ADVERTISEMENT

വുഹാന്‍∙ ചൈനയിലെ വുഹാന്‍ നഗരത്തില്‍ പടര്‍ന്ന ന്യൂമോണിയ്ക്കു കാരണമായ കൊറോണ വൈറസ് മനുഷ്യരില്‍നിന്നു മനുഷ്യരിലേക്കു പടരുമെന്ന് സ്ഥിരീകരിച്ചു. വൈറസ് ബാധ സ്ഥിരീകരിച്ച 220 പേരിൽ നാലുപേര്‍ ഇതുവരെ മരിച്ചു. ഇന്നലെയാണു നാലാമത്തെ വ്യക്തയുടെ മരണം അധികൃതർ സ്ഥിരീകരിച്ചത്. മരണസംഖ്യ ഇനിയും ഉയരാനാണു സാധ്യത.

വൈറസ് ബാധ നിയന്ത്രണവിധേയമാക്കാന്‍ അടിയന്തര നടപടിക്കു ചൈനീസ് പ്രസിഡന്റ് ഉത്തരവിട്ടു. സ്ഥിതി വിലയിരുത്താന്‍ ലോകാരോഗ്യസംഘടന അടിയന്തരയോഗം വിളിച്ചു. ചൈനീസ് പുതുവത്സര അവധിക്കാലം ആഘോഷിക്കാനായി ദശലക്ഷക്കണക്കിന് ചൈനക്കാർ ഈ ആഴ്ച വിവിധ സ്ഥലങ്ങളിലേക്കു യാത്ര ചെയ്യുന്നുണ്ട്. ഇത് വൈറസ് അതിവേഗത്തിൽ വ്യാപിക്കുമെന്നുമുള്ള ആശങ്ക വർധിപ്പിക്കുന്നു. നിലവിൽ വൈറസ് ബാധയേറ്റ ഒരാളിൽനിന്ന് എത്രപേർക്കു പകരും എന്നത് അനുസരിച്ചാകും രോഗം പൊട്ടിപ്പുറപ്പെടുന്നതിന്റെ തീവ്രതയെന്നാണു വിദഗ്ധർ പറയുന്നത്. കഴിഞ്ഞ ദിവസം രോഗം ബാധിച്ച് ഒരു ഇന്ത്യക്കാരി ചികിത്സയിലായിരുന്നു ഇന്ത്യയിലും കനത്ത ജാഗ്രതയാണ് ഏർപ്പെടുത്തിയത്.

ഡിസംബറില്‍ വുഹാനില്‍ കണ്ടെത്തിയ അഞ്ജാത വൈറസ് മൃഗങ്ങളിൽനിന്നു മനുഷ്യരിലേക്കു പടരുന്നതാണെന്നാണ് ആദ്യം കണ്ടെത്തിയത്. മനുഷ്യരില്‍നിന്നു മനുഷ്യരിലേക്കു പടരുമെന്നു കഴിഞ്ഞ ദിവസമാണു സ്ഥിരീകരിച്ചത്. മൃഗങ്ങളിൽനിന്നു മനുഷ്യരിലേക്കു എത്തിയതെന്നു കരുതുന്ന വൈറസ് കൂടുതല്‍ ആളുകളിലേക്കു പടരുകയാണ്. വുഹാനു പുറമെ തലസ്ഥാനമായ ബെയ്ജിങ്ങിലും ഷാങ്ഹായിലും ഷെന്‍ഷെനിലും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

കൃത്യമായ മരുന്നില്ലെങ്കിലും പ്രതിരോധ മാര്‍ഗങ്ങളിലൂടെ വൈറസിനെ ചെറുക്കാനാകുമെന്നാണു ആരോഗ്യവിദ്ഗധരുടെ അഭിപ്രായം. ചൈനയ്ക്ക് പുറമെ തായ്‌ലന്‍ഡിലും ദക്ഷിണ കൊറിയയിലും ജപ്പാനിലും ഓരോ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വുഹാന്‍ സന്ദര്‍ശിച്ചു മടങ്ങിയെത്തിയവരിലാണു വൈറസ് കണ്ടെത്തിയത്. ഈ സാഹചര്യത്തില്‍ ഇന്ത്യയും ജാഗ്രതാനടപടികള്‍ ശക്തമാക്കി. ഡിസംബര്‍ 31 വരെ ചൈന സന്ദര്‍ശിച്ചു മടങ്ങിയെത്തിയവരുടെ വിവരം നല്‍കാന്‍ വിദേശകാര്യമന്ത്രാലയത്തോടു കേന്ദ്ര ആരോഗ്യവകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. സന്ദര്‍ശകരെ കണ്ടെത്തി ആവശ്യമായ പ്രതിരോധ നടപടിക്കള്‍ക്കാണു നീക്കം. വിമാനത്താവളങ്ങളില്‍ ആരോഗ്യവകുപ്പ് നിരീക്ഷണം ഏർപ്പെടുത്തിയിരുന്നു.

വുഹാനിലെ മത്സ്യ – മൃഗ മാർക്കറ്റിൽ ജോലി ചെയ്തിരുന്ന ഒരാൾക്കാണ് ആദ്യം വൈറസ് ബാധയുണ്ടായത്. പിന്നീട് രോഗബാധിതരായവർ ആ മാർക്കറ്റിലെ സന്ദർശകരായിരുന്നെന്നാണു കണ്ടെത്തൽ. അവിടെ വിൽപനയ്ക്കെത്തിച്ച മൃഗങ്ങളിൽനിന്നാണ് രോഗം പകർന്നതെന്നു കരുതുന്നു. മാർക്കറ്റ് അണുവിമുക്തമാക്കി അടച്ചിട്ടിരിക്കുകയാണ്. മരുന്നോ ചികിത്സയോ കണ്ടെത്തിയിട്ടില്ലാത്തതിനാൽ പുതിയ വൈറസിനെതിരെ ലോകമെങ്ങുമുള്ള ആശുപത്രികൾ ജാഗ്രത പുലർത്തണമെന്നു ലോകാരോഗ്യ സംഘടനയുടെയും നിർദേശമുണ്ട്. ജലദോഷം മുതൽ സാർസ് വരെയുള്ള ശ്വാസകോശരോഗങ്ങൾക്കു കാരണമാകുന്ന കൊറോണ വൈറസിന്റെ പുതിയ രൂപമാണിതെന്നു സ്ഥിരീകരിച്ചിട്ടുണ്ട്. പനിയും ശ്വാസതടസ്സവുമാണു പ്രധാന രോഗലക്ഷണങ്ങൾ. 2002–03ൽ ചൈനയെയും ഹോങ്കോങ്ങിനെയും വിറപ്പിച്ച സാർസിനു തുല്യമാണ് ഈ കൊറോണ വൈറസ് ബാധയെന്നാണ് റിപ്പോർട്ടുകൾ. അന്ന് 650നടുത്ത് രോഗികളാണു മരിച്ചത്.

English Summary : China Confirms New Coronavirus Spreads From Humans to Humans

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com