ഭീകരവാദത്തെ ഒരുമിച്ചു നേരിടാൻ ഇന്ത്യയും യുഎസും; വ്യാപാര കരാറിലും ചർച്ച
Mail This Article
ന്യൂഡൽഹി∙ ഭീകരവാദത്തിനെതിരെ ഇന്ത്യയും യുഎസും ഒരുമിച്ചു പോരാടുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഹൈദരാബാദ് ഹൗസിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി നടത്തിയ ചർച്ചകൾക്കുശേഷം സംയുക്ത മാധ്യമ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. തീവ്രവാദത്തിൽനിന്ന് ഇരു രാജ്യങ്ങളിലെയും പൗരന്മാരെ സംരക്ഷിക്കുന്നതിൽ പ്രതിജ്ഞാബദ്ധമാണെന്ന് ട്രംപും കൂട്ടിച്ചേർത്തു. മാത്രമല്ല, പാക്ക് മണ്ണിലെ ഭീകരരെ തുടച്ചുനീക്കാൻ ആ രാജ്യവുമായി ചേർന്ന് യുഎസ് പ്രവർത്തിക്കുമെന്നും ട്രംപ് വ്യക്തമാക്കി.
രാവിലെ രാഷ്ട്രപതി ഭവനിലെത്തിയ ട്രംപിനും ഭാര്യ മെലനിയയ്ക്കും ഔദ്യോഗിക വരവേൽപ് നൽകി. രാഷ്ട്രപതി റാം നാഥ് കോവിന്ദും പത്നി സവിതാ കോവിന്ദും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചേർന്ന് അദ്ദേഹത്തെ സ്വീകരിച്ചു. അശ്വാരൂഢ സേനയുടെ അകമ്പടിയോടെയാണ് അദ്ദേഹം രാഷ്ട്രപതി ഭവനിലെത്തിയത്. രാഷ്ട്രപതി ഭവനിലെത്തിയ ട്രംപ് ഗാർഡ് ഓഫ് ഓണർ പരിശോധിച്ചു. പിന്നീട് ട്രംപും മെലനിയയും രാജ്ഘട്ടിലെത്തി മഹാത്മാ ഗാന്ധിയുടെ സമാധിയിൽ പുഷ്പചക്രം അർപ്പിച്ചു. ട്രംപിന്റെ ഭാര്യ മെലനിയ ഡൽഹിയിൽ മോട്ടി ബാഗിലുള്ള സർവോദയ വിദ്യാലയം സന്ദർശിച്ചു.