ADVERTISEMENT

മുംബൈ∙ എൽഗാർ പരിഷദ് കേസ് എൻഐഎയ്ക്കു വിടാനുള്ള മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ തീരുമാനത്തിൽ അസന്തുഷ്ടി പ്രകടിപ്പിച്ച് എൻസിപി നേതാവ് ശരദ് പവാർ. കേസ് ഏറ്റെടുക്കാൻ എൻഐഎയോടു നിർദേശിച്ച കേന്ദ്രസർക്കാരിന്റെ നടപടി അനീതിയാണ്. അതിനു സംസ്ഥാന സർക്കാർ അനുമതി കൊടുത്തത് അംഗീകരിക്കാനാകില്ലെന്നും പവാർ വ്യക്തമാക്കി.

മഹാരാഷ്ട്രയിൽ ഉദ്ധവ് താക്കറെയുടെ മഹാരാഷ്ട്ര വികാസ് അഘാഡി (എംവിഎ) സർക്കാർ 2019 നവംബർ 28ന് അധികാരത്തിലേറിയശേഷം ആദ്യമായാണ് പവാർ മുഖ്യമന്ത്രിയെ വിമർശിക്കുന്നത്. ക്രമസമാധാനം സംസ്ഥാന വിഷയമാണ്. അതിലുള്ള കടന്നുകയറ്റം സർക്കാരിന്റെ അവകാശങ്ങളുടെമേലുള്ള കടന്നുകയറ്റമാണ്. അതിനെ മഹാരാഷ്ട്ര പിന്തുണയ്ക്കുന്നത് അനീതിയും- പവാർ കൂട്ടിച്ചേർത്തു.

2017 ഡിസംബർ 31ന് എൽഗാർ പരിഷദ് നടത്തിയ യോഗത്തിൽ പങ്കെടുത്തവരും പ്രസംഗിച്ചവരും ആരൊക്കെയെന്നുള്ള അന്വേഷണമാണ് എൻഐഎ നടത്തുക. 2018 ജനുവരി ഒന്നിനാണ് പുണെയിലെ ഭീമ – കൊറഗാവ് യുദ്ധ സ്മാരകത്തിനുസമീപം സംഘർഷമുണ്ടായത്.

1818ൽ പുണെ ബ്രാഹ്മണ പെഷവ ഭരണാധികാരികളുടെ കീഴിലുണ്ടായിരുന്ന സൈന്യത്തെ ദലിതുകളുടെ പിന്തുണയോടെ ബ്രിട്ടിഷ് സൈന്യം പരാജയപ്പെടുത്തിയതിന്റെ ഓർമ പുതുക്കിയാണ് ജനുവരി ഒന്നിന് യുദ്ധ സ്മാരകത്തിനു സമീപം അനുസ്മരണ ചടങ്ങ് നടത്തിയത്. അന്നാണ് സംഘർഷമുണ്ടായതും. സംഘർഷത്തിനു പ്രേരിപ്പിച്ചത് എൽഗാർ പരിഷദിലെ പ്രസംഗങ്ങളാണെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.

English Summary: Sharad Pawar upset over Uddhav Thackeray handing over Elgar Parishad case to NIA

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com