വിമാനയാത്രയ്ക്കിടെ ബോളിവുഡ് നടിക്കെതിരെ പീഡനശ്രമം; വ്യവസായിക്ക് 3 വര്ഷം തടവ്
Mail This Article
മുംബൈ∙ വിമാനയാത്രയ്ക്കിടെ ദേശീയ അവാർഡ് ജേതാവായ ബോളിവുഡ് നടിയെ പീഡിപ്പിക്കാൻ ശ്രമിച്ച മുംബൈ വ്യവസായിക്കു മൂന്നു വർഷം തടവ്. 2017 ഡിസംബറിൽ ഡൽഹിയിൽനിന്ന് മുംബൈയിലേക്കു വരികയായിരുന്ന പെൺകുട്ടിയെ പിറകിലുള്ള സീറ്റിലിരുന്ന വ്യവസായി വികാസ് സച്ദേവ് (41) ലൈംഗിക താത്പര്യത്തോടെ സ്പർശിച്ചുവെന്നായിരുന്നു പെൺകുട്ടിയുടെ പരാതി. സംഭവം നടക്കുമ്പോൾ പെൺകുട്ടിക്ക് 17 വയസ്സ് മാത്രമായിരുന്നു പ്രായം.
പോക്സോ നിയമത്തിലെ സെക്ഷൻ എട്ട്, ഐപിസി 354 എന്നി വകുപ്പുകൾ പ്രകാരം പോക്സോ പ്രത്യേക കോടതി ജഡ്ജി എ.ഡി. ദിയോയാണു ശിക്ഷ വിധിച്ചത്. സംഭവത്തിനു പിന്നാലെ തനിക്കു നേരിട്ട ദുരനുഭവം ഇൻസ്റ്റഗ്രാമിലൂടെ താരം പങ്കുവച്ചിരുന്നു. പാതിമയക്കത്തിലായിരുന്ന തന്നെ സഹയാത്രികൻ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ചുവെന്നു പെൺകുട്ടി ലൈവിൽ ആരോപിച്ചു.
പുറകിൽനിന്ന് പെൺകുട്ടി ഇരിക്കുന്ന സീറ്റിന്റെ ആംറെസ്റ്റിലേക്കു കാൽ നീട്ടിവച്ച വികാസ് പെൺകുട്ടിയുടെ ചുമലിൽ കാൽ ഉപയോഗിച്ച് തട്ടുകയും പുറകിൽ സ്പർശിക്കുകയും ചെയ്തുവെന്നും പെൺകുട്ടി പരാതിപ്പെട്ടിരുന്നു. മുന്‍ നടിയടക്കമുള്ള ഏഴു പേരെയാണ് കോടതി സാക്ഷിവിസ്താരം നടത്തിയത്.
കേസ് കെട്ടിച്ചമച്ചതാണെന്നും പീഡനശ്രമം നടിയുടെ തോന്നൽ മാത്രമാണെന്നും പ്രതിഭാഗം വാദിച്ചു. ശവസംസ്കാര ചടങ്ങിൽ പങ്കെടുത്ത മടങ്ങുകയായിരുന്ന വികാസ് സച്ദേവ് മാനസിക സമ്മർദത്തിലായിരുന്നുവെന്നും ഉറങ്ങിയപ്പോൾ കാൽ അറിയാതെ നടിയുടെ ശരീരത്തിൽ സ്പർശിക്കുകയായിരുന്നുവെന്നും പ്രതിയുടെ ഭാര്യ കോടതിയിൽ പറഞ്ഞുവെങ്കിലും വാദം കോടതി അംഗീകരിച്ചില്ല. പ്രതിഭാഗത്തിന് സാക്ഷിയായി വികാസ് സച്ദേവിന്റെ ഭാര്യയെ മാത്രമേ ഹാജരാക്കാൻ സാധിച്ചിരുന്നുള്ളു.
English Summary: Man Gets 3-Years In Prison For Molesting Ex-Bollywood Actor On Flight