പെൺകുട്ടി പീഡിപ്പിക്കപ്പെട്ടുവെന്ന് സംശയം; കത്തി 10 ദിവസം മുൻപേ വാങ്ങി സൂക്ഷിച്ചു
Mail This Article
കൊച്ചി∙ കലൂർ സ്വദേശിനിയായ വിദ്യാർഥിനിയെ വാൽപാറയിൽ എത്തിച്ച് കൊലപ്പെടുത്തി തേയിലത്തോട്ടത്തിൽ തള്ളിയ സംഭവത്തിൽ പ്രതി പെൺകുട്ടിയെ കൊലപ്പെടുത്താനുള്ള കത്തി വാങ്ങിയത് പത്തു ദിവസം മുൻപ്. അന്വേഷണ ഉദ്യോഗസ്ഥർക്കു മുമ്പാകെയാണ് പ്രതിയുടെ വെളിപ്പെടുത്തൽ. വിദ്യാർഥിനിയെ കൊലപ്പെടുത്താൻ പ്രതി നേരത്തേ പദ്ധതിയിട്ടിരുന്നു എന്നതിന്റെ തെളിവു കൂടിയാകും ഈ വെളിപ്പെടുത്തൽ.
കേസ് അന്വേഷണത്തിന്റെ തെളിവെടുപ്പ് പൊലീസ് ആരംഭിച്ചിട്ടുണ്ട്. പ്രതിയെ, കത്തി വാങ്ങിയ ചേർത്തലയിലെ കടയിലെത്തിച്ചു സെൻട്രൽ പൊലീസ് തെളിവെടുത്തു. കൃത്യത്തിനുശേഷം കത്തി വാൽപ്പാറയിൽ ഉപേക്ഷിച്ചതായാണു പൊലീസിന്റെ നിഗമനം. രണ്ടു ദിവസത്തിനകം ഇയാളെ വാൽപ്പാറയിൽ എത്തിച്ച് തെളിവെടുപ്പു നടത്താനാണ് പൊലീസ് തീരുമാനം.
പെൺകുട്ടിയെ പ്രതി ലൈംഗികമായി പീഡിപ്പിച്ച ശേഷമായിരുന്നോ കൊല നടത്തിയത് എന്നും പൊലീസ് സംശയിക്കുന്നുണ്ട്. ഫൊറൻസിക് പരിശോധനാ ഫലം ഉൾപ്പെടെ പുറത്തു വന്നാൽ മാത്രമേ ഇക്കാര്യത്തിൽ കൃത്യമായ വിവരം ലഭിക്കൂ. അതുകൊണ്ടു തന്നെ ഇതു സംബന്ധിച്ചു വിശദമായി അന്വേഷിക്കുകയാണെന്നു സെൻട്രൽ ഇൻസ്‌പെക്ടർ എസ്. വിജയശങ്കർ പറഞ്ഞു.
എറണാകുളം കലൂരിനടുത്ത് താമസിക്കുന്ന പ്ലസ്ടു വിദ്യാർഥിനിയെ ജനുവരി ഏഴിനാണു സഫർ ഷാ കൊലപ്പെടുത്തിയത്. കാർ ഷോറൂമിലെ ഡ്രൈവറായിരുന്ന സഫർ അവിടെനിന്നു മോഷ്ടിച്ച കാറിൽ പെൺകുട്ടിയെ കടത്തിക്കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു.
English Summary: Accused murdered plus one girl after two weeks of planning, says police