‘എല്ലാം അന്വേഷണസംഘത്തോട് പറഞ്ഞിട്ടുണ്ട്’; ചോദ്യം ചെയ്യൽ പൂർത്തിയായി
Mail This Article
കൊച്ചി ∙ പാലാരിവട്ടം പാലം അഴിമതിക്കേസിൽ മുന്‍മന്ത്രി ഇബ്രാഹിം കുഞ്ഞിന്‍റെ ചോദ്യംചെയ്യല്‍ പൂര്‍ത്തിയായി. വിജിലന്‍സിന്‍റെ ചോദ്യം ചെയ്യല്‍ മൂന്നുമണിക്കൂര്‍ നീണ്ടുനിന്നു. ചോദ്യം ചെയ്യലിനു ശേഷം പറയാനുള്ളതെല്ലാം അന്വേഷണസംഘത്തോട് പറഞ്ഞിട്ടുണ്ടെന്ന് ഇബ്രാഹിം കുഞ്ഞ് പ്രതികരിച്ചു. വിജിലന്‍സ് ഡിവൈഎസ് പി. ശ്യം കുമാറിന്റെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യല്‍. വിജിലന്‍സ് ശേഖരിച്ച വിവിധ രേഖകളെക്കുറിച്ചുള്ള വിശദാംശങ്ങള്‍ ഇബ്രാഹിം കുഞ്ഞിനോടു ചോദിച്ചതായാണ് വിവരം.
പൂജപ്പുരയിലെ ഓഫിസിലായിരുന്നു ചോദ്യം ചെയ്യൽ. കരാറുകാരായ ആര്‍ഡിഎസ് കമ്പനിയ്ക്ക് ചട്ടവിരുദ്ധമായി പണം അനുവദിച്ചുവെന്നാണ് ഇബ്രാഹിം കുഞ്ഞിനെതിരെയുള്ള ആരോപണം. കരാര്‍ കമ്പനിക്ക് മുന്‍കൂറായി എട്ടേകാല്‍ കോടി രൂപ കിട്ടിയത് മന്ത്രിയായിരുന്ന ഇബ്രാഹിം കുഞ്ഞിന്റെ ഉത്തരവിനെ തുടർന്നെന്നാണ് വിജിലന്‍സ് നിഗമനം. ഇതുമായി ബന്ധപ്പെട്ട ഫയല്‍ നേരത്തെ തന്നെ സെക്രട്ടറിയേറ്റില്‍ നിന്നു വിജിലന്‍സ് ശേഖരിച്ചിരുന്നു.
നേരത്തെ വഞ്ചന, ഗൂഢാലോചന, ഫണ്ട് ദുര്‍വിനിയോഗം എന്നീ വകുപ്പുകള്‍ ചുമത്തി പൊതുമരാമത്ത് മുന്‍ സെക്രട്ടറി ടി.ഒ.സൂരജ്, കിറ്റ്കോ മുന്‍ എം.ഡി സുമിത് ഗോയല്‍, നിര്‍മാണ കമ്പനിയായ ആര്‍ബിഡിസികെ ജനറല്‍ മാനേജര്‍ പി.ഡി. തങ്കച്ചന്‍ എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. അഴിമതി നിരോധന നിയമപ്രകാരം ഗവര്‍ണറിൽ നിന്ന് അന്വേഷണാനുമതി കിട്ടിയതോടെ നിയമസഭാ സമ്മേളനം കഴിഞ്ഞു ചോദ്യം ചെയ്യാന്‍ വിജിലന്‍സ് തീരുമാനിക്കുകയായിരുന്നു
English Summary: Palarivattom Bridge case; Vigilance questioned Ibrahim Kunju