ആദിവാസി സ്ത്രീകളെ ചൂഷണം ചെയ്യരുത്: താക്കീതുമായി മാവോയിസ്റ്റ് ആക്രമണം
Mail This Article
കല്‍പറ്റ ∙ വയനാട്ടിൽ വീണ്ടും മാവോയിസ്റ്റ് ആക്രമണം. മേപ്പാടിയില്‍ മാവോയിസ്റ്റ് സംഘം ഹോംസ്റ്റേയുടെ ചില്ലുകള്‍ അടിച്ചുതകര്‍ത്തു. ചുമരില്‍ പോസ്റ്ററുകളും പതിച്ചു. ഇന്നലെ രാത്രിയിലാണ് ആക്രമണം. രാവിലെ സ്ഥലത്തെത്തിയ കാവല്‍ക്കാരനാണു സിപിഐ (മാവോയിസ്റ്റ്) പേരിലുള്ള പോസ്റ്ററുകളും ചില്ലുകള്‍ തകര്‍ത്തതും കണ്ടത്.
മേപ്പാടി അട്ടമലയില്‍ ബെംഗളൂരു സ്വദേശിയുടെ കെട്ടിടമാണിത്. മേപ്പാടി പൊലീസ് സ്ഥലത്തെത്തി. മാവോയിസ്റ്റ് നാടുകാണി ഏരിയ കമ്മിറ്റിയുടെ പേരിലാണു പോസ്റ്ററുകൾ പതിച്ചിരിക്കുന്നത്. ആദിവാസി സ്ത്രീകളോടു മോശമായി പെരുമാറരുതെന്ന് പോസ്റ്ററിൽ താക്കീത് നൽകുന്നു.
പോസ്റ്ററിലെ വാക്കുകള്‍ ഇങ്ങനെ:
കഴിഞ്ഞ സീസണില്‍ ആദിവാസി സ്ത്രീകളെ വഴിയില്‍ തടഞ്ഞുനിര്‍ത്തി അരിയും മറ്റും നല്‍കാമെന്നു പറഞ്ഞ് റിസോര്‍ട്ടിലേക്ക് വിളിച്ചുവരുത്തി ലൈംഗികമായി ചൂഷണം ചെയ്യാനുള്ള നടത്തിപ്പുകാരുടെ ഗൂഢപദ്ധതിക്കെതിരെയാണ് ഈ ആക്രമണം. ആദിവാസികളുടെ നിത്യജീവിതത്തെ താറുമാറാക്കുകയും ആദിവാസി സ്ത്രീകളെ ലൈംഗികചൂഷണത്തിനായി കെണിയില്‍പ്പെടുത്തുകയും ചെയ്യുന്ന റിസോര്‍ട്ട് മാഫിയയ്ക്കെതിരായ താക്കീതാണിത്.
ആദിവാസികള്‍ ആരുടെയും കച്ചവട വസ്തുക്കളല്ല. ആദിവാസികളെ ടൂറിസ്റ്റുകളുടെ കാഴ്ചവസ്തുവാക്കുന്ന സര്‍ക്കാര്‍- ടൂറിസം മാഫിയയ്ക്കെതിരെ ഒന്നിക്കുക. ആദിവാസി കോളനി പരിസരത്തുനിന്ന് മുഴുവന്‍ റിസോര്‍ട്ടുകാരെയും അടിച്ചോടിക്കുക– തുടങ്ങിയ മുദ്രാവാക്യങ്ങളും പോസ്റ്ററിൽ എഴുതിയിട്ടുണ്ട്.
English Summary: Maoist group attacked home stay at Wayanad