പൗരത്വ ഭേദഗതി നിയമം സുപ്രീംകോടതിയിൽ; കേരളത്തിന്റെ ഹർജി ഇന്ന് പരിഗണിക്കില്ല

ayodhya-case-supreme-court
SHARE

ന്യൂഡൽഹി ∙ പൗരത്വ ഭേദഗതി നിയമത്തിനെതിരെ നല്‍കിയ ഹര്‍ജികള്‍ സുപ്രീംകോടതി പരിഗണിക്കുന്നു. 135 ഹര്‍ജികളാണ് ചീഫ്ജസ്റ്റിസ് എസ്.എ.ബോബ്ഡെ അധ്യക്ഷനായ ബെഞ്ചിന് മുന്‍പാകെയെത്തിയത്. കേരളത്തിന്റെ ഹർജി ഇന്ന് പരിഗണിക്കില്ലെന്നാണു സൂചന. കോടതിയിൽ വൻതിരക്കാണ്. തിരക്കിൽ അറ്റോർണി ജനറലും കപിൽ സിബലും ആശങ്ക രേഖപ്പെടുത്തി. അതേസമയം ഹര്‍ജികളില്‍ കേന്ദ്രസര്‍ക്കാര്‍ ഇതുവരെ സത്യവാങ്മൂലം നല്‍കിയിട്ടില്ല.

മുസ്‌ലിം ലീഗ്, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, സിപിഐ തുടങ്ങിയവരുള്‍പ്പെടെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ നല്‍കിയ 135 ഹര്‍ജികളാണ് പരിഗണിക്കുക. ഹര്‍ജികളില്‍ കഴിഞ്ഞ ഡിസംബര്‍ 18ന് കോടതി കേന്ദ്ര സര്‍ക്കാരിന് നോട്ടിസ് നല്‍കിയിരുന്നു. ഇതിന് സര്‍ക്കാര്‍ ഇതുവരെ മറുപടി നല്‍കിയിട്ടില്ല. കൂടുതല്‍ സമയം നേടാനുള്ള തന്ത്രമായാണ് എതിര്‍ കക്ഷികള്‍ ഇതിനെ കാണുന്നത്. ഇത് കോടതി അനുവദിച്ചാല്‍ വാദംകേള്‍ക്കല്‍ മറ്റൊരു ദിവസത്തേക്ക് മാറ്റിവച്ചേക്കും.

പൗരത്വ ഭേദഗതി നിയമവും ഒപ്പം ജനസംഖ്യ റജിസ്റ്ററിനുള്ള നടപടികളും സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് നല്‍കിയ അപേക്ഷകളും ഹര്‍ജികള്‍ക്കൊപ്പം എത്തുന്നുണ്ട്. സ്റ്റേ ആവശ്യം ഹര്‍ജിക്കാര്‍ കൂടുതല്‍ ശക്തമായി ഇന്ന് കോടതിയില്‍ ഉന്നയിക്കും. നിയമത്തിന്‍റെ വിജ്ഞാപനം ഇറങ്ങിയെന്നും നിയമപ്രകാരം നിയമവിരുദ്ധ കുടിയേറ്റക്കാര്‍ക്കു പൗരത്വം നല്‍കാനുള്ള നടപടികള്‍ ഉത്തര്‍പ്രദേശ് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ ആരംഭിച്ചതായും ഹര്‍ജിക്കാര്‍ കോടതിയെ അറിയിക്കും. ഹര്‍ജികള്‍ ഭരണഘടന ബെഞ്ചിന് വിടുന്ന കാര്യത്തിലും വാദം നടക്കാന്‍ സാധ്യതയുണ്ട്.

പൗരത്വ നിയമത്തിനെതിരെ വിവിധ ഹൈക്കോടതികളിലുള്ള ഹര്‍ജികള്‍ സുപ്രീംകോടതിയിലേക്ക് മാറ്റണമെന്ന കേന്ദ്ര സര്‍ക്കാരിന്‍റെ ഹര്‍ജിയും കോടതി പരിഗണിക്കും. മുതിര്‍ന്ന അഭിഭാഷകരായ കപില്‍ സിബല്‍, രാജീവ് ധവാന്‍, അഭിഷേക് സിങ്‌വി, ഇന്ദിര ജയ്സിങ് തുടങ്ങിയവര്‍ ഹര്‍ജിക്കാര്‍ക്ക് വേണ്ടിയും അറ്റോര്‍ണി ജനറല്‍ കെ.കെ.വേണുഗോപാല്‍, സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത എന്നിവര്‍ കേന്ദ്ര സര്‍ക്കാരിന് വേണ്ടിയും ഹാജരാകും.

English Summary: Supreme Court to hear pleas challenging caa on today

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
FROM ONMANORAMA