ADVERTISEMENT

കോഴിക്കോട് ∙ അനുമതിയില്ലാതെ ഇറക്കുമതി ചെയ്ത കോസ്മെറ്റിക് ഉൽപന്നങ്ങൾ പിടികൂടി. ഗുണമേന്മയില്ലാത്ത കോസ്മെറ്റിക് ഉൽപന്നങ്ങൾ നഗരത്തിൽ വിൽപന നടത്തുന്നുണ്ടെന്നു മെട്രോ മനോരമ ക്ലോസ് ഷോട്ട് വാർത്തയെ തുടർന്നാണ് ഡ്രഗ് കൺട്രോൾ വിഭാഗം പരിശോധന നടത്തിയത്. എംപി റോഡിൽ എ ടു സെഡ് ബ്യൂട്ടി വേൾഡ് എന്ന കടയിലാണ് പരിശോധന നടത്തിയത്.

ഇവിടെ നിന്നു മറ്റു രാജ്യങ്ങളിൽ നിന്ന് ലൈസൻസ് ഇല്ലാതെ ഇറക്കുമതി ചെയ്ത ഉൽപന്നങ്ങളും ഇന്ത്യയിൽ തന്നെ അനധികൃതമായി നിർമിച്ച ഉൽപന്നങ്ങളും പരിശോധനയിൽ പിടികൂടി. കടയുടമയായ ഉത്തരേന്ത്യൻ യുവതിയുടെ പേരിൽ കേസെടുത്തു. വിപണിയിൽ 15 ലക്ഷം രൂപ വിലവരുന്ന ഉൽപന്നങ്ങളാണ് പിടികൂടിയത്. പിടികൂടിയ സാധനങ്ങൾ ഒറിജിനൽ ആണോ എന്ന് തെളിയിക്കാനുള്ള ഒരു രേഖയും ഇല്ലായിരുന്നു.

ഇത്തരം ഉൽപന്നങ്ങൾ അമിതമായി ഉപയോഗിച്ചാൽ ഗുരുതരമായ ചർമരോഗം ഉണ്ടാകുമെന്ന് ഡ്രഗ് കൺട്രോൾ വിഭാഗം അറിയിച്ചു. ചൈനയിൽ നിന്ന് ഇറക്കുമതി ചെയ്ത സാധനങ്ങൾക്ക് ഇവിടെ ഇരട്ടി വിലയാണ് ചുമത്തുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. പരിശോധനയിൽ റീജനൽ ഡ്രഗ് ഇൻസ്പെക്ടർ ഷാജി വർഗീസ്, ഇൻസ്പെക്ടർമാരായ ആർ.സജു, അനിൽ കുമാർ, പി.നൗഫൽ, സി.അനസ്, ശാന്തി കൃഷ്ണ, സി.ഹഫ്സത്ത്, സി.അരുൺ എന്നിവർ സംഘത്തിലുണ്ടായിരുന്നു. ഉൽപന്നങ്ങൾ വെള്ളിയാഴ്ച കോടതിയിൽ ഹാജരാക്കും. വരും ദിവസങ്ങളിലും സ്ക്വാഡ് തിരിഞ്ഞ് നഗരത്തിൽ പരിശോധന നടത്തുമെന്ന് ഡ്രഗ് കൺട്രോൾ വിഭാഗം അറിയിച്ചു.

ഏതൊരു കോസ്മെറ്റിക്സ് പ്രൊഡക്ടും വിൽപന ചെയ്യാൻ ഡ്രഗ് കൺട്രോൾ ലൈസൻസ് ആവശ്യമില്ല. മറിച്ച് ഉൽപന്നങ്ങൾ നിർമിക്കാൻ ലൈസൻസ് ആവശ്യമാണ്. ഗുണമേന്മ കണ്ടെത്താൻ പരിശോധനയിലൂടെ മാത്രമേ സാധിക്കുകയുള്ളൂ. പരാതികൾ വളരെ കുറവാണ് ലഭിക്കുക. പരാതി ലഭിച്ചാൽ നടപടി സ്വീകരിക്കുമെന്ന ജില്ലാ അസിസ്റ്റന്റ് കൺട്രോളർ കെ.സുജിത് കുമാർ പറഞ്ഞു. പരാതി നൽകുന്നവരുടെ വിവരങ്ങൾ പുറത്ത് പറയില്ല. നമ്പർ: 0495 2371184

English Summary: Illegal Cosmetic Products Seized from Kozhikode

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com