ADVERTISEMENT

ന്യൂഡൽഹി ∙ പ്രമുഖ പരിസ്ഥിതി പ്രവർത്തകനും ‘ദി എനർജി റിസർച് ഇൻസ്‌റ്റിറ്റ്യൂട്ട്’ (ടെറി) മുൻ ഡയറക്ടറുമായ ഡോ. രാജേന്ദ്ര കെ. പച്ചൗരി (ആർ.കെ. പച്ചൗരി– 79) അന്തരിച്ചു. ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്നു ഡൽഹിയിലെ ആശുപത്രിയിൽ ചികിൽസയിലായിരുന്നു. പ്രായത്തിന്റെ അവശത തെല്ലുമേശാതെ അവസാന കാലംവരെയും പഠനം, പരീക്ഷണം, യാത്ര എന്നതു മാത്രം ജീവിതലക്ഷ്യമാക്കി പ്രവർത്തിച്ചയാളാണ് പച്ചൗരി. 2007ൽ സമാധാനത്തിനുള്ള നൊബേൽ സമ്മാനം പങ്കിട്ട യുഎൻ കാലാവസ്‌ഥാമാറ്റ ഗവേഷണ സമിതിയുടെ (ഐപിസിസി) അധ്യക്ഷനായിരുന്നു.

ഡീസൽ ട്രെയിൻ എൻജിനുണ്ടാക്കുന്ന വാരാണസിയിലെ ഡീസൽ ലോക്കോമോട്ടീവിൽ എൻജിനീയറായി ഔദ്യോഗിക ജീവിതം തുടങ്ങിയ പച്ചൗരിക്ക് ആ യാന്ത്രിക ലോകം മടുത്തത് പെട്ടെന്നായിരുന്നു. യുഎസിൽനിന്നു രണ്ട് ഡോക്‌ടറേറ്റുകൾ - ഇൻഡസ്‌ട്രിയൽ എൻജിനീയറിങ്ങിലും സാമ്പത്തിക ശാസ്‌ത്രത്തിലും. അവിടെ അധ്യാപനം. 1975ൽ ഇന്ത്യയിൽ മടങ്ങിയെത്തി. പിന്നീട് ടെറി ആയി മാറിയ ടാറ്റാ എൻജി. റിസർച് ഇൻസ്‌റ്റിറ്റ്യൂട്ടിൽ ഡയറക്‌ടർ ജനറൽ ആയി.

Rajendra Pachauri

ഗവേഷണത്തിനു സർക്കാർ ഗ്രാന്റുകളും വിദേശ സഹായവുമൊക്കെ വാങ്ങുന്ന രീതിയിൽനിന്നു ടെറിയെ, ഗവേഷണ ഫല മാർക്കറ്റിങ്ങിലൂടെ സ്വയംപര്യാപ്‌ത സ്‌ഥാപനമായി വളർത്തിയതിനു ശേഷമാണു പച്ചൗരി ഐപിസിസി അധ്യക്ഷനായത്. അന്തരീക്ഷ പഠന വിദഗ്‌ധർ, സമുദ്ര ഗവേഷകർ, മഞ്ഞു ഗവേഷകർ, സാമ്പത്തിക വിദഗ്‌ധർ തുടങ്ങി ആയിരക്കണക്കിനു പേരടങ്ങുന്നതാണ് ഐപിസിസി.

FRANCE-TECH

ഭൂമിക്കും മനുഷ്യനും ഹാനികരമായ കാലാവസ്‌ഥാ മാറ്റത്തെപ്പറ്റിയുള്ള ബോധവൽക്കരണ ശ്രമങ്ങളാണു നൊബേൽ ബഹുമതിക്കു ഐപിസിസിയെ അർഹമാക്കിയത്. നൂറ്റിമുപ്പതോളം രാജ്യങ്ങളിൽ നിന്നുള്ള ശാസ്‌ത്രജ്‌ഞരും ഗവേഷകരും ഉൾപ്പെടുന്ന ഐപിസിസിയെ കൃത്യതയുള്ള ലക്ഷ്യബോധത്തോടെയാണു പച്ചൗരി നയിച്ചത്. ആഗോളതാപനം മുതൽ അപ്രതീക്ഷിത പ്രളയം വരെ മനുഷ്യജനിതമാണെന്ന് ഐപിസിസി കാര്യകാരണസഹിതം വ്യക്‌തമാക്കിക്കൊണ്ടിരുന്നു. യുഎൻ അടക്കമുള്ള രാജ്യാന്തര പ്രസ്‌ഥാനങ്ങൾ ഹാനികരമായ കാലാവസ്‌ഥാ മാറ്റത്തെ അതീവ ഗൗരവത്തോടെ കാണാൻ തുടങ്ങിയത് ഐപിസിസിയുടെ പ്രവർത്തനത്തിന്റെ ഫലമാണ്.

Rajendra Pachauri

English Summary: Former TERI Chief And Environmentalist RK Pachauri Dies At 79

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com