കൊറോണ: സിംഗപ്പൂര്‍ യാത്രയ്ക്ക് കേന്ദ്രസർക്കാർ നിയന്ത്രണമേർപ്പെടുത്തി
Mail This Article
ന്യൂഡൽഹി ∙ കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ പുതിയ യാത്ര മാര്‍ഗനിര്‍ദേശവുമായി കേന്ദ്രസര്‍ക്കാര്‍. സിംഗപ്പൂരിലേക്കുള്ള യാത്രകള്‍ക്കു നിയന്ത്രണമേര്‍പ്പെടുത്താനും അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കാനും നിര്‍ദേശമുണ്ട്. ക്യാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.
നേപ്പാള്‍, ഇന്തൊനീഷ്യ, വിയറ്റ്നാം, മലേഷ്യ എന്നിവിടങ്ങളില്‍ നിന്നെത്തുന്നവര്‍ തിങ്കളാഴ്ച്ച മുതല്‍ വിമാനത്താവളങ്ങളില്‍ സ്ക്രീനിങ്ങിന് വിധേയരാകണം. ചൈനയടക്കം ആറു രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിമാനത്താവളങ്ങളിലുള്ള പരിശോധന തുടരും. കൊറോണ വൈറസ് ബാധിച്ച് ചൈനയില്‍ മരണം 2,345 ആയി. ഇന്നലെ മാത്രം 109 പേര് മരിച്ചു. വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 76,288 ആയി. മുന്‍ദിവസങ്ങളെ അപേക്ഷിച്ച് കൊറോണ ബാധിതരുടെ എണ്ണത്തില്‍ കുറവുവന്നിട്ടുണ്ട്. 397 പേര്‍ക്കാണ് ഇന്നലെ രോഗബാധ സ്ഥിരീകരിച്ചത്.
അതേസമയം ഹ്യൂബെ പ്രവിശ്യയ്ക്ക് പുറത്തുള്ള ജയിലുകളില്‍ കൊറോണ പടര്‍ന്നതായി ചൈന സ്ഥിരീകരിച്ചു. കൂടുതല്‍ രാജ്യങ്ങളിലേക്കും കൊറോണ വ്യാപിക്കുന്നുണ്ട്. ഇറാനില്‍ ഇന്നലെ രണ്ടുപേരും ഇറ്റലിയില്‍ ഒരാളും വൈറസ് ബാധിച്ചു മരിച്ചു. ഇതോടെ ഇറാനില്‍ മരിച്ചവരുടെ എണ്ണം നാലായി. 13 പേര്‍ക്ക് വൈറസ് ബാധിച്ചിട്ടുണ്ട്. ലബനനിലും ഇസ്രയേലിലും ആദ്യമായി രോഗം സ്ഥിരീകരിച്ചു.
Coronavirus: Govt asks citizens to avoid non-essential travel to Singapore