രാജിക്ക് കാരണം രാഷ്ട്രീയ സമ്മർദം; സിപിഎമ്മിനെതിരെ അജിത് ഹരിദാസ്
Mail This Article
തിരുവനന്തപുരം ∙ സിപിഎം ഇടപെടലിനെതിരെ തുറന്നടിച്ചു സ്ഥാനമൊഴിഞ്ഞ മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചെയര്‍മാന്‍ അജിത് ഹരിദാസ്. തിരുവനന്തപുരം നഗരസഭയ്ക്കുമേല്‍ ചുമത്തിയ പിഴ ഒഴിവാക്കാന്‍ കടുത്ത രാഷ്ട്രീയ സമ്മര്‍ദമുണ്ടായെന്ന് അജിത് മനോരമ ന്യൂസിനോടു പറഞ്ഞു. രാജിവച്ചതിനു കാരണവും ഇതാണ്. മാലിന്യസംസ്കരണത്തില്‍ വീഴ്ചവരുത്തിയതിനാണ് വട്ടിയൂര്‍ക്കാവ് ഉപതിരഞ്ഞെടുപ്പിനു തൊട്ടുമുന്‍പ് കോര്‍പറേഷന് പിഴയിട്ടത്.
മാലിന്യസംസ്കരണത്തില്‍ ദേശീയ ഹരിത ട്രൈബ്യൂണലിന്‍റെ മാനദണ്ഡങ്ങൾ ലംഘിച്ച 17 മുനിസിപ്പാലിറ്റികൾക്കും അഞ്ച് കോര്‍പറേഷനുകൾക്കും പിഴ ചുമത്തിയിരുന്നു. എന്നാല്‍ തിരുവനന്തപുരം കോര്‍പറേഷനു ചുമത്തിയ പിഴ മാത്രമാണ് വിവാദമായതെന്നും അജിത് ഹരിദാസ് പറയുന്നു. പിഴ ചുമത്തിയ നടപടി പിന്‍വലിക്കണമെന്നു ബോര്‍ഡിലെ മെമ്പര്‍മാരും സിപിഎം നേതാക്കളും ആവശ്യപ്പെട്ടു. വഴങ്ങാത്തതിലാണു പകപോക്കല്‍ നടപടിയിലേക്കു മാറിയത്.
കേന്ദ്ര പരിസ്ഥിതി വകുപ്പിലെ ചീഫ് സയന്‍റിസ്റ്റായിരുന്ന താന്‍ യോഗ്യതയുടെ അടിസ്ഥാനത്തിലാണ് ചെയര്‍മാന്‍ സ്ഥാനത്ത് എത്തിയതെന്നും ബോര്‍ഡിലെ അംഗങ്ങള്‍ക്കു തനിക്കെതിരെ പ്രമേയം പാസാക്കാനുള്ള അധികാരമില്ലെന്നും അജിത് ഹരിദാസ് പറയുന്നു. വട്ടിയൂര്‍ക്കാവ് ഉപതിരഞ്ഞെടുപ്പ് സ്ഥാനാര്‍ഥിയായി മേയറായിരുന്ന വി.കെ.പ്രശാന്തിനെ തീരുമാനിച്ചതിനിടെയാണു കോര്‍പറേഷനു 14.6 കോടി പിഴയിട്ടത്.
English Summary: Pollution Control Board Ex-Chairman Ajith Haridas Against CPM