ADVERTISEMENT

ദുബായ്∙ മധ്യപൂർവദേശത്തും ഭീഷണിയുയർത്തി കൊറോണ വൈറസ് (കോവിഡ്–19). കുവൈത്തിൽ മൂന്നു പേർക്കും ബഹ്റൈനിൽ ഒരാൾക്കും കൊറോണ സ്ഥിരീകരിച്ചതായി ഇരുരാജ്യങ്ങളിലെയും ആരോഗ്യമന്ത്രാലയം അറിയിച്ചു. കുവൈത്തിൽ മൂന്നു പേർക്ക് വൈറസ് ബാധിച്ചതിൽ ഒരാൾ സൗദി സ്വദേശിയാണ്. ബഹ്റൈനിൽ സ്വദേശിക്കാണ് വൈറസ് സ്ഥിരീകരിച്ചത്. ഇറാനിൽനിന്നു തിരിച്ചെത്തിയവരാണ് വൈറസ് സ്ഥിരീകരിച്ച എല്ലാവരും. 

അതേസമയം ഇറാനിലും കൊറോണ വൈറസ് കൂടുതൽ പേരിലേക്കു പരക്കുകയാണ്. ഇതുവരെ 43 പേർക്കു രോഗം സ്ഥിരീകരിച്ചു, 12 പേർ മരിച്ചു. കുവൈത്തിന്റെ അഭ്യർഥന പ്രകാരം രാജ്യവുമായുള്ള സഫ്‌വാൻ അതിർത്തി ഇറാഖ് അടച്ചു. കാരണം വ്യക്തമാക്കിയിട്ടില്ല. ഇറാനിൽനിന്നു വരുന്ന ഇറാഖി പൗരന്മാരല്ലാത്തവർക്കു രാജ്യത്തേക്കു പ്രവേശിക്കുന്നതിനുള്ള വിലക്കും ഇറാഖിൽ തുടരുകയാണ്. അഫ്ഗാനിസ്ഥാനിലും ഇന്ന് ആദ്യത്തെ കോവിഡ് സ്ഥിരീകരിച്ചു. ഇറാനുമായി അതിർത്തി പങ്കിടുന്ന ഹെറാത്ത് പ്രവിശ്യയിലാണ് രോഗം സ്ഥിരീകരിച്ചത്. പ്രവിശ്യയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. 

ഇറാനിൽനിന്നും ദക്ഷിണ കൊറിയയിൽനിന്നും വരുന്നവർ 14 ദിവസം വീട്ടിൽ ഐസലഷനിലിരിക്കണമെന്ന് ഖത്തറും നിർദേശം നൽകി. ഖത്തർ എയർവേസാണു യാത്രക്കാര്‍ക്കു നിർദേശം നൽകിയിരിക്കുന്നത്. സൗദി, കുവൈത്ത്, ഇറാഖ്, തുർക്കി, പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങള്‍ ഇറാനിലേക്കു യാത്രാവിലക്കും ഇമിഗ്രേഷൻ നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിരിക്കുകയാണ്. ചൈനയ്ക്കു പുറത്ത് ഏറ്റവും കൂടുതൽ പേർക്ക് കോവിഡ് സ്ഥിരീകരിച്ചത് ദക്ഷിണ കൊറിയയിലാണ്. 700ലേറെ പേർക്കു രോഗം സ്ഥിരീകരിച്ചു.

അതിനിടെ, കോവിഡ് 19 പൊട്ടിപ്പുറപ്പെട്ട ചൈനയിലെ വുഹാൻ നഗരത്തിലുണ്ടായിരുന്ന വിലക്ക് ഭാഗികമായി നീക്കിയെന്ന റിപ്പോർട്ടുകൾ തള്ളി ചൈനീസ് വിദേശകാര്യ മന്ത്രാലയം. രോഗം ബാധിക്കാത്തവർക്ക് അവശ്യസാഹചര്യമാണെങ്കിൽ വുഹാൻ വിട്ടുപോകാമെന്നായിരുന്നു പ്രാദേശികതലത്തിൽ അറിയിപ്പ് വന്നത്. എന്നാൽ വന്ന് മണിക്കൂറുകൾക്കകം വിദേശകാര്യമന്ത്രാലയം ഇതു തള്ളുകയായിരുന്നു.

വുഹാനിൽ നിയന്ത്രണം തുടരുമെന്നും വൈറസ് പുറത്തുപോകാതിരിക്കാൻ അതിർത്തികളിൽ കർശന പരിശോധനയുണ്ടാകുമെന്നും അധികൃതർ വ്യക്തമാക്കി. തെറ്റിദ്ധരിപ്പിക്കുന്ന അറിയിപ്പ് പുറത്തുവിട്ടവരെ കർശനമായി ശാസിക്കുകയും ചെയ്തു.  

