സിഎജി റിപ്പോർട്ടിലെ കണ്ടെത്തൽ: വകുപ്പുതല നടപടികൾക്കു വർഷങ്ങൾ
Mail This Article
തിരുവനന്തപുരം ∙ സിഎജി റിപ്പോർട്ടിലെ ഗുരുതരമായ കണ്ടെത്തലുകളുടെ പേരിൽ ഉദ്യോഗസ്ഥർക്ക് നടപടികൾ നേരിടേണ്ടി വരുമോ? വകുപ്പുതല നടപടികളിലേക്കു നീങ്ങാൻ വർഷങ്ങളെടുക്കും. സസ്പെൻഷൻ അടക്കമുള്ള നടപടികളാണ് സാധാരണ നിലയിൽ നേരിടേണ്ടി വരിക. മിക്ക ഉദ്യോഗസ്ഥരും അപ്പോഴേക്കും ജോലിയിൽനിന്ന് വിരമിക്കും. സിഎജി റിപ്പോർട്ട് സഭയുടെ മേശപ്പുറത്തു വച്ചാൽ അതിന്റെ തുടർനടപടികൾ സ്വീകരിക്കുന്നത് സഭയുടെ പബ്ലിക്ക് അക്കൗണ്ട്സ് കമ്മിറ്റിയാണ്.
വി.ഡി. സതീശനാണ് നിലവിൽ കമ്മിറ്റിയുടെ ചെയർമാൻ. പി.ഐഷ പോറ്റി, വി.എസ്.ശിവകുമാർ, പി.കെ.ബഷീർ, ജയിംസ് മാത്യു, മാത്യു ടി.തോമസ്, കെ.കുഞ്ഞിരാമൻ, സജി ചെറിയാൻ, എ.പ്രദീപ് കുമാർ, മുല്ലക്കര രത്നാകരൻ, റോഷി അഗസ്റ്റിൻ എന്നിവരാണ് അംഗങ്ങൾ. സിഎജി റിപ്പോർട്ട് സഭയിൽ സമർപ്പിച്ച് മൂന്നു മാസത്തിനുള്ളിൽ സർക്കാർ കമ്മിറ്റിക്ക് വിശദീകരണം നൽകണം. ഇതു പരിശോധിച്ചശേഷം കമ്മിറ്റി വകുപ്പുകളുടെ സെക്രട്ടറിമാരെയും ഉദ്യോഗസ്ഥരെയും തെളിവെടുപ്പിനു വിളിക്കും. ഇതിനായി പ്രത്യേകം ചോദ്യങ്ങൾ തയാറാക്കും.
തുടർന്ന് റിപ്പോർട്ട് എജിയുടെ പരിശോധനയ്ക്കായി അയയ്ക്കും. എജിയുടെ നിർദേശങ്ങളും കമ്മിറ്റിയുടെ ശുപാർശകളും അടങ്ങിയ റിപ്പോർട്ട് കമ്മിറ്റി സഭയിൽ സമർപ്പിക്കും. പിന്നീട് ഇത് നടപടിക്കായി സർക്കാരിനു സമർപ്പിക്കും. സർക്കാർ എന്ത് നടപടി എടുത്തു എന്ന റിപ്പോർട്ടും കമ്മിറ്റി പിന്നീട് സഭയിൽ സമർപ്പിക്കും. അപ്പോഴേക്കും മൂന്നോ നാലോ വർഷങ്ങൾ കഴിയും. ഉദ്യോഗസ്ഥരിൽനിന്നു നഷ്ടപരിഹാരം ഈടാക്കാനും വിജിലൻസ് അന്വേഷണത്തിനുമെല്ലാം കമ്മിറ്റി സാധാരണ ശുപാർശ ചെയ്യാറുണ്ട്. നടപടി എടുക്കേണ്ടത് സർക്കാരാണ്. ചില കാര്യങ്ങളിൽ നടപടി ഉണ്ടാകും. ചിലതിൽ നടപടി ഉണ്ടാകില്ല.
English Summary: Department action on remarks in CAG report may take years