‘ചുറ്റികയുമായി ഓട്ടോയിൽ കറങ്ങുന്ന യുവതി’; കുടുക്കി ഓട്ടോയിലെ ലൈറ്റും സ്റ്റിക്കറും
Mail This Article
തൃശൂര്‍∙ തിരൂരില്‍ ബസ് കാത്തു നിന്ന് വയോധികയെ വീട്ടിലാക്കാമെന്നു പറഞ്ഞ് ഓട്ടോറിക്ഷയില്‍ കയറ്റി കൊണ്ടുപോയ ശേഷം തലയ്ക്കടിച്ച് ആഭരണം തട്ടിയെടുത്തത് ദമ്പതികള്‍. ഇടുക്കി സ്വദേശികളായ ജാഫറും സിന്ധുവുമാണ് വയോധികയെ ആക്രമിച്ച ഓട്ടോയില്‍ എത്തിയ അക്രമികള്‍. ഇരുവരേയും ഷാഡോ പൊലീസ് ചാലക്കുടിയില്‍ നിന്ന് അറസ്റ്റ് ചെയ്തു.
വീട്ടിലേക്കുള്ള ബസ് കാത്തുനില്‍ക്കുകയായിരുന്നു എഴുപതുകാരി സുശീല. തൃശൂര്‍ തിരൂരിലെ ബസ് സ്റ്റോപ്പില്‍ ഉച്ചകഴിഞ്ഞു വെയിലത്തു നില്‍ക്കുന്നതിനിടെയാണ് ആ ഓട്ടോറിക്ഷയുടെ വരവ്. പുറകിലിരുന്ന സ്ത്രീ തല പുറത്തിട്ട് ചോദിച്ചു. ‘‘ചേച്ചി വീട്ടിലേയ്ക്കല്ലേ? ഞങ്ങള്‍ ആ വഴിയ്ക്കാണ് വീട്ടിൽ വിടാം. ബസ് കാശു തന്നാല്‍ മതി’’. ബസ് വരാന്‍ ഇനിയും വൈകുമെന്നതിനാല്‍ സുശീല ഒട്ടും അമാന്തിച്ചില്ല. ഓട്ടോയിലിരുന്ന സ്ത്രീ പുറത്തിറങ്ങി കയറാന്‍ പറഞ്ഞു. വിളിക്കുന്നത് സ്ത്രീയല്ലേയെന്നു കരുതി സംശയിക്കാതെ ഓട്ടോയിലിരുന്നു. വീട്ടിലേക്കു പോകേണ്ട വഴിയ്ക്കു പകരം പത്താഴക്കുണ്ട് ഡാമിലേക്കുള്ള വഴിയിലേക്കാണ് ഓട്ടോ തിരിഞ്ഞത്. തന്റെ ഈ വീട് ഈ വഴിയില്‍ അല്ലെന്നു പറഞ്ഞതോടെ മര്‍ദ്ദനമായി.
കഴുത്തിലെ മാലയും കൈകളിലെ വളകളും ഊരിയെടുക്കാന്‍ ശ്രമിച്ചു. സുശീലയാകട്ടെ പ്രതിരോധിച്ചു. ഓടിക്കൊണ്ടിരുന്ന ഓട്ടോയില്‍ അങ്ങനെ പിടിച്ചുപറി ശ്രമം നടക്കുകയാണ്. നിലവിളിച്ചിട്ട് ആരും കേള്‍ക്കുന്നില്ല. ഡാമിലേക്കുള്ള വഴിയായതിനാല്‍ വാഹനങ്ങളും ആളുകളും കുറവ്. വഴിയരികില്‍ ഓട്ടോ നിര്‍ത്തിയ ശേഷം യുവാവ് പുറകിലേക്കു വന്നു. ഓട്ടോയുടെ പുറകില്‍ നിന്ന് ചുറ്റികയെടുത്ത് സുശീലയുടെ തലയില്‍ ആഞ്ഞടിച്ചു.
