ഒരു ദിവസം മുന്‍പേ വീട്ടിലേക്ക്; പാതിവഴിയിൽ ഏകമകളുടെ മടക്കം
Mail This Article
കൊച്ചി∙ ജോലി സ്ഥലത്തു നിന്നും വീട്ടിലേക്ക് ഒരു ദിവസം മുന്‍പേ എത്താനുള്ള ആഗ്രഹമാണ് തൃപ്പുണിത്തുറ സ്വദേശി ഗോപികയുടെ മരണത്തിനു കാരണമായത്. തൃപ്പുണിത്തുറ കണ്ണന്‍കുളങ്ങര ശാന്തിനഗര്‍ തോപ്പില്‍ വീട്ടില്‍ ഗോകുലനാഥിന്റേയും വരദയുടേയും ഏകമകളാണ് അവിനാശിയിലുണ്ടായ അപകടത്തില്‍ മരിച്ച ഗോപിക. ശിവരാത്രി അവധിയുടെ ഭാഗമായി ഇന്നു വൈകിട്ടുള്ള ബസിലാണ് ഗോപിക ആദ്യം ടിക്കറ്റ് എടുത്തിരുന്നത്.
എന്നാല്‍ ബലിതര്‍പ്പണത്തിന്റെ ഭാഗമായി വെള്ളിയാഴ്ച പുലര്‍ച്ചെ മുതൽ ആലുവയിൽ ദേശീയപാതയില്‍ തിരക്കിനു സാധ്യതയുള്ളതിനാൽ വൈകിയേ വീട്ടിലെത്തൂവെന്ന കാരണം പറഞ്ഞാണു യാത്ര ഒരു ദിവസം മുന്‍പേയാക്കിയത്. ഇന്നലെ വൈകിട്ടോടെയാണ് അപകടത്തില്‍ പെട്ട ബസില്‍ ഗോപിക ടിക്കറ്റ് റിസര്‍വ് ചെയ്തതും. എന്‍ജിനീയറിങ് പഠനം പൂര്‍ത്തിയാക്കിയ ഗോപികയ്ക്ക് ഒരു വര്‍ഷം മുന്‍പാണ് ബെംഗളുരുവിലെ ഐടി കമ്പനിയില്‍ ജോലി ലഭിച്ചത്.
ഹൈക്കോടതി ജഡ്ജി ദേവന്‍ രാമചന്ദ്രന്റെ പഴ്സണല്‍ അസിസ്റ്റന്റാണ് ഗോപികയുടെ അമ്മ വരദ. മരണ വിവരമറിഞ്ഞ് ഹൈക്കോടതി ജഡ്ജിമാരടക്കം ഗോപികയുടെ വീട്ടിലെത്തി. രാത്രി കൊച്ചിയിലെത്തിച്ച മൃതദേഹം തൃപ്പുണിത്തുറ താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. വെള്ളിയാഴ്ച രാവിലെയാണു സംസ്കാരം. ബെംഗളുരുവില്‍ നിന്ന് കൊച്ചിയിലേക്ക് വന്ന കെഎസ്ആര്‍ടിസി ബസില്‍ കണ്ടെയ്നര്‍ ലോറിയിടിച്ച് പത്തൊന്‍പതുപേരാണ് മരിച്ചത്.
English Summary: Coimbatore bus accident