ജീവനക്കാരുടെ പുനർവിന്യാസം ഫലത്തിൽ നിയമന നിരോധനം: ചെന്നിത്തല
Mail This Article
കൊല്ലം ∙ സർക്കാർ ജീവനക്കാരെ പുനർവിന്യസിക്കുന്നതിലൂടെ നിയമന നിരോധനമാണു ഫലത്തിൽ വരാൻ പോകുന്നതെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോളജുകളിൽ 2000 തസ്തിക ഇല്ലാതാക്കിയാണ് 1000 ഗെസ്റ്റ് അധ്യാപകരെ നിയമിക്കുന്നത്. സ്കൂൾ അധ്യാപക നിയമനവുമായി ബന്ധപ്പെട്ട ബജറ്റ് പ്രഖ്യാപനം ഗുരുതരമായ പ്രശ്നമുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരള സ്റ്റേറ്റ് ഹെഡ്‌ലോഡ് വർക്കേഴ്സ് ഫെഡറേഷൻ (ഐഎൻടിയുസി) സംസ്ഥാന നേതൃക്യാംപ് ഉദ്ഘാടനം ചെയ്യുകയായിരുന്നു ചെന്നിത്തല.
ബജറ്റ് പ്രസംഗത്തിനു കയ്യടിക്കാൻ മന്ത്രിയെക്കൊണ്ട് എംഎൽഎമാരോടു പറയിക്കേണ്ട അവസ്ഥയാണ് മുഖ്യമന്ത്രിക്കുള്ളത്. വാചകമടി മാത്രമാണ് നടക്കുന്നത്. ബജറ്റ് പ്രസംഗം കേട്ടാൽ തോന്നും, നാളെ രാവിലെ അതിവേഗ ട്രെയിനിൽ കയറി 4 മണിക്കൂർ കൊണ്ടു കാസർകോട് എത്താമെന്ന്. പദ്ധതിക്കു കേന്ദ്രസർക്കാരിന്റെ അനുമതി പോലും പൂർണമായി ലഭിച്ചിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു.
English Summary: Opposition Leader Ramesh Chennithala on Budget