ദേശീയതയും ‘ഭാരത് മാതാ കി ജയ്’ വിളിയും ദുരുപയോഗിക്കുന്നു: മൻമോഹൻ സിങ്
Mail This Article
ന്യൂഡല്‍ഹി∙ ദേശീയതയും ‘ഭാരത് മാതാ കി ജയ്’ വിളിയും ചിലർ ദുരുപയോഗിക്കുകയാണെന്ന് മുൻ പ്രധാനമന്ത്രിയും കോൺഗ്രസ് നേതാവുമായ മൻമോഹൻ സിങ്. ദശലക്ഷക്കണക്കിന് പൗരന്മാരെ പുറത്താക്കുന്നതിനുള്ള അക്രമണോത്സുകവും വൈകാരികവുമായ ആശയത്തിന്റെ ഭാഗമായാണു ഇവ ദുരുപയോഗം ചെയ്യുന്നതെന്നും ബിജെപിയെ ഉന്നമിട്ട് മൻമോഹൻ സിങ് പറഞ്ഞു. ജവഹർലാൽ നെഹ്‍റുവിന്റെ രചനകളും പ്രസംഗങ്ങളും ഉൾപ്പെടുന്ന പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങിലായിരുന്നു മൻമോഹൻ സിങ്ങിന്റെ വിമർശനം.
ജനാധിപത്യ രാജ്യമെന്ന നിലയിൽ ഇന്ത്യയ്ക്ക് ആദരവ് ലഭിക്കുന്നുണ്ട്. ലോക ശക്തികളിൽ ഒന്നായി ഇന്ത്യയെ പരിഗണിക്കുന്നുണ്ട്. എങ്കിൽ ആ ഇന്ത്യയുടെ നിർമാതാവ് രാജ്യത്തിന്റെ ആദ്യത്തെ പ്രധാനമന്ത്രിയാണ്. ജനാധിപത്യ ജീവിതക്രമം ദത്തെടുത്തു രാജ്യത്തെ തുടക്കത്തിൽ മുന്നില്‍ നയിച്ചത് ജവഹർലാൽ നെഹ്റുവാണ്.
ആധുനിക ഇന്ത്യയിലെ സാംസ്കാരിക കേന്ദ്രങ്ങൾക്കും അക്കാഡമികൾക്കും സർവകലാശാലകൾക്കും തറക്കല്ലിട്ടത് അദ്ദേഹമാണ്. എന്നാൽ ചരിത്രം വായിക്കാനുള്ള ക്ഷമയില്ലാത്ത ചിലർ ഇന്ന് നെഹ്റുവിനെ തെറ്റായി കാണിക്കാൻ ശ്രമിക്കുകയാണ്. തെറ്റായ കുത്തുവാക്കുകളെ തള്ളാനും യഥാർഥ കാഴ്ചപ്പാടുകൾ സ്വീകരിക്കാനുമുള്ള ശേഷി ചരിത്രത്തിനുണ്ടെന്ന് ഉറപ്പാണ്. നെഹ്‍റുവിന്റെ പാരമ്പര്യത്തിന് എല്ലാക്കാലത്തേക്കാളും ഇപ്പോഴാണ് പ്രധാന്യമെന്നും മൻമോഹൻ സിങ് അവകാശപ്പെട്ടു.
English Summary: Nationalism, "Bharat Mata Ki Jai" Being Misused To Construct Militant Idea Of India