പോക്സോ കേസ് പ്രതി ആശുപത്രി ശുചിമുറിയിലെ വെന്റിലേറ്ററിലൂടെ രക്ഷപ്പെട്ടു
Mail This Article
കോയമ്പത്തൂർ∙ സർക്കാർ ആശുപത്രിയിൽ ചികിത്സയിലായിരുന്ന പോക്സോ കേസിലെ പ്രതി ശുചിമുറിയിലെ വെന്റിലേറ്ററിലൂടെ രക്ഷപ്പെട്ടു. വ്യാഴാഴ്ച പുലർച്ചെയായിരുന്നു സംഭവം. തിരുപ്പൂർ ജില്ലയിലെ ധാരാപുരത്തിൽനിന്നുള്ള സുബ്രഹ്മണി (31) ആണ് രക്ഷപ്പെട്ടത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ സെപ്റ്റംബർ അവസാനം പീഡിപ്പിച്ച കേസിൽ കോയമ്പത്തൂരിലെ സെൻട്രൽ ജയിലിൽ തടവിൽ കഴിയുകയായിരുന്നു സുബ്രഹ്മണി.
നെഞ്ചുവേദനയെന്ന പരാതിയെത്തുടർന്ന് ഒരാഴ്ച മുൻപാണ് ഇയാളെ ആശുപത്രിയുടെ ജയിൽവാർഡിൽ പ്രവേശിപ്പിച്ചത്. പുലർച്ചെ നാലുമണിയോടെ ശുചിമുറിയിൽ പോയ ഇയാൾ തിരിച്ചെത്തിയില്ല. മറ്റു തടവുകാർ നോക്കുമ്പോൾ അകത്തുനിന്നു കുറ്റിയിട്ട നിലയിലായിരുന്നു ശുചിമുറി. ഇതേത്തുടർന്ന് പൊലീസെത്തി പരിശോധിച്ചപ്പോഴാണ് വെന്റിലേറ്റർ തകർത്ത് ഇയാൾ രക്ഷപ്പെട്ടത് കണ്ടെത്തിയത്. അന്വേഷണം നടക്കുകയാണ്.
നിർമാണ തൊഴിലാളിയായ സുബ്രഹ്മണിയെ ഗൂണ്ടാ നിയമത്തിനുകീഴിലും അറസ്റ്റ് ചെയ്തിട്ടുണ്ട്.
English Summary: Prisoner escapes through ventilator of toilet at hospital, TN