തീവ്രവേദന അനുഭവപ്പെടുന്നു, ഈ രാജ്യത്ത് നിയമമില്ലേ?: പൊട്ടിത്തെറിച്ച് സുപ്രീംകോടതി
Mail This Article
ന്യൂഡല്‍ഹി ∙ കുടിശികയുള്ള ആയിരക്കണക്കിനു കോടി രൂപ ടെലികോം കമ്പനികൾ സർക്കാരിലേക്ക് അടയ്ക്കാത്തതിനെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി. ‘ആരാണ് ഈ അസംബന്ധം സൃഷ്ടിക്കുന്നതെന്ന് ഞങ്ങൾക്ക് അറിയില്ല. ഈ രാജ്യത്തു നിയമം നിലനിൽക്കുന്നില്ലേ?’ സുപ്രീംകോടതി ചോദിച്ചു. ടെലികോം കമ്പനികളുടെ മാനേജിങ് ഡയറക്ടർമാരോടു മാർച്ച് 17ന് ഹാജരാകാനും കോടതി നിർദേശിച്ചു.
ഭാരതി എയർടെൽ, വൊഡഫോൺ, എംടിഎൻഎൽ, ബിഎസ്എൻഎൽ, റിലയൻസ് കമ്യൂണിക്കേഷൻസ്, ടാറ്റ ടെലികമ്യൂണിക്കേഷൻസ് തുടങ്ങിയ സ്ഥാപനങ്ങളിലെ മാനേജിങ് ഡയറക്ടർമാർക്കാണു കോടതി നോട്ടിസ് നൽകിയത്. ‘തീവ്രവേദന അനുഭവപ്പെടുന്നു. ഈ കോടതിയിൽ പ്രവർത്തിക്കരുതായിരുന്നു എന്നു തോന്നുന്നു. രാജ്യത്തു നടക്കുന്ന സംഭവങ്ങൾ ഞങ്ങളുടെ മനഃസാക്ഷിയെ പിടിച്ചുകുലുക്കുന്നു’– ജസ്റ്റിസുമാരായ അരുൺ മിശ്ര, എസ്.അബ്ദുൽ നസീർ, എ.ആർ.ഷാ എന്നിവരുൾപ്പെട്ട ബെഞ്ച് അഭിപ്രായപ്പെട്ടു.
അഡ്ജസ്റ്റ് ചെയ്ത മൊത്തവരുമാനമായ (എജിആര്‍) 92,000 കോടി രൂപ സർക്കാരിലേക്ക് അടയ്ക്കണമെന്നു ടെലികോം കമ്പനികളോട് സുപ്രീംകോടതി ആവശ്യപ്പെട്ടു. ഓഫിസർമാർക്കും ടെലികോം കമ്പനികൾക്കും എതിരെ കോടതിയലക്ഷ്യത്തിനു തയാറെടുക്കുകയാണ്. ഇതുവരെ ചില്ലിക്കാശ് പോലും കമ്പനികൾ അടച്ചിട്ടില്ല. ഒരു ഡെസ്ക് ഓഫിസർ ജഡ്ജിയാണെന്നു സ്വയം കരുതി ഞങ്ങളുടെ ഉത്തരവ് സ്റ്റേ ചെയ്തിരിക്കുന്നു. ആരാണ് അദ്ദേഹം? ഈ രാജ്യത്ത് യാതൊരു നിയമവുമില്ലേ– കോടതി ചോദിച്ചു.
English Summary: Nonsense, Thunders Top Court, Says Telecom Chiefs In Contempt