ADVERTISEMENT

കേന്ദ്രവിവേചനവും സാമ്പത്തികമാന്ദ്യവും കാരണം കേരളത്തിന്റെ ഖജനാവ് സാമ്പത്തിക ഞെരുക്കത്തിലാണെങ്കിലും വികസന പദ്ധതികളിൽ നിന്നു പിന്നോട്ടില്ലെന്നു പ്രഖ്യാപിച്ച് ധനമന്ത്രി ഡോ.തോമസ് ഐസക്കിന്റെ ബജറ്റ്. സാമ്പത്തിക മാന്ദ്യം അതിജീവിക്കാൻ കേരളത്തിനു കഴിയുമെന്നു വിശ്വാസമുണ്ടെന്നും ഐസക് വ്യക്തമാക്കി. ഗൾഫ് പ്രതിസന്ധിയും നാണ്യവിള വിലത്തകർച്ചയും കാരണം മാന്ദ്യം കേരളത്തിൽ സൃഷ്ടിക്കാവുന്ന ഗൗരവമായ സ്ഥിതി മുൻകൂട്ടിക്കണ്ടാണ് 2016-17ല ബജറ്റിൽ മാന്ദ്യവിരുദ്ധ പാക്കേജ് പ്രഖ്യാപിച്ചത്.

എന്നാൽ ഇന്ത്യൻ ഫെഡറൽ സംവിധാനത്തിൽ കേന്ദ്ര സർക്കാരിന്റെ അനുവാദമില്ലാതെ ബജറ്റ് വഴി കൂടുതൽ വായ്പയെടുത്ത് മാന്ദ്യവിരുദ്ധ പാക്കേജിനു രൂപം നൽകാൻ കഴിയില്ല. മറിച്ച് ഈ മാന്ദ്യകാലത്തും സംസ്ഥാന സർക്കാരുകളുടെ ചെലവുകൾ ഞെരുക്കി കുറയ്ക്കുകയാണ് കേന്ദ്ര സർക്കാർ ചെയ്യുന്നത്. ഇതു നോട്ടുനിരോധനം പോലെ ഒരു ഭ്രാന്തൻ നടപടിയാണ്–ബജറ്റ് പ്രസംഗത്തിൽ ഐസക് വ്യക്തമാക്കി.

2019-20ലെ പുതുക്കിയ എസ്റ്റിമേറ്റിനേക്കാൾ 15% ഉയർന്ന ചെലവാണ് അധികമായി പ്രഖ്യാപിച്ച ബജറ്റ് നിർദേശങ്ങളിൽ കേരളം ചെലവാക്കാൻ ലക്ഷ്യമിടുന്നത്. മൂലധനച്ചെലവിൽ പുതുക്കിയ കണക്കിനേക്കാൾ 58 ശതമാനത്തിന്റെ വർധനവാണു വകയിരുത്തിയിട്ടുള്ളത്. സംസ്ഥാന വികസനം ലക്ഷ്യമിട്ടാണ് 1103 കോടിയുടെ അധികവിഭവസമാഹരണം പ്രഖ്യാപിച്ചിട്ടുള്ളത്.

മുൻവർഷങ്ങളെ അപേക്ഷിച്ച് സംസ്ഥാനത്തിെന്റ തനതുവരുമാനം ഉയർത്തുന്നതിനുള്ള നിർദേശങ്ങളും ബജറ്റിലുണ്ട്. ഇതിന്റെ ഫലമായി റവന്യുകമ്മി 2019-20ലെ പുതുക്കിയ കണക്കായ 2.01 ശതമാനത്തിൽ നിന്നും 1.55 ശതമാനമായി കുറയുമെന്നാണു കണക്കാക്കുന്നത്. ധനക്കമ്മി 3 ശതമാനത്തിൽത്തന്നെ നിലനിർത്തും.

1,14,636 കോടി രൂപയാണ് സംസ്ഥാനത്തിന്റെ റവന്യൂവരുമാനം. മൂലധന വരുമാനം 29,575 കോടിയും. ആകെ വരുമാനം 1,42,211 കോടി രൂപ. ഇതിൽ റവന്യൂചെലവിനത്തിൽ നഷ്ടമാവുക 1,29,837 കോടി രൂപ. മൂലധന ചെലവ് 14,428 കോടി. ആകെ ചെലവ് 1,44,254 കോടി രൂപയും.