ഓട്ടോയുടെ ഉള്ളില്‍ ഇരുന്നതിനാലാകണം തലയ്ക്കേറ്റ അടിയുടെ ആഘാതം കുറവായിരുന്നു. എന്നിരുന്നാലും തല പൊട്ടി ചോരയൊലിച്ചു. ഡാമില്‍ തള്ളിയിടാനായിരുന്നു പദ്ധതി. ഇതിനിടെ, നിലവിളിയും പിടിവിലിയും തുടര്‍ന്നു. ആളുകള്‍ വരുന്നുണ്ടെന്നു സംശയിച്ചതോടെ സുശീലയെ വഴിയരികിലേക്കു തള്ളിയിട്ട് ഓട്ടോ സംഘം മുങ്ങി. നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ പൊലീസിനെ വിവരമറിയിച്ചു. ഉടനെ, ആശുപത്രിയിലേയ്ക്കു മാറ്റി. തലയില്‍ ഒന്‍പതു തുന്നിക്കെട്ടുണ്ടായിരുന്നു. ഓട്ടോയില്‍ ചുറ്റുന്ന യുവതി അപകടകാരിയാണെന്ന് ഇതിനോടകം നാട്ടിലെങ്ങും പാട്ടായി. പൊലീസ് അന്വേഷണം ഏറ്റെടുത്തു.
വണ്ടിയുടെ നമ്പര്‍ കിട്ടിയില്ല
ഓട്ടോയുടെ നമ്പര്‍ ആണ് പൊലീസ് ആദ്യം തിരഞ്ഞത്. വണ്ടി നമ്പര്‍ ആരും കുറിച്ചെടുത്തിരുന്നില്ല. പിന്നെ സിസിടിവി കാമറകളില്‍ അഭയം തേടി. അത്താണിയിലെ ഒരു സിസിടിവിയില്‍ നിന്ന് ഓട്ടോയുടെ ദൃശ്യം കിട്ടി. അതിലും നമ്പര്‍ വ്യക്തമല്ല. പാലിയേക്കര ടോള്‍പ്ലാസയുടെ കാമറയിലെ ദൃശ്യങ്ങള്‍ തിരഞ്ഞു. ഓട്ടോ കടന്നു പോയതായി കണ്ടെത്തി. ചാലക്കുടിയിലെ ചില സിസിടിവികളിലും ഓട്ടോ ഉണ്ട്. പക്ഷേ, നമ്പര്‍ വ്യക്തമല്ല. ചാലക്കുടി കേന്ദ്രീകരിച്ച് അന്വേഷണം വ്യാപിപ്പിച്ചു.
സിറ്റി പൊലീസ് കമ്മിഷണര്‍ ആര്‍.ആദിത്യ ഷാഡോ പൊലീസിനോട് ഒരു നിര്‍ദ്ദേശം മുന്നോട്ടുവച്ചു. ചാലക്കുടിയിലെ എല്ലാ ഓട്ടോ സ്റ്റാന്‍ഡുകളിലും പോകണം. ഓട്ടോക്കാരുടെ വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് ഈ ഓട്ടോയുടെ ചിത്രം അയയ്ക്കണം. ഓട്ടോ തിരിച്ചറിഞ്ഞാല്‍ കൂറേക്കൂടി അന്വേഷണം പോസ്റ്റീവ് ആകും. എട്ടു സംഘങ്ങളായി തിരിഞ്ഞ് ഷാഡോ പൊലീസ് സംഘം പലവഴിയ്ക്കു പോയി. കുറേ ഓട്ടോ സ്റ്റാന്‍ഡുകളില്‍ കയറി. ആളുകള്‍ക്ക് ഓട്ടോയുടെ ചിത്രം കാണിച്ചു കൊടുത്തു. ചില ഓട്ടോക്കാര്‍ പറഞ്ഞു ‘‘തൊടുപുഴ, മൂവാറ്റുപുഴ മേഖലകളില്‍ കാണുന്ന ഓട്ടോകള്‍ക്കാണു മുകളില്‍ രണ്ടു വലിയ ലൈറ്റുകള്‍ ഇങ്ങനെ സ്ഥാപിക്കാറുള്ളത്. ഓട്ടോയില്‍ പതിച്ച ഫാന്‍സി സ്റ്റിക്കറും ഈ മേഖലയില്‍ കണ്ടിട്ടുണ്ട്’’. ഹൈറേഞ്ച് കേന്ദ്രീകരിച്ചുള്ള ഓട്ടോകളെ കേന്ദ്രീകരിച്ചായി അന്വേഷണം. തൃശൂര്‍ ജില്ലയിലെ നാലായിരം ഓട്ടോകള്‍ പരിശോധിച്ചു. ആകെയുള്ള രണ്ടു ഓട്ടോകള്‍ക്കു മാത്രം ഈ ലൈറ്റുണ്ട്. അവര്‍ നല്ല ഡ്രൈവര്‍മാരായിരുന്നു.
