ADVERTISEMENT

ന്യൂയോർക്ക് ∙ ജമ്മു കശ്മീർ വിഷയം യുഎൻ രക്ഷാസമിതിയിൽ ഉന്നയിക്കാനുള്ള പാക്കിസ്ഥാന്റെ നീക്കങ്ങൾക്കു വീണ്ടും തിരിച്ചടി. ബുധനാഴ്ച രാത്രി ന്യൂയോർക്കിൽ യുഎൻ രക്ഷാസമിതി നടത്തിയ ചർച്ചയിൽ കശ്മീർ വിഷയം ഉയർത്തിക്കാട്ടാനുള്ള വേദി ഇതല്ല എന്നാണു പ്രധാന രാഷ്ട്രങ്ങളുടെ പ്രതിനിധികൾ അറിയിച്ചത്. ഇതോടെയാണു ചൈനയിലൂടെ യുഎൻ സുരക്ഷാസമിതിയിൽ കശ്മീർ ചർച്ച ചെയ്യാനുള്ള പാക്ക് ശ്രമങ്ങൾക്കു അടിയേറ്റത്. ഭീകരർക്കു താവളമൊരുക്കുന്നതു പാക്കിസ്ഥാൻ ആദ്യം അവസാനിപ്പിക്കണമെന്നാണ് ഇന്ത്യ പ്രതികരിച്ചത്.

പാക്കിസ്ഥാനെ ബാധിക്കുന്ന പ്രശ്നങ്ങളെ അഭിസംബോധന ചെയ്യുന്നതിൽനിന്നു വ്യതിചലിപ്പിക്കാൻ തെറ്റായ കാര്യങ്ങൾ ഉയർത്തിക്കാട്ടാനാണ് അവർ ശ്രമിക്കുന്നതെന്നു യുഎന്നിലെ ഇന്ത്യയുടെ സ്ഥിരംപ്രതിനിധി സയ്യിദ് അക്ബറുദ്ദീൻ പറഞ്ഞു. യുഎന്നിലെ മറ്റ് അംഗങ്ങളുടെ കൃത്യമായ വീക്ഷണത്തിൽ ഒരംഗത്തിന്റെ ശ്രമം പരാജയപ്പെടുന്നതാണു നാം വീണ്ടും കണ്ടത്. പാക്ക് പ്രതിനിധികൾ നടത്തുന്ന വസ്തുതാവിരുദ്ധമായ ആരോപണങ്ങൾ യുഎൻ വേദിയിൽ തുടർച്ചയായി തള്ളിപ്പോകുന്നതു കാണുന്നതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ബുധനാഴ്ച ന്യൂയോർക്കിൽ നടന്നത് അനൗദ്യോഗിക ചർച്ചയാണെന്നാണു റിപ്പോർ‌ട്ട്. കശ്മീർ വിഷയം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടു പാക്ക് വിദേശകാര്യ മന്ത്രി യുഎന്നിന് അയച്ച കത്തിന്മേലാണു ചർച്ച നടന്നതെന്നാണു ചൈന അംബാസഡർ അറിയിച്ചത്. ഇരു രാജ്യങ്ങളും തമ്മിൽ ചർച്ച ചെയ്തു കശ്മീർ വിഷയത്തിൽ ഉചിതമായ തീരമാനത്തിൽ എത്തിച്ചേരാൻ ഇതു സഹായകമാകുമെന്നാണു വിശ്വസിക്കുന്നതെന്നും യുഎൻ ചർച്ചയ്ക്കു ശേഷം അദ്ദേഹം പറഞ്ഞു.

കശ്മീർ വിഷയം ചർച്ച ചെയ്യാൻ രണ്ടാം തവണയാണു യുഎൻ രക്ഷാസമിതി മുറിയടച്ചു യോഗം ചേരുന്നത്. ചൈനയുടെ ആവശ്യപ്രകാരം ഇത്തവണ ന്യൂയോർക്കിലായിരുന്നു യോഗം. കശ്മീർ ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും ഔദ്യോഗിക വിഷയമാണെന്നും അതിൽ മറ്റു രാജ്യങ്ങൾ ഇടപടേണ്ടതില്ലെന്നുമാണു കഴിഞ്ഞ ചർച്ചയിൽ യുഎൻ എടുത്ത തീരുമാനം. ഈ അഭിപ്രായത്തിൽ തന്നെ ഉറച്ചു നിൽക്കുന്നുവെന്നാണ് ഇപ്പോഴത്തെ തീരുമാനം വ്യക്തമാക്കുന്നത്.

English Summary: China-Backed Pak Bid To Raise Kashmir At UN Security Council Flops Again

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com