ട്രംപ് ഡൽഹിയിൽ, തലസ്ഥാനത്തു വൻ സുരക്ഷ; യജ്ഞവും പാലഭിഷേകവുമായി ഹിന്ദുസേന
Mail This Article
ന്യൂഡൽഹി ∙ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നഗരത്തിൽ എത്തിയതോടെ രാജ്ഘട്ട് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ അതീവ ജാഗ്രത. യുഎസ് പ്രസിഡന്റ് ഇന്നു രാവിലെ രാജ്ഘട്ട് സന്ദർശിക്കുന്നത് കണക്കിലെടുത്ത് തിങ്കളാഴ്ച മുതൽ രാജ്ഘട്ടിൽ മറ്റുള്ളവർക്കു പ്രവേശനം നിഷേധിച്ചു. രാഷ്ട്രപതി ഭവനിലെ മുഗൾ ഗാർഡനിലും ഇന്നു സന്ദർശകർക്കു പ്രവേശനം അനുവദിക്കില്ല. സ്വദേശികളും വിദേശികളുമായ ഒട്ടേറെ സന്ദർശകർക്കു തിങ്കളാഴ്ച രാജ്ഘട്ട് സന്ദർശിക്കാനായില്ല.
അയർലൻഡിൽ നിന്നെത്തിയ 18 അംഗ സംഘവും ഇതിലുൾപ്പെടും. ട്രംപിന്റെ സന്ദർശനം കണക്കിലെടുത്തു രാജ്ഘട്ടിൽ വിപുലമായ ശുചീകരണം നടത്തി. മാലിന്യങ്ങൾ നീക്കം ചെയ്തു പ്രദേശം വൃത്തിയാക്കി. ബോംബ് സ്ക്വാഡ്, ഡോഗ് സ്ക്വാഡ് ഉൾപ്പെടെയുള്ളവ പലവട്ടം സ്ഥലം പരിശോധിക്കുകയും ചെയ്തു. ട്രംപ് താമസിക്കുന്ന ചാണക്യപുരിയിലെ ഐടിസി മൗര്യ ഹോട്ടലിലേക്കുള്ള എല്ലാ വഴികളിലും കമാൻഡോകൾ നിലയുറപ്പിച്ചിട്ടുണ്ട്. കെട്ടിടങ്ങൾക്കു മുകളിലും കമാൻഡോകളുണ്ട്. യുഎസ് പ്രഥമവനിത മെലനിയ ട്രംപ് സന്ദർശിക്കുന്ന നാനാക്പുരയിലെ സ്കൂളിലേക്കുള്ള വഴികളും കർശന നിരീക്ഷണത്തിലാണ്.
രാവിലെ രാജ്ഘട്ട് സന്ദർശിക്കുന്ന ഡോണൾഡ് ട്രംപ് തുടർന്ന് രാഷ്്ട്രപതി ഭവനിലെ ഔദ്യോഗിക സ്വീകരണത്തിൽ പങ്കെടുക്കും. രാത്രി രാഷ്ട്രപതി ഭവനിലെ വിരുന്നിനു ശേഷമാണു ട്രംപ് യുഎസിലേക്കു മടങ്ങുക. ഇതിനിടെ ഹൈദരാബാദ് ഹൗസിലും ഔദ്യോഗിക ചർച്ചകളുണ്ട്. ഈ സ്ഥലങ്ങളെല്ലാം വൻ സുരക്ഷാ വലയത്തിലാണ്. ഡൽഹിയിൽ പൗരത്വ നിയമത്തിനെതിരായ സമരം പല സ്ഥലത്തും തെരുവുയുദ്ധത്തിലേക്കു നീങ്ങുന്ന സാഹചര്യം പരിഗണിച്ചു നഗര മധ്യത്തിലേക്കുള്ള മെട്രോ സർവീസുകളിൽ നിയന്ത്രണത്തിനു സാധ്യതയുണ്ട്.
ഹിന്ദു സേനയുടെ യജ്ഞം
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇന്നു ചർച്ച നടത്തുന്നതിനു മുന്നോടിയായി ജന്തർ മന്തറിൽ യജ്ഞം നടത്തി ഹിന്ദുസേന. മോദിക്കും ട്രംപിനും ദൈവത്തിന്റെ അനുഗ്രഹം ലഭ്യമാക്കാനാണു യജ്ഞം നടത്തിയതെന്ന് ഹിന്ദുസേന തലവൻ വിഷ്ണു ഗുപ്ത പറഞ്ഞു. തീവ്രവാദത്തെ ചെറുക്കാൻ ഇരുനേതാക്കൾക്കും ശക്തി ലഭിക്കാനാണു യജ്ഞം സംഘടിപ്പിച്ചത്. പാലഭിഷേകവും നടത്തി. ഇതിനിടെ, ട്രംപിന്റെ സന്ദർശനത്തിനെതിരെ ഇടതു സംഘടനകളും സ്ത്രീ സംഘടനകളും ജന്തർമന്തറിൽ പ്രതിഷേധം സംഘടിപ്പിച്ചു. ട്രംപിന്റെ സന്ദർശനം ഇന്ത്യയുടെ താൽപര്യങ്ങൾക്ക് ഗുണകരമല്ലെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം.
English Summary: Hindu Sena organises 'yagna' for Trump