ADVERTISEMENT

ഹൈദരാബാദ്∙ പ്രണയാഭ്യർഥന നിരസിച്ചതിന് പെൺകുട്ടിയെ അതിക്രൂരമായി കുത്തിക്കൊന്നു. തെലങ്കാനയിലെ ഗജ്‌വാളിലാണ് സംഭവം. വിവാഹത്തിന് എട്ടുദിവസം മാത്രം ശേഷിക്കെയാണ് പെൺകുട്ടി ക്രൂരമായി കൊലചെയ്യപ്പെട്ടത്. സംഭവത്തിൽ വെങ്കിടേഷ് ഗൗഡെന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

ആന്ധ്രാപ്രദേശ് ഗ്രാമീൺ വികാസ് ബാങ്കിൽ ഉദ്യോഗസ്ഥയായിരുന്നു കൊല്ലപ്പെട്ട യുവതി. എട്ടാം ക്ലാസ് മുതൽ പെൺകുട്ടിയുടെ പിന്നാലെ നടന്നയാളാണ് ക്രൂരകൃത്യം ചെയ്ത വെങ്കിടേഷെന്ന് പൊലീസ് പറഞ്ഞു. പതിവുപോലെ ബാങ്കിൽനിന്ന് സന്ധ്യയോടെ വീട്ടിലെത്തിയതായിരുന്നു ദിവ്യ. അച്ഛനും അമ്മയും വീട്ടിലുമുണ്ടായിരുന്നില്ല. പെൺകുട്ടി തനിച്ച് വീട്ടിലിരിക്കുമ്പോൾ കയറി വന്ന വെങ്കിടേഷ് കുത്തിപ്പരുക്കേൽപ്പിക്കുകയായിരുന്നു. കഴുത്തിൽ മാത്രം ഏഴ് തവണയാണ് ഇയാൾ കത്തികൊണ്ട് വലിയ മുറിവുണ്ടാക്കിയത്. ഗുരുതരമായി പരുക്കേറ്റ ദിവ്യ തൽക്ഷണം മരിച്ചു. വെങ്കിടേഷ് സ്ഥലത്തുനിന്ന് രക്ഷപ്പെട്ടുവെന്നും പൊലീസ് പറഞ്ഞു.

അതേസമയം, വെങ്കിടേഷും ദിവ്യയും പ്രണയത്തിലായിരുന്നുവെന്നും 2014ൽ ഇരുവരും അമ്പലത്തിൽ വച്ച് രഹസ്യമായി വിവാഹം കഴിച്ചുവെന്നും വെങ്കിടേഷിന്റെ വീട്ടുകാർ ആരോപിച്ചു. വ്യത്യസ്ത ജാതി ആയതിനാൽ ദിവ്യയുടെ വീട്ടുകാർ ബന്ധം അംഗീകരിച്ചില്ലെന്നും ദിവ്യയെ കൂട്ടിക്കൊണ്ട് പോവുകയായിരുന്നുവെന്നും അവർ അവകാശപ്പെട്ടു. എന്നാൽ ഇക്കാര്യം അന്വേഷിച്ചതായും ഇതിന് തെളിവില്ലെന്നും പൊലീസ് വ്യക്തമാക്കി.

നാട്ടിലുള്ള മറ്റൊരാളുമായി ദിവ്യയുടെ വിവാഹം ഉറപ്പിച്ചതോടെ വെങ്കിടേഷ് ദിവ്യയെയും അമ്മയെയും വീട്ടിലെത്തി ഭീഷണിപ്പെടുത്തിയിരുന്നു. പെൺകുട്ടിയുടെ അച്ഛനും അമ്മയും വിവാഹത്തിനുള്ള ഒരുക്കങ്ങൾക്കായി നാട്ടിലേക്ക് പോയ സമയം കണക്കുകൂട്ടിയാണ് വെങ്കിടേഷ് വീട്ടിലെത്തിയത്.

English Summary: Stalker stabs Telangana woman, slits throat 8 days before her wedding

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com