ഭരണഘടനാ ഭേദഗതിയുമായി പുടിൻ; റഷ്യൻ പ്രധാനമന്ത്രിയും സർക്കാരും രാജി വച്ചു
Mail This Article
മോസ്കോ∙ റഷ്യൻ പ്രധാനമന്ത്രി ദിമിത്രി മെദ്‌വദേവും അദ്ദേഹം നേതൃത്വം നൽകുന്ന സർക്കാരും രാജി വച്ചു. റഷ്യയിലെ ദേശീയ ടെലിവിഷൻ വഴിയാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. ഭരണഘടനയിൽ മാറ്റങ്ങൾ വരുത്തുമെന്നു വാർഷിക പ്രസംഗത്തിൽ വ്‌ളാഡിമിര്‍ പുടിൻ പറഞ്ഞതിനു തൊട്ടുപിന്നാലെയാണ് രാജി പ്രഖ്യാപനം. പുടിന്റെ സാന്നിധ്യത്തിലായിരുന്നു രാജിപ്രഖ്യാപനം.
നിലവിൽ റഷ്യയിൽ പൂർണ അധികാരം കയ്യാളുന്നത് പ്രസിഡന്റാണ് എന്നാൽ പുതിയ ഭേദഗതികൾ വരുന്നതോടെ പ്രസിഡന്റിൽ നിന്ന് അധികാരം പ്രധാനമന്ത്രിക്കും പാർലമെന്റിനു കൈമാറും. 2024 ൽ പുടിൻ വിരമിക്കുന്നതോടെ പ്രസിഡന്റിന്റെ അധികാരങ്ങൾ പരിമിതപ്പെടുത്താനാണു പുതിയ നീക്കം. ഭരണഘടനയിൽ ഭേദഗതികൾ വരുന്നതോടെ ഭരണഘടനയുടെ വിവിധ ആർട്ടിക്കിളുകളിൽ മാത്രമല്ല മറിച്ച് അധികാരം തുല്യമായി വീതിക്കാനും സഹായിക്കുമെന്നു പ്രധാനമന്ത്രി അറിയിച്ചു.
തന്റെ പിൻഗാമിയെ ദുർബലപ്പെടുത്തുകയും പ്രധാനമന്ത്രിക്കും പാർലമെന്റിനും അധികാരം കൈമാറുകയും ചെയ്യുന്ന ഭരണഘടനാ ഭേദഗതികൾ പുടിൻ നിർദ്ദേശിച്ചതിന് ശേഷമായിരുന്നു ദിമിത്രി മെദ്‌വദേവിന്റെ രാജി പ്രഖ്യാപനം. മെദ്‌വദേവിന്റെ തീരുമാനത്തിൽ പുടിൻ അഭിനന്ദനം അറിയിച്ചു.
English Summary: Putin call for ‘reform’ of Russia government leads to Medvedev, other top officials resigning