ട്രെയിൻ യാത്രക്കാർക്ക് സ്ഥിരം ശല്യമായ ട്രാൻസ്ജെൻഡേഴ്സ് അറസ്റ്റിൽ
Mail This Article
കൊച്ചി∙ ട്രെയിൻ യാത്രക്കാർക്ക് സ്ഥിരം ശല്യമായ ട്രാൻസ്ജെൻഡേഴ്സ് റെയിൽവേ പൊലീസിന്റെ പിടിയിലായി. ഇതര സംസ്ഥാനത്തു നിന്ന് എത്തിയതാണ് സംഘം. ഏതാനും മാസങ്ങളായി ഇവർ ട്രെയിനിലെ യാത്രക്കാരിൽ നിന്നും പണം പിരിക്കുന്നത് പതിവായിരുന്നു. എറണാകുളം–തൃശൂർ റൂട്ടിലെ പതിവ് രാത്രി യാത്രക്കാരുടെ പരാതിയെ തുടർന്നാണ് ഏഴു പേരടങ്ങുന്ന സംഘത്തെ പിടികൂടിയതെന്ന് ആർപിഎഫ് അസിസ്റ്റന്റ് കമ്മിഷണർ ടി.എസ്.ഗോപകുമാർ മനോരമ ഓൺലൈനോടു പറഞ്ഞു.
യാത്രക്കാരിൽ നിന്ന് പണം പിരിക്കുകയും പണം നൽകാൻ തയാറാകാത്തവരെ കയ്യേറ്റം ചെയ്യുകയും അസഭ്യവർഷം നടത്തിയെന്നുമാണ് പരാതികൾ. റിസർവേഷൻ എടുത്ത് യാത്ര ചെയ്യുന്നവരുടെ ബർത്ത് കയ്യേറിയിരുന്നതായും പരാതിയുണ്ട്. തുടർന്നാണ് ആർപിഎഫ് ട്രെയിനിൽ പരിശോധന ശക്തമാക്കിയത്. ട്രെയിനുകളിൽ ടിക്കറ്റെടുക്കാതെയായിരുന്നു ഇവരുടെ യാത്ര. തിരിച്ചറിയൽ കാർഡുകളോ മേൽവിലാസമൊ ഇല്ലാതെയാണ് തങ്ങിയിരുന്നത് എന്നും കണ്ടെത്തി. വടക്കേ ഇന്ത്യയിൽ നിന്നുള്ള തൊഴിലാളികൾക്കൊപ്പം തട്ടിപ്പ് ലക്ഷ്യമിട്ട് ഇവിടെ എത്തിയതാകാം എന്നാണ് കരുതുന്നത്. ട്രെയിനുകളിലെ മോഷണങ്ങളിൽ ഇവർക്ക് പങ്കുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്.
ബംഗാൾ സ്വദേശികളായ ബബ്‍ലി(23), ചുങ്കി(25), ആസാം സ്വദേശികളായ പ്രിയങ്ക(28), സജ്ന(25), ബർശ്രിനിന(39), കജോൾ(20), സ്വപ്ന(20) എന്നിവരാണ് പിടിയിലായത്. ഇവരെ വെള്ളിയാഴ്ച റെയിൽവേ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും. ഇൻസ്പെക്ടർ എ.കെ.പ്രിൻസ്, സബ് ഇൻസ്പെക്ടർമാരായ ജെ.വർഗീസ്, പി.വി.രാജു, ഹെഡ് കോൺസ്റ്റബിൾ ജോളി സി.വിൻസെന്റ്, കോൺസ്റ്റബിൾ ശരണ്യ എന്നിവരാണ് പരിശോധന നടത്തിയത്.
English summary: Transgenders arrested in Kochi for harassing train passengers