2013-14നും 2018-19നും ഇടയിൽ സംസ്ഥാന സർക്കാരിന്റെ ചെലവുകൾ ശരാശരി 16.13 ശതമാനമാണ് വളർന്നത്. എന്നാൽ ഇതേ കാലയളവിൽ റവന്യു വരുമാനത്തിലുണ്ടായ വർധനവാകട്ടെ 13.26% മാത്രവും. വരുമാനവും െചലവും തമ്മിലുള്ള ഈ വിടവ് സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിക്ക് ആക്കം കൂട്ടിയിരിക്കുകയാണ്. കഴിഞ്ഞ ഇടതുപക്ഷ സർക്കാരിന്റെ കാലത്തെന്നപോലെ റവന്യു വരുമാന വർധന 18-20 ശതമാനമായി ഉയർത്തിക്കൊണ്ടു മാത്രമേ കമ്മി കുറയ്ക്കുന്നതിനും സുസ്ഥിര ധനസ്ഥിതിയിലേക്കു സംസ്ഥാനത്തെ നയിക്കുന്നതിനും കഴിയൂവെന്നും ഐസക് വ്യക്തമാക്കി.

സംസ്ഥാനത്തിന്റെ റവന്യു വരുമാനത്തിൽ 15.7 ശതമാനത്തിന്റെ വർധനവുണ്ട്. റവന്യു ചെലവിൽ 11.43 ശതമാനത്തിന്റെ വർധനവും. മൂലധന ചെലവിൽ 58 ശതമാനത്തിന്റെ വർധനവും ആകെ ചെലവിൽ 15 ശതമാനത്തിന്റെ വർധനവുമുണ്ട്.

സംസ്ഥാനത്തിന്റെ തനതു നികുതി വരുമാനം 67,420 കോടി രൂപയാണ്. നികുതിയേതര വരുമാനം 14,587 കോടിയും. കേന്ദ്ര നികുതി വിഹിതമായി 20,934 കോടി. ഗ്രാന്റുകൾ 11,694 കോടിയുടെയും. 2011–12/2015-16 കാലത്തെ 4.9 ശതമാനത്തില്‍ നിന്ന് 2016–17/2018-19 കാലത്ത് സംസ്ഥാനത്തിന്റെ സാമ്പത്തിക വളർച്ച 7.2 ശതമാനമായി വളർന്നതായി കഴിഞ്ഞ ദിവസം പുറത്തുവിട്ട സാമ്പത്തിക അവലോകന റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. 

സർക്കാരിന്റെ ചെലവിനത്തിൽ പെൻഷനും ശമ്പളത്തിനുമായി ചെലവഴിക്കുന്ന തുകയെപ്പറ്റിയുള്ള ചർച്ചകൾക്കു വർഷങ്ങളുടെ പഴക്കമുണ്ട്. ബജറ്റ് രേഖ പ്രകാരം ആകെ ചെലവിൽ 26 ശതമാനവും ശമ്പളം ഇനത്തിലാണ്. 16% പെൻഷൻ ഇനത്തിലും.

2014–15ൽ സർക്കാർ ജീവനക്കാരുടെ ശമ്പളത്തിനും എയ്ഡഡ് ജീവനക്കാരുടെ ശമ്പളത്തിനുമായി ചെലവിട്ടിരുന്നത് 21,411 കോടി രൂപയായിരുന്നു. ആറു വർഷത്തിനപ്പുറം 2020–21ൽ അത് 33,025 കോടിയായി വളർന്നു.

വികസനേതര വിഭാഗത്തിൽ പൊലീസും വിജിലൻസും ഒഴികെ ഭരണനിർവഹണത്തിന് 2019–20 പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം 14,970 കോടിയാണ് ചെലവ്. 2020–21 ബജറ്റ് എസ്റ്റിമേറ്റ് പ്രകാരം 13,017 കോടിയും.

പൊലീസിനും വിജിലൻസിനും 2019–20 പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം 3741 കോടിയാണു ചെലവ്. 2020–21 ബജറ്റ് എസ്റ്റിമേറ്റ് പ്രകാരം ചെലവ് 3783 കോടി രൂപയും.

വികസനേതര ചെലവിൽ പലിശയിനത്തിലും നികുതി/തീരുവ ശേഖരണത്തിനും ചെലവേറുന്നുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 

മാന്ദ്യകാലത്തും വികസന പദ്ധതികൾക്കായുള്ള ചെലവില്‍ സർക്കാർ വിട്ടുവീഴ്ചയ്ക്കില്ലെന്നും കണക്കുകൾ വ്യക്തമാക്കുന്നു. സാമൂഹ്യ–വികസന പദ്ധതികൾ, കൃഷി, ആരോഗ്യം, വിദ്യാഭ്യാസം, പൊതുമരാമത്ത് തുടങ്ങിയ മേഖലകളിലെല്ലാം ഇതു പ്രകടം.

