ADVERTISEMENT

ന്യൂഡൽഹി ∙ നിയമസഭാ തിരഞ്ഞെടുപ്പിൽ ന്യൂഡൽഹി മണ്ഡലത്തിൽ നിന്നു മത്സരിക്കുന്നതു 28 സ്ഥാനാർഥികൾ. നഗരത്തിൽ ഏറ്റവുമധികം സ്ഥാനാർഥികളും ഇവിടെത്തന്നെ. ഇതിൽ 11 പേർ സ്വതന്ത്രർ. ഐഐടി ബിരുദധാരിയായ മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളിനെതിരെ ഏതാനും ഡോക്ടറേറ്റ് ബിരുദധാരികളും മത്സരരംഗത്തുണ്ട്.

ബവാന മണ്ഡലത്തിലെ സിപിഐ സ്ഥാനാർഥിയായ അബിപ്സ ചൗഹാൻ ക്ലാസ്മുറിയിൽ നിന്നാണു മത്സരരംഗത്തേക്കു വരുന്നത്. ജാമിയ ഹംദർദിൽ എംഎസ്‌സി വിദ്യാർഥിയായ അബിപ്സയ്ക്കു 1.38 ലക്ഷം രൂപയാണു സ്വത്ത്. സ്കൂട്ടർ വാങ്ങിയതിന്റെ ബാങ്ക് വായ്പയിൽ 27,500 രൂപ തിരികെ അടയ്ക്കാനുണ്ട്.

പ്രതിപക്ഷ നേതാവ് വിജേന്ദർ ഗുപ്ത മത്സരിക്കുന്ന രോഹിണി മണ്ഡലത്തിലെ ഒരു സ്വതന്ത്രസ്ഥാനാർഥി ഭർത്താവിനു വരുമാനമില്ലെന്നു സത്യവാങ്മൂലത്തിൽ പറയുന്നു. തിലക് നഗർ മണ്ഡലത്തിൽ അപരൻമാരുടെ കളിയാണ്. 8 സ്ഥാനാർഥികളാണ് ഇവിടെ മത്സരിക്കുന്നത്. ആംആദ്മി പാർട്ടിയുടെ സിറ്റിങ് എംഎൽഎ ജർണൈൽ സിങ്ങിനു 2 അപരൻമാരുണ്ട്. ഇതിൽ ഒരാൾ ആപ്കി അപ്നി പാർട്ടി– പീപ്പിൾസിന്റെ സ്ഥാനാർഥി. മറ്റൊരാൾ സ്വതന്ത്രൻ. ബിജെപി സ്ഥാനാർഥി രാജീവ് ബാബറിനും ഒരു അപരനുണ്ട്.

സമാജ്‌വാദി പാർട്ടി തിരഞ്ഞെടുപ്പിനില്ല. പക്ഷേ, മുതിർന്ന നേതാവ് മുലായം സിങ് യാദവിന്റെ അപരൻ രംഗത്തുണ്ട്. അഖില ഭാരതീയ ജൻ ശക്തി പാർട്ടിയുടെ മുലായം സിങ് ബാദ്‌ലി മണ്ഡലത്തിൽ നിന്നാണു പയറ്റുന്നത്.

പഠനത്തിനു പ്രായമില്ലെന്നതിനു ബദർപുരിലെ 67വയസ്സുള്ള സ്വതന്ത്രസ്ഥാനാർഥി ഓംപ്രകാശ് ഗുപ്തയുടെ സാക്ഷ്യം . അദ്ദേഹം എൻജിനീയറിങ് ബിരുദം നേടിയതു 42–ാം വയസ്സിൽ. എൽഎൽബി സ്വന്തമാക്കിയതു 45–ാം വയസ്സിലും. മുസ്തഫാബാദ്, ഘോണ്ട മണ്ഡലങ്ങളിൽ വൈദികൻ മത്സരരംഗത്തുണ്ട്. സദർ ബസാറിൽ ഒരു പാസ്റ്ററാണു മത്സരിക്കുന്നത്. 

ഭക്തിഗാനങ്ങൾ ആലപിക്കുന്ന ഒരു ഗായകനും സദർബസാറിൽ നിന്നു ജനവിധി തേടുന്നു. അഭിഭാഷകരും ചാർട്ടേഡ് അക്കൗണ്ടന്റുമാരുമെല്ലാം മത്സരരംഗത്തുണ്ടെന്നതും ശ്രദ്ധേയം. ജൻഹിത് കിസാൻ പാർട്ടിക്കു ടിക്കറ്റിൽ മത്സരിക്കുന്ന സൗരഭ് ഗുപ്ത(30) യൂണിവേഴ്സിറ്റി ഓഫ് ബ്രിസ്റ്റോളിൽ നിന്നു ജല–പരിസ്ഥിതി മാനേജ്മെന്റിൽ മാസ്റ്റർ ബിരുദം നേടിയിട്ടുണ്ട്.

English Summary : Delhi Election 2020

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com