ഒമർ അബ്ദുല്ലയുടെ സഹോദരി സുപ്രീം കോടതിയിൽ; ജമ്മുകശ്മീർ ഭരണകൂടത്തിന് നോട്ടീസ്
Mail This Article
ന്യൂഡൽഹി∙ ജമ്മുകശ്മീർ മുൻമുഖ്യമന്ത്രി ഒമർ അബ്ദുല്ലയുടെ മോചനവുമായി ബന്ധപ്പെട്ട് ജമ്മുകശ്മീർ ഭരണ കൂടത്തിന് സുപ്രീം കോടതി നോട്ടീസ് അയച്ചു. ഒമർ അബ്ദുല്ലയുടെ സഹോദരി സാറ അബ്ദുല്ല പൈലറ്റിന്റെ പരാതിയെത്തുടർന്നാണ് കോടതി നോട്ടീസ് അയച്ചത്. പൊതുസുരക്ഷ നിയമപ്രകാരം ഒമർ അബ്ദുല്ലയെ തടവിലാക്കിയിരിക്കുന്നതിന്റെ സാധുതയെക്കുറിച്ചാണ് കോടതി ചോദിച്ചിരിക്കുന്നത്.
കേസ് വീണ്ടും മാർച്ച് രണ്ടിന് പരിഗണിക്കും. സ്വാതന്ത്ര്യത്തിന്റെ പ്രശ്നമാണെന്നും കേസ് നീട്ടരുതെന്നും മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ ആവശ്യപ്പെട്ടെങ്കിലും നിരസിച്ചു. എത്രയും പെട്ടന്ന് മോചനമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി സാറ അബ്ദുല്ല പൈലറ്റ് പറഞ്ഞു. നീതിന്യായ വ്യവസ്ഥയിൽ ഞങ്ങൾക്ക് പൂർണ വിശ്വാസമുണ്ട്. ഇന്ത്യയിലെ മറ്റു ജനങ്ങൾക്കുള്ള എല്ലാം അവകാശങ്ങളും കശ്മീരിലെ ജനങ്ങൾക്കുമുണ്ടെന്ന പ്രതീക്ഷയിലാണ് ഇവിടെ എത്തിയിരിക്കുന്നത്. ആ ദിനത്തിനായി ഞങ്ങൾ കാത്തിരിക്കുകയാണ്.
ഒാഗസ്റ്റ് 5 മുതലാണ് ഒമർ അബ്ദുല്ല തടവിലായത്. കശ്മീർ മുൻ മുഖ്യമന്ത്രിമാരായ ഒമർ അബ്ദുല്ലയുടെ പിതാവ് ഫാറൂഖ് അബ്ദുല്ല, മെഹ്ബൂബ മുഫ്തി എന്നിവരും പൊതുസുരക്ഷ നിയമപ്രകാരം തടവിലാണ്. ഭീകരവാദികൾക്കും കലാപകാരികൾക്കുമെതിരെയാണ് പൊതുസുരക്ഷ നിയമം ചുമത്താറുള്ളത്. ഒമർ അബ്ദുല്ലയെ തടവിലാക്കിയതിലൂടെ കടുത്ത ഭരണഘടനാ ലംഘനമാണ് നടത്തിയതെന്ന് സാറ പറഞ്ഞു. രാഷ്ട്രീയ എതിരാളികളെ ഇല്ലാതാക്കാനാണ് നീക്കമെന്നും അവർ ആരോപിച്ചു.
English summary: SC Notice To Jammu and Kashmir on Omar Abdullah's Release