കാമുകിക്കൊപ്പം വലന്റൈൻസ് ദിനാഘോഷം; ഗുണ്ടാനേതാവിന്റെ പദ്ധതികൾ തകർത്ത് പൊലീസ്
Mail This Article
ജയ്പൂർ∙ കൊലക്കേസിൽ വെട്ടിച്ചു കടന്നിരുന്ന ഗുണ്ടാനേതാവിനെ വലന്റൈൻസ് ദിനത്തിൽ പൊലീസ് പൊക്കി. രാജസ്ഥാനിലെ ബെഹോറിൽ ജസ്റാം ഗുജ്ജർ എന്ന ബിഎസ്പി നേതാവിനെ കൊലപ്പെടുത്തിയ കേസിൽ കഴിഞ്ഞ വർഷം മുതൽ മുങ്ങി നടക്കുകയായിരുന്നു വിക്രാന്ത് യാദവ് (33) എന്ന ഗുണ്ടാ നേതാവ്.
ജൂലൈയിൽ ഗുജ്ജറിന്റെ കൊലപാതകത്തിനുശേഷം പൊലീസിനു പിടിനൽകാതെ ഇയാൾ രക്ഷപ്പെടുകയായിരുന്നു. മധ്യപ്രദേശ്, ഉത്തർപ്രദേശ്, ഹരിയാന, പഞ്ചാബ്, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിൽ മാറിമാറിയാണ് ഇയാൾ കഴിഞ്ഞിരുന്നത്. ഇയാളെ കണ്ടെത്താനായി ഒരു സംഘത്തെത്തന്നെ പൊലീസ് നിയോഗിച്ചിരുന്നു. ഇതേത്തുടർന്നാണ് വലന്റൈൻ ദിനമായ വ്യാഴാഴ്ച ഡൽഹിയിൽ വിക്രാന്തിനെ കണ്ടെത്തിയത്.
ഡൽഹി കൊണാട്ട് പ്ലേസിൽ കാമുകിക്കൊപ്പം ഷോപ്പിങ്ങിന് എത്തിയതായിരുന്നു വിക്രാന്ത്. പൊലീസ് എത്തിയതറിഞ്ഞ് ഇയാൾ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും അറസ്റ്റിലാവുകയായിരുന്നു.
പണം നൽകാത്തതിനാൽ പാലുത്പാദനകേന്ദ്രത്തിന്റെ ഉടമയ്ക്കുനേരെ വെടിവച്ചെന്ന കേസും ഇയാൾക്കെതിരെയുണ്ട്. പൊലീസിനു പിടികൊടുക്കാതെ നടക്കുമ്പോഴും പല ആളുകളെയും ഭീഷണിപ്പെടുത്തി പണം തട്ടാനുള്ള ശ്രമങ്ങളും ഇയാൾ നടത്തിയിട്ടുണ്ട്. വിക്രാന്ത് ഒരിക്കലും മൊബൈൽ നമ്പർ ഉപയോഗിച്ചു ഫോൺ ചെയ്തിട്ടില്ല. പലപ്പോഴും വാട്സാപ്പ് കോളിങ് പോലുള്ളവാണ് തിരിച്ചറിയപ്പെടാതിരിക്കാനായി ഉപയോഗിച്ചിരുന്നത്. മാത്രമല്ല, അടിക്കടി ഫോൺ നമ്പരുകൾ ഇയാൾ മാറ്റിയിരുന്നു. അതിനാൽതന്നെ വിക്രാന്ത് എവിടെയാണ് യഥാർഥത്തിൽ താമസിക്കുന്നത് എന്നുപോലും വ്യക്തമായിരുന്നില്ല.
English Summary: Rajasthan: Bhiwadi cops ‘ruin’ Valentine’s Day plans of wanted gangster