ADVERTISEMENT

മുംബൈ∙ മഹാരാഷ്ട്ര നവനിർമാൺ സേന (എംഎൻഎസ്) നേതാവ് രാജ് താക്കറെ, മകൻ അമിത് താക്കറെയെ (27) രാഷ്ട്രീയത്തിലിറക്കി. ശിവസേന സ്ഥാപകൻ ബാൽ താക്കറെയുടെ ജന്മവാർഷിക ദിനത്തോട് അനുബന്ധിച്ച് മുംബൈയിൽ എംഎൻഎസ് നടത്തിയ സമ്മേളനത്തിലാണിത്. പാർട്ടിയുടെ കാവിനിറത്തിലുള്ള പുതിയ പതാകയും രാജ് താക്കറെ പുറത്തിറക്കി.

ഹിന്ദുത്വ അജൻഡയിൽ വിട്ടുവീഴ്ചകളോടെ ശിവസേന കോൺഗ്രസുമായി കൈകോർത്തതിനു പിന്നാലെ ഹിന്ദുത്വ നിലപാടുകൾ തീവ്രമാക്കി ശിവസേനയുടെ പഴയ ഇടം പിടിക്കാനാണ് രാജ് താക്കറെയുടെ ശ്രമം. ബിജെപിയുമായി അടുക്കുന്നതിന്റെ ഭാഗമായി മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്നാവിസുമായി രാജ് താക്കറെ അടുത്തിടെ ചർച്ച നടത്തിയിരുന്നു.

അമിത് താക്കറെയുടെ പദവി സംബന്ധിച്ച് പ്രഖ്യാപനം ഉണ്ടായില്ല. എംഎൻഎസിന്റെ യുവജന വിഭാഗത്തിന്റെ ചുമതല ഏൽപിക്കുമെന്നാണ് സൂചന. വ്യാഴാഴ്ച വൈകിട്ട് ഗോരേഗാവിൽ പൊതുസമ്മേളനത്തിൽ ഇതു സംബന്ധിച്ചും പാർട്ടിയുടെ പുതിയ അജൻഡ സംബന്ധിച്ചും പ്രഖ്യാപനം നടത്തിയേക്കും.

താക്കറെയുടെ ജന്മവാർഷികത്തോട് അനുബന്ധിച്ച് വൈകിട്ട് ബാന്ദ്ര-കുർള കോംപ്ലക്സിൽ ശിവസേനയുടെ സമ്മേളനവുമുണ്ട്. ശിവസൈനികനെ മുഖ്യമന്ത്രിയാക്കുമെന്ന് ബാൽ താക്കറയെക്ക് ഉദ്ധവ് നൽകിയ വാക്ക് യാഥാർഥ്യമായതിനുള്ള നന്ദിപ്രകടനമാണ് സമ്മേളനം. ശിവസേനയുടെ ശക്തിപ്രകടനായി ചടങ്ങ് മാറും.

കുടുംബ രാഷ്ട്രീയം

ബാൽ താക്കറെയുടെ സഹോദരന്‍ ശ്രീകാന്ത് താക്കറെയുടെ മകനാണ് രാജ് താക്കറെ. ശിവസേനയിൽ ബാൽ താക്കറെയുടെ സന്തതസഹചാരിയായിരുന്നു രാജ്. എന്നാൽ, തന്നെ തഴഞ്ഞ് മകൻ ഉദ്ധവിനെ ശിവസേനയുടെ തലപ്പത്തേക്ക് ബാൽ താക്കറെ ഉയർത്തിക്കൊണ്ടുവന്നതോടെ 2006ലാണ് രാജ് ശിവസേന വിട്ടത്.

മഹാരാഷ്ട്ര നവനിർമാൺ സേന രൂപീകരിച്ച രാജ് താക്കറെ 2009ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 13 എംഎൽഎമാരുമായി സാന്നിധ്യം അറിയിച്ചെങ്കിലും പിന്നീട് ശക്തി ക്ഷയിച്ചു. ഇത്തവണ ഒരു എംഎൽഎ മാത്രമാണ് രാജ് താക്കറെയുടെ പാർട്ടിക്കുള്ളത്.

ശിവസേനയുടെ തീവ്രഹിന്ദുത്വ അജൻഡ സ്വന്തമാക്കി നഷ്ടപ്പെട്ട കരുത്ത് തിരിച്ചുപിടിക്കാനുള്ള രാജ് താക്കറെയുടെ ശ്രമത്തിന് ബിജെപിയുടെ മൗനപിന്തുണയുമുണ്ട്. ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയും യുവസേന നേതാവായ മകൻ ആദിത്യ താക്കറെ വിനോദസഞ്ചാര വകുപ്പു മന്ത്രിയുമായിരിക്കെയാണ് ആദിത്യയ്ക്കു ബദലായി സ്വന്തം മകനെ ഉയർത്തിക്കൊണ്ടുവരാനുള്ള രാജ് താക്കറെയുടെ ശ്രമം.

English Summary: Raj Thackeray unveils new saffron MNS flag, son Amit joins party

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com