മദ്യ നികുതി കൂട്ടാത്തത് വില വർധനയ്ക്ക്; മദ്യക്കമ്പനികൾ ആവശ്യപ്പെട്ടിട്ടെന്ന് സൂചന
Mail This Article
തിരുവനന്തപുരം ∙ കടുത്ത സാമ്പത്തിക പ്രതിസന്ധിയുണ്ടായിട്ടും ബജറ്റില്‍ മദ്യത്തിനു നികുതി വര്‍ധിപ്പിക്കാത്തത്, മദ്യവില കൂട്ടണമെന്ന കമ്പനികളുടെ ആവശ്യം പരിഗണിച്ചെന്നു സൂചന. ഇപ്പോള്‍ നികുതി കൂട്ടുകയും പിന്നീട് വില വര്‍ധിപ്പിക്കുകയും ചെയ്താല്‍ വന്‍വിലക്കയറ്റത്തിനു കാരണമായേക്കുമെന്നു കണക്കാക്കിയാണ് പിന്മാറ്റം. നിലവില്‍ ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യത്തിന് 212 ശതമാനമാണ് നികുതി.
സ്പിരിറ്റിന്റെ വില വര്‍ധന ചൂണ്ടിക്കാണിച്ചാണ് മദ്യവില കൂട്ടണമെന്നു കമ്പനികള്‍ ഏറെ നാളായി ആവശ്യപ്പെടുന്നത്. അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ കൂട്ടാമെന്നാണ് ഒടുവില്‍ സര്‍ക്കാരില്‍നിന്നു മദ്യക്കമ്പനികള്‍ക്കു കിട്ടിയ ഉറപ്പ്. അങ്ങനെയെങ്കില്‍, കൂട്ടുന്ന തുകയും നികുതിയും കൂടി ചേരുമ്പോള്‍ വലിയ വില തന്നെ മദ്യത്തിനു നല്‍കേണ്ടി വരും.
നിലവില്‍ ഇന്ത്യന്‍ നിര്‍മിത മദ്യത്തിന് എക്സൈസ് ഡ്യൂട്ടി, ഗാലനേജ് ഫീസ് അടക്കം 212 ശതമാനമാണ് നികുതി. അതായത്, 53 രൂപയ്ക്കു സര്‍ക്കാര്‍ വാങ്ങുന്ന ഹണീ ബീ ബ്രാന്‍ഡി എല്ലാ നികുതികളും അടക്കം ഉപഭോക്താവിനു വില്‍ക്കുന്നത് 560 രൂപയ്ക്കാണ്. വിലവര്‍ധന കൂടിയെത്തുന്നതോടെ വില ഓരോ ബ്രാന്‍ഡിനും ഇനിയും ഉയരും. തിരഞ്ഞെടുപ്പു വരാനിരിക്കുന്നുവെന്നതും നികുതി വര്‍ധനയില്‍നിന്നു പിന്മാറാന് സര്‍ക്കാരിനു കാരണമായി.
Content Highlights: Kerala Budget 2020, Liquor Tax