ഭാര്യയുടെ സർട്ടിഫിക്കറ്റുകൾ വാങ്ങാന്‍ യാത്ര; ഇഗ്നി മടങ്ങിയെത്തിയില്ല; തോരാതെ കണ്ണീർ
Mail This Article
കോയമ്പത്തൂർ∙ ഭാര്യയുടെ വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ വാങ്ങി മടങ്ങും വഴിയാണ് തൃശൂർ ഒല്ലൂർ സ്വദേശി ഇഗ്നി റാഫേലിനെ വിധി തട്ടിയെടുത്തത്. ബെംഗളൂരുവില്‍നിന്ന് മടങ്ങിയ ഭാര്യ ബിൻസിക്കും അപകടത്തിൽ ഗുരുതര പരുക്കേറ്റു. രാവിലെ പത്തോടെയാണ് അപകട വാർത്ത ഒല്ലൂരിലെ കുടുംബ വീട്ടിൽ അറിഞ്ഞത്. ഇഗ്നിയുടെ മാതാപിതാക്കൾ മാത്രമായിരുന്നു ഈ സമയം വീട്ടിൽ. ഗൾഫിൽ എണ്ണക്കമ്പനിയിലെ ജീവനക്കാരനാണ് മരിച്ച ഇഗ്നി. ഇക്കഴിഞ്ഞ പന്ത്രണ്ടിനാണ് ഇഗ്നി നാട്ടിലെത്തിയത്. ഭാര്യയുമൊന്നിച്ച് ഗൾഫിലേക്ക് മടങ്ങാനിരിക്കെയായിരുന്നു അപകടം.
അതേസമയം, ഔദ്യോഗിക ആവശ്യത്തിനായി കൊച്ചിയിലേക്ക് വരവെയാണ് ഇടപ്പള്ളി പോണേക്കര വീട്ടിൽ ഐശ്വര്യ മരണത്തിന് കീഴടങ്ങുന്നത്. വിവാഹം കഴിഞ്ഞ് ഒരു വർഷം മാത്രമായ ഐശ്വര്യ ഭർത്താവിനൊപ്പം ബെംഗളൂരുവിലാണ് താമസം. ഇരുവരും ബെംഗളൂരുവിൽ ഐടി കമ്പനിയിൽ ഉദ്യോഗസ്ഥരാണ്. ബെംഗളൂരുവിൽനിന്ന് ഭർത്താവും, കൊച്ചിയിൽനിന്ന് അച്ഛനും ബന്ധുക്കളും കോയമ്പത്തൂരിലേക്ക് തിരിച്ചിരിക്കുകയാണ്.
ബെംഗളുരുവില്‍നിന്ന് കൊച്ചിയിലേക്കു വന്ന കെഎസ്ആര്‍ടിസി ബസില്‍ കണ്ടെയ്നര്‍ ലോറിയിടിച്ച് മലയാളികളായ 19 പേരാണ് മരിച്ചത്. ഇതില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയായവരുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. മന്ത്രി വി.എസ്. സുനില്‍കുമാറിന്‍റെ നേതൃത്വത്തിലുള്ള ജനപ്രതിനിധികളുടെ സംഘവും ഉദ്യോഗസ്ഥ സംഘവും അവിനാശിയില്‍ ക്യാംപ് ചെയ്യുന്നു. അപകടത്തില്‍പ്പെട്ടവരുടെ സാധനസാമഗ്രികള്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചതായി മന്ത്രി വി.എസ്. സുനില്‍കുമാര്‍ പറഞ്ഞു.
English Summary: Igni Raphel died in Tirupur accident