കുംഭ പുലരിയിൽ ദർശനം തേടി ആയിരങ്ങൾ ശബരിമലയിൽ
Mail This Article
ശബരിമല ∙ കുംഭ പുലരിയിൽ മലകയറി എത്തിയ ഭക്തർ ഹരിഹരാത്മജനെ കണ്ടു തൊഴുതു. നെയ്യഭിഷേകവും വഴിപാടുകളും നടത്തി. ദർശനത്തിനും അഭിഷേകത്തിനും മണിക്കൂറുകൾ നീണ്ട കാത്തുനിൽപ്പായിരുന്നു. മണ്ഡല മകരവിളക്കു കാലത്ത് എത്താൻ കഴിയാതിരുന്ന തീർഥാടകരാണ് വന്നതിൽ ഏറെയും. പുലർച്ചെ മേൽശാന്തി എ.കെ.സുധീർ നമ്പൂതിരി നട തുറന്നപ്പോൾ നിർമാല്യ ദർശനത്തിന് തിക്കും തിരക്കുമായിരുന്നു.
പൊലീസ് കുറവായതിനാൽ തിരക്ക് നിയന്ത്രിക്കാനും ബുദ്ധിമുട്ടി. അയ്യപ്പ സന്നിധിയിൽ ലക്ഷാർച്ചന നടന്നു. ഉച്ചയോടെ ലക്ഷം മന്ത്രങ്ങൾ പൂർത്തിയാക്കി. ബ്രഹ്മകലശം ആഘോഷത്തോടെ എഴുന്നള്ളിച്ച് അയ്യപ്പ വിഗ്രഹത്തിൽ അഭിഷേകം ചെയ്തു. തുടർന്ന് കളഭാഭിഷേകം. പടിപൂജ തൊഴാൻ വൈകിട്ട് 6 മുതൽ അയ്യപ്പന്മാർ കാത്തുനിന്നു. 18 വരെ ദർശനം ഉണ്ടാകും. ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ.വാസു, അംഗം കെ.എസ്.രവി എന്നിവരും കുംഭ പുലരിയിൽ ദർശനം നടത്തി.
English summary: Sabarimala temple opens