ADVERTISEMENT

ന്യൂഡൽഹി ∙ നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയ കാരണങ്ങൾ നിരത്തി ആഭ്യന്തര മന്ത്രിയും മുൻ ബിജെപി അധ്യക്ഷന‍ുമായ അമിത് ഷാ. ഡല്‍ഹി തിരഞ്ഞെടുപ്പ് പ്രചരണത്തിലെ ‘ഗോലി മാരോ’, ‘ഇന്ത്യ-പാക് മത്സരം’ എന്നീ പ്രയോഗങ്ങള്‍ ബിജെപി നേതാക്കൾ ഉപയോഗിക്കരുതായിരുന്നു. പാർട്ടി ഇതിൽനിന്നെല്ലാം അടിയന്തരമായി അകലം പാലിക്കണമെന്നും അമിത് ഷാ പറഞ്ഞു. ടൈംസ് നൗ സമ്മിറ്റില്‍ സംസാരിക്കവേയാണു രാജ്യതലസ്ഥാനത്തു ബിജെപിക്കേറ്റ തിരിച്ചടിയെപ്പറ്റി അമിത് ഷാ മനസ്സു തുറന്നത്.

‘എല്ലാത്തരം പ്രവർത്തകരും അവിടെയുണ്ട്. അവരെന്തെങ്കിലും പറഞ്ഞിരിക്കാം. എന്നാൽ പാർട്ടി അതാണെന്നേ പൊതുജനം മനസ്സിലാക്കൂ. ഇതല്ല ഈ പാർട്ടിയുടെ പ്രതിഛായ. ചിലരുടെ വാക്കുകൾക്കു പാർട്ടിയാകെ വിലകൊടുക്കേണ്ടി വന്നു. ഭൂരിപക്ഷത്തോടെ ബിജെപി ജയിക്കുമെന്നാണു ഞാൻ കണക്കു കൂട്ടിയിരുന്നത്. മിക്കപ്പോഴും ഇതു ശരിയായിട്ടുമുണ്ട്. ഇത്തവണ ഉദ്ദേശിച്ചതു പോലെയായില്ല. എങ്കിലും ജനവിധി ഉൾക്കൊള്ളുന്നു. മോശം പ്രകടനത്തെ വിശദമായി പരിശോധിക്കും’– അമിത് ഷാ പറഞ്ഞു.

ഡല്‍ഹിയിൽ ഭരണം പിടിക്കുകയെന്ന ലക്ഷ്യത്തോടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും നേരിട്ടാണു പ്രചാരണം നയിച്ചത്. 270 എംപിമാരും 70 കേന്ദ്രമന്ത്രിമാരും ബിജെപി മുഖ്യമന്ത്രിമാരും വിവിധ സംസ്ഥാനങ്ങളിലെ നേതാക്കളും ഉള്‍പ്പടെ വൻപടയാണു പ്രചാരണത്തിന് എത്തിയത്. പക്ഷേ എഎപിയുടെ തേരോട്ടത്തിൽ എട്ടു സീറ്റു മാത്രമാണ് ബിജെപിക്ക് നേടാനായത്. 

പൗരത്വ ഭേദഗതി നിയമത്തിനെതിരായി സമരം ചെയ്യുന്നവർ നിങ്ങളുടെ വീടുകളിൽ കയറി സ്ത്രീകളെ മാനഭംഗപ്പെടുത്തുകയും കൊല്ലുകയും ചെയ്യുമെന്നു ബിജെപി എംപി പർവേഷ് വർമ പറഞ്ഞത് വിവാദമായിരുന്നു. കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ ‘ഒറ്റുകാരെ വെടിവച്ചുകൊല്ലണം’ എന്നു മുദ്രാവാക്യം മുഴക്കിയതിനു തൊട്ടടുത്ത ദിവസമായിരുന്നു വർമയുടെ പ്രസംഗം. ദേശ് കി ഗദ്ദാറോം കോ (രാജ്യത്തെ ഒറ്റുകാരെ).. എന്ന് അനുരാഗ് ഠാക്കൂർ വിളിച്ചുപറയുകയും ഗോലി മാരോ സാലോം കോ (വെടിവച്ചു കൊല്ലണം അവറ്റകളെ) എന്ന് ജനക്കൂട്ടം വിളിക്കുകയുമായിരുന്നു.

English Summary: Statements Like "Goli Maaro" Shouldn't Have Been Made: Amit Shah On Delhi Loss

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com