വഴിയാത്രക്കാരി തന്ന വിവരം
ഷാഡോ പൊലീസ് സംഘം ചാലക്കുടി മേഖലയില്‍ പലവഴിയ്ക്കു പോയി അന്വേഷണം തുടര്‍ന്നു. ഏഴു ദിവസമായി ചാലക്കുടിയില്‍ ചുറ്റിക്കറങ്ങുകയാണ്. അങ്ങനെ ചാലക്കുടി മേലൂരിലൂടെ ഷാഡോ പൊലീസ് സംഘം ഈ ഓട്ടോയുടെ ഫൊട്ടോ കാണിച്ചു കൊടുക്കുകയാണ്. ഓട്ടോ സ്റ്റാന്‍ഡില്‍ ഡ്രൈവര്‍മാര്‍ക്ക് ഫൊട്ടോ കാണിക്കുന്നതിനിടെ അതുവഴി വന്ന യാത്രക്കാരിയും ഫൊട്ടോ കണ്ടു. അവര്‍ ഷാഡോ പൊലീസിനോട് ഒരു കാര്യം പറഞ്ഞു. ‘‘ഇവിടെ ഒരു പുരുഷനും സ്ത്രീയും വന്ന് താമസിക്കുന്നുണ്ട്. രണ്ടു മാസമായി. ഇതുപോലെ ഒരു ഓട്ടോയിലാണ് അവര്‍ പോകുന്നത്. രാവിലെ ആറു മണിയ്ക്കു പോകും രാത്രി പതിനൊന്നു മണിയ്ക്കേ വരാറുള്ളൂ. നാട്ടുകാരോട് ആരോടും സംസാരിക്കാറില്ല’’.
സിസിടിവി ദൃശ്യത്തിലെ ആ ചെരിപ്പ്
സിസിടിവി കാമറയില്‍ പതിഞ്ഞ ഓട്ടോയുടെ ദൃശ്യത്തില്‍ ഒരു ചെരിപ്പും പതിഞ്ഞിരുന്നു. പുറകിലിരുന്ന സ്ത്രീയുടെ കാലിലെ ചെരുപ്പിന്റെ ഒരു ഭാഗം. മേലൂരിലെ വഴിയാത്രക്കാരി പറഞ്ഞ വീട്ടില്‍ എത്തിയപ്പോള്‍ അവിടെ ആരുമില്ലായിരുന്നു. വീട് പൂട്ടി പുറത്തു പോയിരിക്കുന്നു. പക്ഷേ സിസിടിവി ദൃശ്യത്തില്‍ കണ്ട സ്ത്രീയുടെ കാലിലെ ചെരിപ്പ് വീടിനു പുറത്ത് കിടന്നിരുന്നു. ഇതാണ് വഴിത്തിരിവായത്.
വയോധികയുടെ തലയ്ക്കടിച്ച സംഘത്തിലെ സ്ത്രീയും പുരുഷനും തന്നെയാകാം ഇവിടെ താമസിക്കുന്നതെന്ന് പൊലീസ് ഉറപ്പിച്ചു. ആ രാത്രി മുഴുവന്‍ പൊലീസ് സംഘം വീടിന്‍റെ പരിസരത്തു പലയിടത്തായി തമ്പടിച്ചു. ഇതിനിടെയാണ്, ഓട്ടോയുടെ വരവ്. എന്തോ പന്തികേടു തോന്നിയതിനാല്‍ വീടിന്റെ മുറ്റത്തു എത്തിയ ശേഷം വീണ്ടും ഓട്ടോ തിരിച്ച് പോകുന്നു. പൊലീസ് സംഘം പിന്നാലെ പാഞ്ഞു. പൊലീസ് വണ്ടി ഓട്ടോയുടെ കുറുകെയിട്ട് തടഞ്ഞു. ഓട്ടോയില്‍ നിന്ന് ഇറങ്ങിയോടാന്‍ ശ്രമിച്ച യുവതിയെ വനിതാ പൊലീസ് കയ്യോടെ പിടിച്ചു. കൂടെയുണ്ടായിരുന്ന യുവാവിനേയും പൊലീസ് കീഴ്പ്പെടുത്തി.
