പയ്യോളി മനോജ് വധക്കേസ്: 27–ാം പ്രതി വിപിൻദാസ് അറസ്റ്റിൽ
Mail This Article
കൊച്ചി ∙ പയ്യോളി മനോജ് വധക്കേസിലെ 27–ാം പ്രതി വിപിൻദാസ് അറസ്റ്റിൽ. കേസ് അന്വേഷിക്കുന്ന സിബിഐ ആണ് ഒളിവിൽ ആയിരുന്ന ഇയാളെ പിടികൂടിയത്. പ്രതിയെ മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു. 2012 ഫെബ്രുവരി 12നാണു ബിഎംഎസ് പ്രവർത്തകനായിരുന്ന ഓട്ടോഡ്രൈവർ മനോജിനെ വീട്ടിൽ അതിക്രമിച്ചു കയറി മുഖംമൂടി സംഘം വെട്ടിപ്പരുക്കേൽപിച്ചത്. കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിൽസയിലിരിക്കേ മരിച്ചു.
ആദ്യം ലോക്കൽ പൊലീസ് അന്വേഷിച്ച കേസിൽ സിപിഎം പയ്യോളി ലോക്കൽ സെക്രട്ടറി പി.വി. രാമചന്ദ്രൻ ഉൾപ്പെടെ 15 പേരെ പ്രതികളാക്കി കുറ്റപത്രം നൽകിയിരുന്നു. എന്നാൽ, വിചാരണ തുടങ്ങാനിരിക്കേ, തങ്ങളല്ല പ്രതികളെന്നും പാർട്ടിയും പൊലീസും ചേർന്നു പ്രതികളാക്കുകയായിരുന്നുവെന്നും ഇവരിൽ നാലുപേർ കോടതിയെ അറിയിച്ചു.
ഇതോടെ കേസിന്റെ ഗതി മാറി. ഗൂഢാലോചനയെക്കുറിച്ചു തുടരന്വേഷണം ആവശ്യപ്പെട്ട് മനോജിന്റെ അമ്മയും ഭാര്യയും നൽകിയ പരാതിയിൽ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് കോടതി ഉത്തരവിട്ടു. എന്നാൽ, പൊതുപ്രവർത്തകനും മനോജിന്റെ സുഹൃത്തുമായ സാജിദ് സമർപ്പിച്ച ഹർജിയിൽ സിബിഐ അന്വേഷണത്തിനു ഹൈക്കോടതി ഉത്തരവിട്ടതോടെയാണു സിബിഐ തിരുവനന്തപുരം യൂണിറ്റ് കേസ് ഏറ്റെടുത്തത്.
English Summary: Payyoli Manoj Murder Case, 27th Accused Arrested