കൊറോണ: മരണം 2000 കടന്നു; ആഡംബരക്കപ്പലിൽ 542പേർക്ക് വൈറസ് ബാധ
Mail This Article
ബെയ്ജിങ്∙ ചൈനയിൽ കൊറോണ വൈറസ് (കോവിഡ് –19) ബാധിച്ച് മരിച്ചവരുടെ എണ്ണം 2,000 കടന്നു. ചൈനയിലെ പ്രാദേശിക പത്രങ്ങളുടെ റിപ്പോർട്ട് അനുസരിച്ച് 2,004 പേരാണ് ഇതുവരെ മരിച്ചത്. ചൈനയ്ക്കു പുറത്ത് അഞ്ചു പേർ കൂടി മരിച്ചതോടെ ആകെ മരിച്ചവരുടെ എണ്ണം 2,009 ആയി. ഹ്യൂബ പ്രവിശ്യയിൽ ഇന്നലെ മാത്രം മരിച്ചത് 132 പേരാണ്. 74,185 പേർക്ക് ഇതുവരെ ചൈനയിൽ കോവിഡ് –19 ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
പുതിയതായി 1,749 പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചതായാണു ചൈനയുടെ ദേശീയ ആരോഗ്യ കമ്മിഷൻ റിപ്പോർട്ട് ചെയ്തത്. ജനുവരി 29 ന് ശേഷം ഒരു ദിവസം സ്ഥീരീകരിക്കുന്ന ഏറ്റവും ചെറിയ എണ്ണമാണിത്. ചൈനയിലെ ഹുബയ് പ്രവിശ്യയില്‍ മാത്രം 1693 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഫെബ്രുവരി 11 ശേഷം, കൊറോണയുടെ പ്രഭവ കേന്ദ്രമായ വുഹാനിൽ റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും കുറവാണ് ഇന്നലത്തേത്.
കൊറോണ ബാധിച്ചവരുടെ എണ്ണത്തിൽ ഉണ്ടാകുന്ന കുറവ് രോഗം നിയന്ത്രണ വിധേയമാണെന്ന സൂചനയാണ് നൽകുന്നതെന്നാണ് ചൈനീസ് അധകൃതർ പറയുന്നത്. എന്നാൽ വൈറസ് എങ്ങനെ ബാധിക്കുമെന്ന കാര്യത്തിൽ പ്രവചനങ്ങൾ അസാധ്യമാണെന്നാണ് ലോക ആരോഗ്യ വിദഗ്ധർ അഭിപ്രായപ്പെടുന്നത്.
ജപ്പാനിലെ യോകോഹാമ തുറമുഖത്ത് പിടിച്ചിട്ടിരിക്കുന്ന ആഡംബരക്കപ്പലായ ഡയമണ്ട് പ്രിസന്‍സസില്‍ രോഗ ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 542 ആയി. 138 ഇന്ത്യക്കാരടക്കം 3700 ലേറെ യാത്രക്കാരാണ് കപ്പിലിലുള്ളത്. രോഗം ബാധിച്ച ഭൂരിഭാഗം ആളുകളെയും ആശുപത്രിയിലേക്കു മാറ്റി. കപ്പലിലുള്ള പകുതിയിലധികം യാത്രക്കാരും ജപ്പാൻകാരാണ്.
അതിനിടെ കോവിഡിന്റെ പ്രഭവ കേന്ദ്രമായ വുഹാൻ നഗരത്തിലെ വുചാങ് ആശുപത്രിയുടെ ഡയറക്ടർ ഇന്നലെ വൈറസ് ബാധിച്ച് മരിച്ചു. വുഹാനിൽ ഡോക്ടർമാരും നഴ്സുമാരുമുൾപ്പെടെ വൈറസിനെ പ്രതിരോധിക്കാനുള്ള ശ്രമത്തിനിടെ രക്തസാക്ഷികളായ ആരോഗ്യപ്രവർത്തകരിൽ അവസാനത്തെ ആളാണ് ആശുപത്രി ഉടമയായ ഡോ. ലിയു ഷിമിങ്.
അതിനിടെ ചൈനയില്‍നിന്നുള്ള ആളുകള്‍ക്ക് വിലക്കേര്‍പ്പെടുത്തുകയാണെന്ന് റഷ്യ അറിയിച്ചു. രോഗബാധ തടയുന്നതിന്‍റെ ഭാഗമായി തല്‍ക്കാലത്തേക്കാണ് വിലക്ക് എന്നാണ് വിശദീകരണം.
English Summary : Coronavirus death toll rises above 2,000