ചെലവ് വെട്ടിക്കുറയ്ക്കുന്ന ധനനയം സാമ്പത്തിക മാന്ദ്യത്തിന്റെ സാധ്യതകളെ യാഥാർഥ്യമാക്കി മാറ്റുകയാണു ചെയ്യുക. എന്നാൽ ചെലവ് കൂടുകയും വരുമാനം പ്രതീക്ഷിച്ച തോതിൽ വർധിക്കാതിരിക്കുന്നതും തുടരാനാകില്ല. ഈ സാഹചര്യത്തിൽ ചെലവിന്റെ കാര്യക്ഷമത ഉയർത്തണം, അധികച്ചെലവുകൾ നിയന്ത്രിക്കുകയും വേണം. അതിന്റെ ഭാഗമായി ആദ്യത്തെ ഇടപെടൽ സർക്കാരിന്റെ ക്ഷേമ–സേവന പ്രവർത്തനങ്ങളിലാണ്. ഇവയിൽ നിന്ന് അനർഹരെ ഒഴിവാക്കാനുള്ള ശ്രമം നടക്കുകയാണ്. 

വയോജന ക്ഷേമ പെൻഷൻകാരുടെ മസ്റ്ററിങ് ഏതാനും ദിവസങ്ങൾക്കകം പൂർത്തിയാകും. 4.98 ലക്ഷം പേർ ഇതുവരെ മസ്റ്ററിങ്ങിന് ഹാജരാവുകയോ വിവരങ്ങൾ കൈമാറുകയോ ചെയ്തിട്ടില്ല.  മരിച്ചവർ, സർക്കാർ െപൻഷൻകാർ, സ്ഥലത്ത് ഇല്ലാത്തവർ, അനർഹരായി ഒന്നിലേറെ െപൻഷൻ വാങ്ങുന്നവർ, വിവാഹിതരായിട്ടും വിധവാ െപൻഷൻ വാങ്ങുന്നവർ തുടങ്ങിയവരെല്ലാം പട്ടികയിൽ നിന്നു നീക്കം ചെയ്യപ്പെടും.

ഈ നടപടിയിലൂടെ 700 കോടി രൂപയുടെ ചെലവ് ഒഴിവാക്കാനായി. അതുവഴിയാണ് സാമ്പത്തിക െഞരുക്കത്തിന്റെ ഇക്കാലത്തും അർഹരായവർക്ക് െപൻഷൻ തുകയിൽ 100 രൂപ ഉയർത്താനായത്. സർക്കാരിന്റെ വിവിധ പദ്ധതികളിലെ ഗുണഭോക്താക്കളെ സംബന്ധിച്ചും ഇത്തരം പരിശോധന തുടരുമെന്നും ഐസക് വ്യക്തമാക്കി.

കംപ്യൂട്ടർവൽക്കരണത്തിന്റെ സാഹചര്യത്തിൽ പല സർക്കാർ സ്ഥാപനങ്ങളിലെയും കീഴ്‌ത്തട്ടിലെ പല തസ്‌തികകളും ഇന്ന് അപ്രസക്‌തമാണ്. ഈ മേഖലയിലും ചെലവു ചുരുക്കലിനുള്ള നടപടികളുണ്ടാകും. കാറുകൾ വാങ്ങുന്നതിനു പകരം മാസവാടകയ്ക്ക് എടുക്കുക എന്നതായിരിക്കും പുതിയ സർക്കാർ നയം. അത്തരം നീക്കങ്ങളിലൂടെ 1500 കോടിയുടെ അധികച്ചെലവെങ്കിലും ഒഴിവാക്കാനാകുമെന്നാണു കരുതുന്നത്.

കേരളത്തിന്റെ ഇന്നത്തെ സാഹചര്യത്തിൽ വായ്പകൾ പൂർണമായും മൂലധനെച്ചലവിനുേവണ്ടി ഉപയോഗിക്കുന്ന സ്ഥിതിയിലേക്ക് എത്തുന്നതിന് ഇനിയും വർഷങ്ങൾ േവണ്ടിവരുമെന്നും ധനമന്ത്രി പറയുന്നു. ഇന്നത്തെ അക്കൗണ്ടിങ് രീതിയിൽ വിദ്യാഭ്യാസ–ആരോഗ്യ ചെലവുകളെ മൂലധന നിക്ഷേപമായല്ല കാണുന്നത് എന്നതാണ് അതിനു പ്രധാന കാരണം. എന്നാൽ കേരളത്തിന് അത് മാനവവിഭവ വികസനത്തിനുള്ള മൂലധനച്ചെലവാണ്. അതിനാൽത്തന്നെ യാന്ത്രികമായി റവന്യുകമ്മി ഇല്ലാതാക്കാനാകില്ല. എന്നാൽ അതു കുറച്ചുകൊണ്ടുവരാനുള്ള ശ്രമങ്ങള്‍ 2020–21ലെ ബജറ്റ് കണക്കുകളിൽ വ്യക്തമാണെന്നും ഐസക് പറഞ്ഞു. 

Content Highlights: Kerala Budget 2020 Infographical Analysis, Dr. Thomas Issac, Kerala Economy Graphics

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com