‘സുഖമാണോ ട്രംപ്’; ചേരികൾ മറച്ച് ഉയരത്തിൽ മതിൽകെട്ടി ഗുജറാത്തിലെ കൺകെട്ട്
Mail This Article
അഹമ്മദാബാദ് ∙ ‘സുഖമാണോ ട്രംപ്’ എന്നു ചോദിച്ചു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ വരവേൽക്കാൻ ഗുജറാത്ത് ഒരുങ്ങുന്നു. ഒട്ടും സുഖകരമല്ലാത്ത കാഴ്ചകൾ മറയ്ക്കാൻ അര കിലോമീറ്ററിലേറെ നീളത്തിൽ വന്മതിൽ പണിതാണ് ഒരുക്കമെന്നു മാത്രം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നാട്ടിൽ തെരുവുകൾ മോടി കൂട്ടുന്നതിന്റെ പേരിലാണ് ഈ കൺകെട്ട്.
ട്രംപ് എത്താൻ പത്തു ദിവസം മാത്രം ബാക്കിനിൽക്കെ, അഹമ്മദാബാദ് വിമാനത്താവളത്തിൽ നിന്നു ഗാന്ധിനഗറിലേക്കുള്ള വഴിയിൽ മതിൽ നിർമിക്കാന്‍ കൊണ്ടുപിടിച്ച ശ്രമത്തിലാണ് അഹമ്മദാബാദ് മുനിസിപ്പൽ കോർപറേഷൻ. ഗുജറാത്തെന്നാൽ അമേരിക്ക പോലെ വികസിച്ചതാണെന്ന വ്യാജപ്രചാരണം സത്യമാക്കാനെന്ന പോലെ ചേരികളും ദരിദ്രജീവിതങ്ങളും മറച്ചുവയ്ക്കാനാണ് ഏഴടിയോളം ഉയരത്തിൽ മതിൽ. രണ്ടായിരത്തോളം ചേരി നിവാസികളും കുടിലുകളും അതോടെ കാഴ്ചയുടെ പരിധിക്കു പുറത്താവും.
എന്നാൽ, ട്രംപ് പോകുന്ന വഴിയിലെ സുരക്ഷ ഉറപ്പാക്കാനാണു മതിലെന്നാണ് ഔദ്യോഗിക വിശദീകരണം. ഇരുന്നൂറോളം കൽപ്പണിക്കാരാണു രാപകൽ ഭേദമില്ലാതെ ഇഷ്ടിക നിരത്തി സിമന്റ് പൂശി മതിൽ പണിയുന്നത്. മോദി യുഎസ് സന്ദർശിച്ചപ്പോൾ നടത്തിയ ഹൗഡി മോദി പരിപാടിക്കു സമാനമായ രീതിയിൽ കെം ഛോ ട്രംപ് (ഹൗ ആർ യു ട്രംപ്) പരിപാടിയും ലക്ഷങ്ങളെ പങ്കെടുപ്പിച്ചു റോഡ് ഷോയും നടത്താനാണു മോദിയും വിജയ് രുപാണി സർക്കാരും ലക്ഷ്യമിടുന്നത്.
ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ ഉദ്ഘാടനച്ചടങ്ങിൽ സ്റ്റേഡിയത്തിൽ ലക്ഷത്തിലധികം ആളുകളെ പങ്കെടുപ്പിക്കാനും ലക്ഷ്യമിടുന്നു. ട്രംപ് സന്ദർശനത്തിന്റെ പേരിൽ നഗരത്തിലെ റോഡുകളും മറ്റും മോടി കൂട്ടാനുള്ള പ്രവർത്തനങ്ങളും ഊർജിതമാക്കി.
English Summary: Gujarat to welcome Donald Trump; big wall to cover slum