മാനസികാരോഗ്യ കേന്ദ്രത്തിൽ ആറു വയസ്സുകാരന്റെ കൊലപാതകം; 4 കുട്ടികൾക്കെതിരെ കേസ്
Mail This Article
കോഴിക്കോട്∙ മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികളെ പാർപ്പിക്കുന്ന കോഴിക്കോട് വെള്ളിമാടുകുന്നിലെ സര്‍ക്കാര്‍ കേന്ദ്രത്തില്‍ ആറു വയസ്സുകാരന് കൊല്ലപ്പെട്ട കേസില്‍ നാലു കുട്ടികള്‍ക്കെതിരെ പൊലീസ് കൊല കുറ്റം ചുമത്തി. കൊല്ലപ്പെട്ട കുട്ടിക്കൊപ്പം മുറിയിലുണ്ടായിരുന്ന മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികള്‍ക്കെതിരെയാണ് കൊലപാതക കേസ്.
പ്രതികളാക്കിയെങ്കിലും അറസ്റ്റ് ഉള്‍പ്പടെയുള്ള നടപടികളിലേക്ക് പൊലീസ് ഉടന്‍ നീങ്ങില്ല. കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍നിന്ന് കുട്ടികളുടെ മാനസിക നിലയെക്കുറിച്ച് വിശദമായ റിപ്പോര്‍ട്ട് വാങ്ങും. തുടര്‍ന്ന് നിയമോപദശം തേടിയ ശേഷം മാത്രമേ തുടര്‍നടപടികള്‍ സ്വീകരിക്കു. എന്നാല്‍ സ്ഥാപനത്തില്‍ ജോലിയിലുണ്ടായിരുന്ന ജീവനക്കാര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടില്ല. ഇതിനിടയില്‍ കേന്ദ്രത്തിന്റെ മേല്‍നോട്ട ചുമതലയുള്ള സൂപ്രണ്ട് സിദ്ദിഖ് ചുണ്ടക്കാടനെ സാമൂഹികനീതി വകുപ്പ് ജില്ലാ ഓഫിസര്‍ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തു.
തലക്കേറ്റ പരുക്കാണ് മരണകാരണമെന്ന് പോസ്റ്റ്മോര്‍ട്ടത്തില്‍ കണ്ടെത്തിയിരുന്നു. രാത്രിയില്‍ കുട്ടികള്‍ തമ്മിലുണ്ടായ വഴക്കിനിടയില്‍ മര്ദനമേറ്റതാകാമെന്ന് പൊലീസ് സംശയിക്കുന്നു. കേന്ദ്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കുട്ടിയാണ് മരിച്ചത്. ഈ കുട്ടിക്കൊപ്പം പതിനെട്ടുവയസുള്ള ആളെ പാര്‍പ്പിച്ചത് ഉദ്യോഗസ്ഥരുടെ വീഴ്ചയാണെന്നും ആരോപണമുണ്ട്.
English Summary : Child killed in Kozhikode mental centre