1.1 കോടിയോളം ജനസംഖ്യയുള്ള വുഹാനിൽ ജനുവരി 23 മുതൽ പൊതുഗതാഗത സംവിധാനങ്ങൾ ഉൾപ്പെടെ മരവിപ്പിച്ചിരിക്കുകയാണ്. ജനങ്ങൾക്കു നഗരത്തിനു പുറത്തു കടക്കാനും വിലക്കേർപ്പെടുത്തി. വിദേശികൾ ഉൾപ്പെടെ ഒട്ടേറെ പേർ ഇപ്പോഴും വുഹാനിൽ കുടുങ്ങിക്കിടക്കുകയാണ്. നിലവിൽ ചൈനയിൽ മാത്രം 77,150 പേർക്ക് കൊറോണ സ്ഥിരീകരിച്ചു, മരണം 2592 ആയി.

എന്നാൽ ഓരോ ദിവസവും വൈറസ് ബാധിക്കുന്നവരേക്കാൾ കൂടുതൽ പേർ രോഗമുക്തരാകുന്നുണ്ടെന്ന് നാഷനൽ ഹെൽത്ത് മിഷൻ വ്യക്തമാക്കി. ലോകാരോഗ്യ സംഘടന പ്രതിനിധികൾ അന്വേഷണത്തിന്റെ ഭാഗമായി വുഹാൻ സ്ഥിതി ചെയ്യുന്ന ഹുബെ പ്രവിശ്യയിൽ പരിശോധനയ്ക്കെത്തി. ചൈന എപ്രകാരമാണ് രോഗത്തെ പിടിച്ചുനിർത്തുന്നതെന്നും ഏതെല്ലാം ചികിത്സകളാണു സ്വീകരിക്കുന്നതെന്നും മറ്റു പ്രതിരോധ നടപടികളും മനസ്സിലാക്കുകയാണു ലക്ഷ്യം.

അതിനിടെ, ചൈനീസ് പാർലമെന്റിന്റെ വാർഷിക സെഷൻ മാറ്റിവയ്ക്കാനും തീരുമാനിച്ചിട്ടുണ്ട്. കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ചൈനയുടെ സ്വാധീനശക്തി വിളിച്ചോതുന്നതാണ് ഈ വാർഷിക സെഷൻ. എന്നാൽ കൊറോണ വൈറസ് ബാധ കാരണം സെഷൻ മാറ്റിവയ്ക്കുകയാണെന്ന് രാജ്യത്തിന്റെ പരമോന്നത പദത്തിലുള്ള സ്റ്റാൻഡിങ് കമ്മിറ്റി ഓഫ് ദ് നാഷനൽ പീപ്പിൾസ് കോൺഗ്രസ് (എന്‍പിസി) അംഗീകരിച്ച കരട് വിജ്ഞാപനത്തിൽ പറയുന്നു. പതിമൂന്നാം എൻപിസിയുടെ മൂന്നാം വാർഷിക സെഷന്‍ മാർച്ച് 5ന് ബെയ്ജിങ്ങിൽ ആരംഭിക്കാനായിരുന്നു തീരുമാനം.

രാജ്യത്തെ ഏറ്റവും വലിയ ആരോഗ്യ അടിയന്തരാവസ്ഥ എന്നാണ് കഴിഞ്ഞ ദിവസം കോവിഡിനെ പ്രസിഡന്റ് ഷി ചിൻപിങ് വിശേഷിപ്പിച്ചത്.വൈറസ് ബാധ തടയാനും നിയന്ത്രിക്കാനും ഏറെ ബുദ്ധിമുട്ടുകളുണ്ടെന്നും ഇതാദ്യമായി അദ്ദേഹം വ്യക്തമാക്കി. ‘നമ്മെ സംബന്ധിച്ചിടത്തോളം വലിയൊരു പ്രതിസന്ധിയാണിത്, ഒരു വലിയ പരീക്ഷണവും...’ ടെലി കോൺഫറൻസിൽ ഷി ചിൻപിങ് പറഞ്ഞു. സമ്പദ്‌വ്യവസ്ഥയിലും സമൂഹത്തിലും വലിയ തിരിച്ചടികളുണ്ടാക്കുമെങ്കിലും അതു ചുരുങ്ങിയ കാലത്തേക്കായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

English Summary: Kuwait, Bahrain announce first coronavirus cases; Virus epicentre Wuhan revokes announcement easing lockdown

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com