കൊറോണ ഭീതിയിൽ രണ്ടാഴ്ച കടലില്‍; ആ ആഡംബരക്കപ്പലില്‍ മലയാളിയും
Mail This Article
ന്യൂഡൽഹി ∙ കൊറോണ ഭീതിയില്‍ ആരും അടുപ്പിക്കാതെ രണ്ടാഴ്ച കടലില്‍ അലഞ്ഞ ആഡംബരക്കപ്പലില്‍ മലയാളിയും. എക്സിക്യൂട്ടീവ് ഷെഫായ കോട്ടയം സ്വദേശി ബിറ്റാ കുരുവിളയാണ് എം.എസ്. വെസ്റ്റര്‍ഡാം കപ്പലിലുളള മലയാളി. കംബോഡിയ അഭയമേകിയ കപ്പലില്‍ നിന്ന് യാത്രക്കാരെ തീരത്ത് ഇറക്കിത്തുടങ്ങി. അഭയമില്ലാതെ നീങ്ങിയ ദിനങ്ങളിലെ അനുഭവങ്ങള്‍ ബിറ്റാ മനോരമ ന്യൂസിനോട് പങ്കുവച്ചു. ബിറ്റാ പകര്‍ന്ന സൗഹൃദവും പിന്തുണയും യാത്രക്കാരില്‍ ചിലര്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തു.
കരകാണാതെ രണ്ടാഴ്ച കടലില്‍ അങ്ങുമിങ്ങും നെട്ടോട്ടമായിരുന്നു ആഡംബരക്കപ്പലായ എം.എസ്. വെസ്റ്റര്‍ഡാം. ഒടുവില്‍ ഇന്നലെ കംബോഡിയ അഭയമേകിയതോടെയാണ് അനിശ്ചിത്വം അവസാനിച്ചത്. ആയിരത്തി നാനൂറിലധികം വരുന്ന യാത്രക്കാര്‍ക്കും എണ്ണൂറിലധികം വരുന്ന ജീവനക്കാര്‍ക്കും രോഗമില്ലെന്ന് സ്ഥിരീകരിച്ചു. ഇതോടെ കപ്പലിലെ വിനോദസഞ്ചാരികള്‍ കംബോഡിയയിൽ ഇറങ്ങിത്തുടങ്ങി.
കംബോഡിയന്‍ പ്രധാനമന്ത്രി തുറമുഖത്ത് നേരിട്ടെത്തിയാണ് യാത്രക്കാരെ സ്വീകരിച്ചത്. അനിശ്ചിതത്വം നിറഞ്ഞ ദിനങ്ങളിലും യാത്രക്കാര്‍ക്ക് വേണ്ടതെല്ലാം ഒരുക്കാനായെന്ന് ബിറ്റാ കുരുവിള പറഞ്ഞു. കംബോഡിയയില്‍ ഇറങ്ങിയ യാത്രക്കാര്‍ ബിറ്റാ അടക്കമുളളവര്‍ നല്‍കിയ ഈ കരുതല്‍ ഓര്‍മിച്ച് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റിട്ടു. കപ്പലിലെ ഏറ്റവും ജനപ്രിയനാണ് ബിറ്റാ എന്നാണ് ഒരു യാത്രക്കാരന്‍ വിശേഷിപ്പിച്ചത്.
കോട്ടയം പുതുപ്പളളി സ്വദേശിയായ ബിറ്റാ കുരുവിള 13 വര്‍ഷമായി എം.എസ്. വെസ്റ്റര്‍ഡാം ഉള്‍പെടുന്ന കാര്‍ണിവല്‍ ഗ്രൂപ്പില്‍ പ്രവര്‍ത്തിക്കുകയാണ്. കൊച്ചി തൈക്കൂടത്താണ് താമസം. എല്ലാ യാത്രക്കാരെയും കംബോഡിയയില്‍ ഇറക്കിയശേഷം ബിറ്റാ അടക്കം 802 ജീവനക്കാരുമായി കപ്പല്‍ നാളെ ജപ്പാനിലെ യോക്കോഹാമയിലേക്ക് പോകും.
ജപ്പാനിലെ യോക്കോഹാമ തുറമുഖം ലക്ഷ്യമിട്ടായിരുന്നു വെസ്റ്റര്‍ഡാമിന്റെ യാത്ര. വെസ്റ്റര്‍ഡാം ഉടമസ്ഥരായ കാര്‍ണിവല്‍ ഗ്രൂപ്പിന്റെ ഡയമണ്ട് പ്രിന്‍സസ് എന്ന കപ്പലില്‍ ഒട്ടേറെപ്പേര്‍ക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചതോടെ ജപ്പാന്‍ അടക്കം അഞ്ച് രാജ്യങ്ങള്‍ തീരത്തടുപ്പിച്ചില്ല. ഒടുവിലാണ് കംബോഡിയ അഭയമേകിയത്. ഇന്നലെ പുറംകടലില്‍ നങ്കൂരമിട്ട കപ്പലിലുളളവരുടെ സ്രവ സാംപിളുകള്‍ പരിശോധിച്ച് രോഗമില്ലെന്ന് സ്ഥിരീകരിച്ചു. ഇതോടെ കപ്പലിലെ വിനോദസഞ്ചാരികള്‍ക്ക് കംബോഡിയയില്‍ ഇറങ്ങാന്‍ അനുമതിയായി.
English Summary: A Keralite in Westerdam Cruise Ship