ആട് മോഷണക്കേസിലെ പ്രതികള്‍
ഇടുക്കിയില്‍ ആടുകളെ ഓട്ടോയില്‍ കടത്തിക്കൊണ്ടു പോയ കേസിലെ പ്രതിയായിരുന്നു ജാഫര്‍. നേരത്തെ രണ്ടു വിവാഹം കഴിച്ചിട്ടുണ്ട്. ആ ഭാര്യമാരെ ഉപേക്ഷിച്ച് സിന്ധുവിനൊപ്പം കൂടി. സിന്ധുവിനെ ഭര്‍ത്താവ് ഉപേക്ഷിച്ചതാണ്. രണ്ടു പെണ്‍മക്കളുണ്ട്. ഒരു മകളുടെ വിവാഹം കഴിഞ്ഞു. ഇളയ മകള്‍ ഭര്‍ത്താവിന്റെ വീട്ടിലാണ്. ജാഫറും സിന്ധുവും ഒന്നിച്ചാണ് താമസം. ജാഫറിനെതിരായ കേസുകളില്‍ ഹാജാരാകാനാണ് സ്ഥിരമായി ഓട്ടോയില്‍ ഇടുക്കിയിലേക്ക് പോകുന്നത്.
തലയ്ക്കിടിച്ച് കിട്ടിയത് മൂന്നു പവന്‍
വയോധികയെ തലയ്ക്കടിച്ച് ഇവര്‍ക്ക് കിട്ടിയത് മൂന്നു പവന്റെ ആഭരണമാണ്. തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം ഡാമില്‍ തള്ളി സ്വര്‍ണവുമായി മുങ്ങാനായിരുന്നു പദ്ധതി. പക്ഷേ, ഓട്ടോയിലെ ലൈറ്റും സ്റ്റിക്കറും പണി പറ്റിച്ചു. പൊലീസ് തിരഞ്ഞെത്തിയതും ഈ ലൈറ്റും സ്റ്റിക്കറും ഓട്ടോയില്‍ ഉള്ളതു കൊണ്ടായിരുന്നു. ഓട്ടോ കണ്ടെടുത്തു. വിറ്റ സ്വര്‍ണ പണ്ടം ഇനി കണ്ടെത്തണം. കഴിഞ്ഞ ഫെബ്രുവരി ഒന്‍പതിന് ഈ സംഭവമുണ്ടായ ശേഷം സിറ്റി പൊലീസ് പ്രതികളെ കണ്ടെത്താന്‍ കിണഞ്ഞ് പരിശ്രമിച്ചിരുന്നു.
കമ്മിഷണര്‍ ആര്‍.ആദിത്യയും അസിസ്റ്റന്റ് കമ്മിഷണര്‍ വി.കെ.രാജുവും ദിവസവും രാത്രി അന്വേഷണ സംഘത്തിന്റെ യോഗം വിളിച്ച് കാര്യങ്ങള്‍ ആസൂത്രണം ചെയ്തിരുന്നു. പ്രതികളെ പിടികൂടിയ ഷാഡോ സംഘം ഇവര്‍: എസ്.ഐമാരായ ഗ്ലാഡ്സ്റ്റണ്‍, രാജന്‍, സുവ്രതകുമാര്‍, റാഫി എ.എസ്.എമാരായ ഗോപാലകൃഷ്ണന്‍, രാഗേഷ്, സീനിയര്‍ സി.പി.ഒമാരായ ജീവന്‍, പഴനിസ്വാമി , ലിഗേഷ്, വിപിന്‍, രഞ്ജിനി.
English Summary: older woman attacked by couple in thrissur,held