കൊറോണ: വ്യോമസേന വിമാനത്തിന് അനുമതി നൽകാതെ ചൈന, കാത്തിരിപ്പ്
Mail This Article
ന്യൂഡൽഹി∙ കൊറോണ വൈറസ് ബാധയുടെ പിടിയിലുള്ള വുഹാൻ നഗരത്തിൽ ഇറങ്ങാൻ വ്യോമസേനയുടെ വിമാനത്തിന് ചൈനയിൽനിന്ന് അനുമതി ലഭിച്ചിട്ടില്ലെന്ന് ഇന്ത്യ. ഇന്ത്യയുടെ അഭ്യര്‍ഥനയിൽ പ്രതികരിക്കാൻ ചൈന ഇതുവരെ തയാറായിട്ടില്ലെന്ന് ഇന്ത്യൻ എംബസി ശനിയാഴ്ച അറിയിച്ചു. വുഹാനിൽനിന്ന് പുറപ്പെടുന്നതിനായി കാത്തിരിക്കുന്ന ഇന്ത്യക്കാർക്കാണ് എംബസി ഇതുസംബന്ധിച്ചു വിവരം നൽകിയത്.
അതേസമയം ഇന്ത്യൻ വിമാനത്തിന് അനുമതി നൽകാത്തതിന് ചൈന വ്യക്തമായ കാരണം പറയുന്നില്ല. വിമാനങ്ങൾക്ക് അനുമതി നൽകുന്നത് ചൈന വൈകിപ്പിക്കുന്നില്ലെന്ന് ചൈനീസ് വക്താവ് ഗെങ് ഷുവാങ് വെള്ളിയാഴ്ച പ്രതികരിച്ചു. വിഷയത്തിൽ ഇന്ത്യന്‍ എംബസിയുടെ ഔദ്യോഗിക പ്രതികരണം വന്നതോടെ വുഹാനിൽ ശേഷിക്കുന്ന ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതു വൈകുമെന്ന് ഉറപ്പായി.
വ്യോമസേന വിമാനത്തിന് വുഹാനിൽ ഇറങ്ങുന്നതിനുള്ള അനുമതി അടിയന്തരമായി വേണമെന്നായിരുന്നു ഇന്ത്യയുടെ അഭ്യര്‍ഥന. ഇതിനായി തുടർ ശ്രമങ്ങൾ നടത്തുന്നതായും എംബസി അറിയിച്ചു. ചൈനയുടെ ഭാഗത്തുനിന്ന് നടപടിയുണ്ടായാൽ ഉടനടി വുഹാനിലെ ഇന്ത്യക്കാരെ ബന്ധപ്പെടും. ഇതിനായി സമാധാനത്തോടെ കാത്തിരിക്കണമെന്നും എംബസി വ്യക്തമാക്കി. വ്യോമസേനയുടെ സി 17 വിമാനത്തിൽ ഇന്ത്യയിലേക്കു പുറപ്പെടാൻ 100 ഇന്ത്യൻ പൗരന്മാരാണു റജിസ്റ്റർ ചെയ്തിട്ടുള്ളത്.
കഴിഞ്ഞ തിങ്കളാഴ്ച വിമാനത്തിന്റെ വിശദാംശങ്ങൾ ഇന്ത്യൻ എംബസി ചൈനീസ് വിദേശകാര്യ മന്ത്രാലയത്തിനു കൈമാറി. ഫെബ്രുവരി 20നായിരുന്നു വിമാനം ചൈനയിൽ ഇറങ്ങേണ്ടിയിരുന്നത്. സാധാരണയായി 48 മണിക്കൂറിനുള്ളിലോ, അടിയന്തര സാഹചര്യങ്ങളിൽ അതിനും മുൻപോ അനുമതി ലഭിക്കേണ്ടതാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ചിൻ പിങ്ങും തമ്മില്‍ ചർച്ചകൾ നടത്തിയതിന്റെ തുടർച്ചയായാണ് സഹായവുമായി ഇന്ത്യൻ വിമാനം ചൈനയിലെത്തുന്നത്.
English Summary: Embassy’s message to Indians on delay in evacuation