ബജറ്റിൽ കൊച്ചിക്കു കൈ നിറയെ; വികസനത്തിന് 6000 കോടി
Mail This Article
കൊച്ചി ∙ കൊച്ചിക്കായി കൈനിറയെ പ്രഖ്യാപനങ്ങളാണ് മന്ത്രി തോമസ് ഐസക്കിന്റെ ബജറ്റിലുള്ളത്. 6000 കോടി രൂപ ആകെ വകയിരുത്തി. പരിസ്ഥിതി സൗഹൃദ ഗതാഗത സംവിധാനം കൊച്ചിയിൽ നടപ്പാക്കുമെന്നാണു പ്രഖ്യാപനം. മെട്രോ റെയിൽ വിപുലീകരണം ഈ വർഷം നടപ്പാക്കും. മെട്രോ, പേട്ട– തൃപ്പൂണിത്തുറ, സ്റ്റേഡിയം – ഇൻഫോപാർക്ക് പാതകൾ ഈ വർഷം തന്നെ പൂർത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു.
പുതിയ ലൈനുകൾക്കായി 3025 കോടി രൂപയാണ് അനുവദിച്ചത്. മെട്രോ വാട്ടർ ട്രാൻസ്പോർട്ട്, ബസ് എന്നിവയ്ക്ക് ഏകീകൃത ടിക്കറ്റ് സംവിധാനം കൊണ്ടുവരും. 16 റൂട്ടുകളിലായി 76 കിലോമീറ്റർ ജലപാതയും 38 ജെട്ടികളുമുള്ളതാണ് ഇന്റഗ്രേറ്റഡ് വാട്ടർ ട്രാൻസ്പോർട്ട് സംവിധാനം. 682 കോടി രൂപയാണ് പ്രതീക്ഷിത ചെലവ്. വാട്ടർ ട്രാൻസ്പോർട്ട് വകുപ്പിനു സോളർ ബോട്ടുകൾ നൽകും.
ഗതാഗത സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനായി കൊച്ചി മെട്രോപ്പൊലിറ്റൻ അതോറിറ്റിക്ക് 2.5 കോടി രൂപയും അനുവദിച്ചു. കെഎസ്ഇബിയുടെ ചാർജിങ് സ്റ്റേഷനുകൾ ആരംഭിക്കും. ഇ–ഓട്ടോക്ക് സബ്സിഡി നൽകും. സിഎൻജി, ഇലക്ട്രിക് ബസുകൾ എന്നിവയും പ്രഖ്യാപനത്തിലുണ്ട്. കൊച്ചി മെട്രോ സോൺ പദ്ധതിക്ക് 239 കോടി. ഇതിൽ സുരക്ഷിത നടപ്പാത, മെട്രോ ട്രാക്ക്, റോഡ് സുരക്ഷ എന്നിവയെല്ലാം ഉൾപ്പെടും.
എറണാകുളം പബ്ലിക് ലൈബ്രറി പുനരുദ്ധരിക്കാനും പദ്ധതിയുണ്ട്. ഇതിന് സർക്കാർ വിഹിതമായി ഒരു കോടി നൽകും. യേശുദാസ് ഡിജിറ്റൽ ലൈബ്രറിക്ക് 75 ലക്ഷം രൂപയും സർക്കാർ നൽകും.
English Summary: Kerala Budget 2020; Rs 6000 crores granted for overall development of Kochi