പുതിയ കൊറോണ കേസില്ല; വ്യാജപ്രചരണം നടത്തിയ 3 പേര്‍ക്കെതിരെ കേസ്
Mail This Article
തൃശൂർ ∙ സംസ്ഥാനത്ത് പുതുതായി ആര്‍ക്കും കൊറോണ വൈറസ് ബാധയില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ. 1471 പേര്‍ നിരീക്ഷണത്തിലുണ്ട്. ഇതിൽ 36 പേരാണ് ആശുപത്രിയിലുള്ളത്. കൊറോണ സ്ഥിരീകരിച്ച് തൃശൂരില്‍ ചികിത്സയിലുള്ള പെണ്‍കുട്ടിയുടെ നില തൃപ്തികരമാണ്. വീടുകളില്‍ നിരീക്ഷണത്തിലുള്ളവര്‍ക്ക് ആശുപത്രിയിലെത്താന്‍ സര്‍ക്കാര്‍ വാഹനം അനുവദിക്കും. കൊറോണ വൈറസ് ബാധയെക്കുറിച്ച് വ്യാജപ്രചരണം നടത്തിയ മൂന്നു പേര്‍ക്കെതിരെ കേസ് എടുത്തു. സമൂഹമാധ്യമങ്ങളിലെ വ്യാജവാര്‍ത്തകളില്‍ കര്‍ശനനടപടിയുണ്ടാകുമെന്ന് ആരോഗ്യമന്ത്രി അറിയിച്ചു.
കൊറോണ വൈറസ് ബാധ രൂക്ഷമായ ചൈനയില്‍ കുടുങ്ങിയ 366 ഇന്ത്യക്കാരെ ശനിയാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെ ഡല്‍ഹിയിലെത്തിക്കും. മടങ്ങിവരുന്നവരുടെ വൈദ്യപരിശോധന പൂര്‍ത്തിയാക്കി ടിയാൻഹു വിമാനത്താളവത്തിലെത്തിച്ചു. ആദ്യസംഘത്തിലെ വിദ്യാര്‍ഥികളെ ഹരിയാനയിലെ മനേസറിലെ സൈനിക ക്യാംപിലും കുടുംബങ്ങളെ ഐടിബിപി ക്യാംപിലും പാര്‍പ്പിക്കും. രണ്ടാമത്തെ സംഘത്തെ ഞായറാഴ്ച മടക്കിക്കൊണ്ടുവരുമെന്ന് എയര്‍ ഇന്ത്യ അറിയിച്ചു. 28 മലയാളി വിദ്യാര്‍ഥികള്‍ സംഘത്തിലുണ്ട്.
ഇവരെ മടക്കിക്കൊണ്ടുവരാനുള്ള 423 സീറ്റുകളുള്ള 747 എയര്‍ ഇന്ത്യ ജംബോ വിമാനം വുഹാനിലെത്തി. ആരോഗ്യ മന്ത്രാലയത്തിലെ അഞ്ചു ഡോക്ടര്‍മാരും പാരാമെഡിക്കല്‍ സംഘവും വിമാനത്തിലുണ്ട്. നിപ്പ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായിരുന്ന രണ്ടു മലയാളി നഴ്സുമാരും ഇതിലുണ്ട്. മടങ്ങിവരുന്നവരുടെ പ്രാഥമിക വൈദ്യപരിശോധന ചൈനയില്‍ തുടങ്ങി. വൈറസ് ബാധിച്ചില്ലെന്ന് ഉറപ്പുള്ളവരെ മാത്രമേ വിമാനത്തില്‍ കയറ്റൂ.
English Summary: No New Corona Case Reported in Kerala, Says Health Minister