കോഴിക്കോട് പലയിടത്തായി മനുഷ്യ ശരീരഭാഗങ്ങൾ ഉപേക്ഷിച്ചു; പ്രതി പിടിയിൽ..?
Mail This Article
കോഴിക്കോട്∙ ചാലിയത്തുനിന്നും മുക്കത്തുനിന്നും മനുഷ്യ ശരീരഭാഗങ്ങള്‍ കണ്ടെത്തിയ കേസില്‍ പ്രതി പിടിയിലെന്ന് സൂചന. കൊലപ്പെടുത്തിയതിനു ശേഷം തെളിവുനശിപ്പിക്കാനായി ശരീരഭാഗങ്ങൾ പല സ്ഥലത്തായി ഉപേക്ഷിക്കുകയായിരുന്നുവെന്നു ക്രൈംബ്രാഞ്ച് കണ്ടെത്തി. 2017 ജൂണ്‍ 28നാണ് ആദ്യ ശരീരഭാഗം ചാലിയം കടപ്പുറത്തുനിന്ന് ലഭിച്ചത്.
രണ്ടരവര്‍ഷത്തെ അന്വേഷണത്തിനൊടുവിലാണ് പ്രതികളെ കുറിച്ച് വ്യക്തമായ വിവരം ലഭിച്ചത്. കേസിനെക്കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ ക്രൈംബ്രാഞ്ച് എഡിജിപി തന്നെ വെളിപ്പെടുത്തിയേക്കും. ചാലിയം കടല്‍ തീരത്തു നിന്ന് ഇടതുകൈയുടെ ഭാഗമാണ് ആദ്യം കിട്ടിയത്. മൂന്നു ദിവസത്തിനുശേഷം ഇതേ സ്ഥലത്തുനിന്ന് വലതുകൈയും ലഭിച്ചു. അന്വേഷണം നടക്കുന്നതിനിടെ മലയോര മേഖലയായ മുക്കം എസ്റ്റേറ്റ് റോഡരികില്‍നിന്ന് കൈകളും കാലും തലയും വെട്ടിമാറ്റിയ നിലയില്‍ ഉടല്‍ മാത്രം ചാക്കിനുള്ളില്‍ കണ്ടെത്തി.
ഒരാഴ്ച കഴിഞ്ഞ് കൈകള്‍ ലഭിച്ച ചാലിയം തീരത്തുനിന്ന് തലയോട്ടിയും ലഭിച്ചു. വിദഗ്ധ പരിശോധനയില്‍ എല്ലാ ശരീര ഭാഗങ്ങളും ഒരാളുടേതാണെന്ന് കണ്ടെത്തി. 2017 ഒക്ടോബർ നാലിന് പൊലീസിൽനിന്ന് കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. ഒരു തുമ്പും ലഭിക്കാതെ വന്നതോടെ കൊല്ലപ്പെട്ട ആളോട് സാമ്യമുള്ള രേഖാചിത്രം കഴിഞ്ഞ നവംബറില്‍ ക്രൈംബ്രാഞ്ച് തയ്യാറാക്കി. അങ്ങനെ അന്വേഷണം മുന്നോട്ട് പോകുന്നതിനിടയിലാണ് വഴിത്തിരിവുണ്ടാകുന്നത്. കേസില്‍ മലയാളികള്‍ക്കും ഇതരസംസ്ഥാനക്കാര്‍ക്കും പങ്കുണ്ടെന്നാണ് സൂചന.
English Summary: Unravel murder mystery of Kozhikode, Crime branch probe