കപിൽ മിശ്രയുടെ വാക്കുകൾ അംഗീകരിക്കാനാകില്ല, ആരായാലും നടപടി വേണം: ഗൗതം ഗംഭീർ
Mail This Article
ന്യൂഡൽഹി∙ ഡല്‍ഹിയില്‍ പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവര്‍ക്കെതിരെ പ്രകോപനപരമായ പ്രസംഗം നടത്തിയ ബിജെപി നേതാവ് കപിൽ മിശ്രയ്ക്കെതിരെ പാർട്ടി എംപി ഗൗതം ഗംഭീർ. ഇത്തരം പ്രസ്താവനകള്‍ നടത്തുന്നത് ആരായാലും മുഖം നോക്കാതെ നടപടിയെടുക്കണമെന്ന് ഗംഭീർ ആവശ്യപ്പെട്ടു. ഇതു ദൗർഭാഗ്യകരമാണ്. ബിജെപിയോ കോൺഗ്രസോ എഎപിയോ എന്നിങ്ങനെ ഏതു പാർട്ടിയുടെ നേതാവായാലും അയാള്‍ക്കെതിരെ കടുത്ത നടപടി വേണം. കപിൽ മിശ്രയുടെ പ്രസംഗം അംഗീകരിക്കാൻ സാധിക്കില്ല – ഗംഭീർ വ്യക്തമാക്കി.
ഇത് ഒരു രാഷ്ട്രീയ കക്ഷിയുടെ വിഷയമല്ല, ഡല്‍ഹിയുടെ കാര്യമാണ്. ഷഹീന്‍ ബാഗിൽ സമാധാനപരമായ പ്രതിഷേധമാണു നടന്നിരുന്നത്. എന്നാൽ യുഎസ് പ്രസിഡന്റ് ഡോണൾഡ‍് ട്രംപ് ഇവിടെയെത്തുമ്പോൾത്തന്നെ പ്രതിഷേധം അക്രമാസക്തമായി. ഇതു ശരിയല്ല. സമാധാനപരമായി സമരം ചെയ്യാനുള്ള അവകാശം അംഗീകരിക്കാം. എന്നാൽ കല്ലെടുക്കുന്നതിന് അതില്ല. പൊലീസിന്റെ മുന്നിൽ തോക്കും പിടിച്ചു നിങ്ങൾ എങ്ങനെയാണു നിൽക്കുന്നത്– ഡൽഹി സംഘർഷത്തിൽ പരുക്കേറ്റ പൊലീസ് ഉദ്യോഗസ്ഥനെ ആശുപത്രിയിൽ സന്ദർശിച്ചു മടങ്ങവേ ഗംഭീർ പറഞ്ഞു.
ഞായറാഴ്ച കപിൽ മിശ്ര ട്വിറ്ററിൽ പങ്കുവച്ച വിഡിയോയിൽ മൂന്ന് ദിവസത്തിനകം ഡൽഹിയിലെ പ്രശ്നങ്ങൾ അവസാനിപ്പിക്കണമെന്ന് ഒരു ഉന്നത പൊലീസ് ഉദ്യോഗസ്ഥനു മുന്നറിയിപ്പു നല്‍കുന്നുണ്ട്. തെരുവിലിറങ്ങുമെന്നും സമാധാനപരമാകില്ല കാര്യങ്ങളെന്നും വിഡിയോയില്‍ കപിൽ മിശ്ര ഭീഷണി മുഴക്കുന്നു. ഡൽഹിയിൽ മിശ്രയുടെ റാലിക്കു ശേഷമാണ് വടക്കു– കിഴക്കന്‍ ഡൽഹിയിൽ സംഘർഷമുണ്ടാകുന്നത്. തുടർന്നു നടന്ന ഏറ്റുമുട്ടലിലും കല്ലേറിലും ഒരു പൊലീസ് ഉദ്യോഗസ്ഥനുള്‍പ്പെടെ ഏഴു പേർ കൊല്ലപ്പെട്ടു. 150ല്‍ അധികം പേർക്കാണു രണ്ടു ദിവസമായി തുടരുന്ന സംഘർഷത്തിൽ പരുക്കേറ്റത്.
English Summary: "Kapil Mishra's Speech Unacceptable": BJP's Gautam Gambhir On Delhi Violence