ADVERTISEMENT

തൃശൂർ∙ചാലക്കുടി കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിനു സമീപം ഒരു ഫ്ലാറ്റുണ്ട്. സോളമന്‍സ് എവന്യൂ ഫ്ളാറ്റ്. രാവിലെ പതിവു പോലെ വെള്ളം പമ്പ് ചെയ്തു ടാങ്കിലേക്ക്. വെള്ളം ടാപ്പിലൂടെ എത്തിയപ്പോള്‍ മദ്യത്തിന്‍റെ ഗന്ധം. വീട്ടുകാര്‍ക്ക് ആകെ സംശയം. എങ്ങനെ മദ്യം ടാപ്പില്‍ എത്തി. മൊത്തത്തില്‍ കണ്‍ഫ്യൂഷനായി. തൊട്ടടുത്ത താമസക്കാരോട് ചോദിച്ചപ്പോള്‍ അവരുടെ ടാപ്പിലും മദ്യം കലര്‍ന്ന വെള്ളം. രൂക്ഷമായ തോതില്‍ മദ്യത്തിന്റെ ഗന്ധം അനുഭവപ്പെട്ടു. ഇത് എങ്ങനെ ഫ്ലാറ്റിന്റെ ടാങ്കില്‍ കലര്‍ന്നു... നൂറു കൂട്ടം സംശയങ്ങളായി. അവസാനം കണ്ടെത്തി.

എക്സൈസ് തന്ന പണി

ഫ്ലാറ്റിനോട് ചേര്‍ന്ന് ബാറുണ്ട്. രചന ബാര്‍. ആറു വര്‍ഷം മുൻപ് ഈ ബാറില്‍ നിന്ന് ആറായിരം ലിറ്റര്‍ മദ്യം പിടിച്ചു. നിയമം ലംഘിച്ച് സൂക്ഷിച്ച മദ്യം എക്സൈസുകാര്‍ പിടികൂടി സൂക്ഷിച്ചു. കേസിന്‍റെ നിയമ നടപടി കഴിഞ്ഞു. മദ്യം നശിപ്പിക്കാന്‍ കോടതിയുടെ അനുമതി കിട്ടി. അങ്ങനെ ആറായിരം ലിറ്റര്‍ മദ്യം നശിപ്പിക്കാന്‍ എക്സൈസ് ഉദ്യോഗസ്ഥര്‍ തീരുമാനിച്ചു. എവിടെ കുഴിച്ചിടും. ആലോചനയായി. ബാറില്‍ നിന്ന് പിടിച്ചതല്ലേ. അവരുടെ ഭൂമിയില്‍ തന്നെ നശിപ്പിക്കാം. 

മുട്ടന്‍ കുഴിയെടുത്തു പറമ്പില്‍

ആറായിരം ലിറ്റര്‍ മദ്യം ഒഴിച്ചു കളയാന്‍ വലിയൊരു കുഴിതന്നെ കുത്തി ബാര്‍ വളപ്പില്‍. ആറായിരം ലിറ്റര്‍ മദ്യവും സീല്‍ ചെയ്തിരുന്നു. ഓരോ കുപ്പിയും തുറന്ന് മദ്യം ഈ കുഴിയിലേക്കു ഒഴിച്ചു. അങ്ങനെ ആറായിരം ലിറ്റര്‍ മദ്യം ഒഴിച്ചു കഴിഞ്ഞപ്പോഴേയ്ക്കും സമയമേറെയായി. ഉച്ചയ്ക്കു രണ്ടു മണിക്കു തുടങ്ങിയ മദ്യം ഒഴിച്ചു കളയല്‍ തീര്‍ന്നതാകട്ടെ രാത്രി ഏഴുമണിക്കും.

ബാറിന്‍റെ അയല്‍പക്കത്തെ ഫ്ലാറ്റ്

ബാര്‍ വളപ്പിനോട് ചേര്‍ന്നാണ് പതിനെട്ടു കുടുംബങ്ങള്‍ താമസിക്കുന്ന ഫ്ലാറ്റ്. ഈ കുടുംബങ്ങള്‍ ഉപയോഗിക്കുന്ന കിണറാകട്ടെ ബാര്‍ വളപ്പിനോട് ചേര്‍ന്നാണ്. കുഴിയെടുത്ത് മദ്യം കളഞ്ഞപ്പോള്‍ മണ്ണിലൂടെ ഒലിച്ചിറങ്ങിയത് ഈ കിണറ്റിലും. മദ്യം മണ്ണിലൂടെ ഒഴുകി കിണറ്റില്‍ എത്തിയതാണ് കുടിവെള്ളം മുട്ടാന്‍ കാരണം. 

rahana-bar-chalkudy

കിണര്‍ വറ്റിക്കാം, പ്ലീസ് സഹകരിക്കണം

പണി പാളിയെന്നു മനസിലായതോടെ എക്സൈസ് ഉദ്യോഗസ്ഥര്‍ ഫ്ലാറ്റിലേക്കു പാഞ്ഞെത്തി. പ്രശ്നമുണ്ടാക്കരുത്. നമുക്കു എല്ലാത്തിനും പരിഹാരമുണ്ടാക്കാം. ആദ്യം കിണര്‍ വൃത്തിയാക്കാം. കിണറ്റില്‍ വെള്ളമാകുന്നതു വരെ കുടിവെള്ളം എത്തിക്കാം. അതൊക്കെ, ശരിതന്നെ. പക്ഷേ, ജനവാസ മേഖലയില്‍ മദ്യം കുഴിച്ചു മുടാന്‍ തീരുമാനിച്ച എക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് എതിരെ നടപടി വേണം. എന്നിട്ടു മതി കുടിവെള്ളം തരുന്നത്. 

പരാതിയായി, അന്വേഷണമായി

ചാലക്കുടി നഗരസഭ സെക്രട്ടറിയ്ക്കും ആരോഗ്യ വിഭാഗത്തിനും ഫ്ലാറ്റിലെ താമസക്കാര്‍ പരാതി നല്‍കിയിട്ടുണ്ട്. എക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് എതിരെ നടപടിയെടുക്കണമെന്നാണു പരാതി. മദ്യമുണ്ടാക്കിയ പൊല്ലാപ്പു കാരണം എക്സൈസ് ഉദ്യോഗസ്ഥര്‍ കുരുക്കിലാണ് ഇപ്പോള്‍. ഇനിയെന്തു ചെയ്യുമെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ക്കും അറിയില്ല. 

English Summary: Spirit seizure in Chalakudy, keeps Excise department on its toes

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com