പിഞ്ചു കുഞ്ഞിന്റെ മൃതദേഹം കടൽത്തീരത്ത്: മാതാപിതാക്കൾ കസ്റ്റഡിയിൽ
Mail This Article
കണ്ണൂര്‍∙ തയ്യിലില്‍ പിഞ്ചു കുഞ്ഞിന്റെ മൃതദേഹം ദുരൂഹ സാഹചര്യത്തിൽ കടൽത്തീരത്ത് കണ്ടെത്തിയ സംഭവത്തിൽ മാതാപിതാക്കൾ പൊലീസ് കസ്റ്റഡിയിൽ. തയ്യില്‍ കടപ്പുറത്തെ ശരണ്യ–പ്രണവ് ദമ്പതികളുടെ മകൻ വിയാന്റെ മൃതദേഹമാണ് കടൽഭിത്തിയിലെ പാറക്കൂട്ടത്തിനിടയില്‍ നിന്ന് ലഭിച്ചത്.
ഒരു വയസ് പ്രായമുള്ള വിയാനെ തിങ്കളാഴ്ച പുലർച്ചെ മുതലാണ് കാണാതായത്. വെളുപ്പിന് മൂന്നുമണിവരെ ശരണ്യയ്ക്കൊപ്പം കുട്ടിയുണ്ടായിരുന്നു. കുഞ്ഞിനെ കാണാനില്ലെന്ന് അച്ഛൻ പ്രണവാണ് കണ്ണൂര്‍ സിറ്റി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. നാട്ടുകാരുടെ നേതൃത്വത്തിൽ തിരച്ചിൽ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. തുടര്‍ന്ന് പൊലീസ് ബന്ധുക്കളെ ചോദ്യം ചെയ്തു. രാവിലെ പതിനൊന്നോടെ വീടിനു സമീപം പൊലീസ് തിരച്ചില്‍ നടത്തി.
വീട്ടില്‍ നിന്ന് 100 മീറ്റര്‍ അകലെയാണ് മൃതദേഹം കിട്ടിയ പാറക്കൂട്ടം. ഇതോടെ കുഞ്ഞിന്റെ മരണം കൊലപാതകമാണെന്ന് പൊലീസ് ഉറപ്പിച്ചു. അച്ഛനേയും, അമ്മയേയും കസ്റ്റഡിയിലെടുത്ത് കണ്ണൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ വിശദമായി ചോദ്യം ചെയ്യുകയാണ്. ശരണ്യയും, പ്രണവും തമ്മിൽ സ്ഥിരമായി പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി പൊലീസും നാട്ടുകാരും പറയുന്നു.
കുട്ടിയുടെ മരണവുമായി ശരണ്യയ്ക്കൊ പ്രണവിനോ ബന്ധമുണ്ടാകാം എന്ന നിഗമനത്തിലാണ് അന്വേഷണസംഘം. ഫൊറന്‍സിക് വിദഗ്ധർ വീട്ടില്‍ പരിശോധന നടത്തി. വിയാന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജിലേക്കു മാറ്റി.
English Summary :Infant dead body at seashore, parents under custody