സാമ്പത്തിക പ്രതിസന്ധിക്കിടെ ഹെലികോപ്റ്റർ വാടകയ്ക്കെടുക്കാൻ 1.44 കോടി; ഉത്തരവിറങ്ങി
Mail This Article
തിരുവനന്തപുരം ∙ പവൻ ഹംസ് ലിമിറ്റഡിൽനിന്ന് ഹെലികോപ്റ്ററുകൾ വാടകയ്ക്കെടുക്കുന്നതിന് 1.44 കോടി രൂപ മുൻകൂറായി അനുവദിക്കാൻ സർക്കാർ തീരുമാനിച്ചു. ഇതു സംബന്ധിച്ച് ധനവകുപ്പിന്റെ ഉത്തരവ് പുറത്തിറങ്ങി. സർക്കാരിന്റെ വിവിധ ആവശ്യങ്ങൾക്കായി ‘എഎസ് 365 ഡൗഫിൻ എൻ’ ഹെലികോപ്റ്റർ ഉപയോഗിക്കാനാണ് മാസവാടക ഇനത്തിൽ 1,44,60,000 രൂപ അനുവദിച്ചത്.
സാമ്പത്തിക പ്രതിസന്ധിക്കിടെ പവൻഹംസ് കമ്പനിയുടെ 10 സീറ്റുള്ള ഹെലികോപ്റ്റർ 1.44 കോടി രൂപയ്ക്ക് വാടകയ്ക്കെടുക്കുന്നത് നേരത്തേ രാഷ്ട്രീയ വിവാദമായിരുന്നു. ടെൻഡർ വിളിക്കാതെയായിരുന്നു ഇടപാട്. കുറഞ്ഞ നിരക്കു വാഗ്ദാനം ചെയ്ത കമ്പനിയെ തഴഞ്ഞ് മൂന്നിരട്ടി ഉയർന്ന നിരക്കു പറഞ്ഞ കമ്പനിയുടെ കോപ്റ്റർ വാടകയ്ക്കെടുക്കാനുള്ള തീരുമാനമാണ് വിവാദമായത്. ബെംഗളൂരുവിലെ ചിപ്സൺ ഏവിയേഷൻ ഇതേ തുകയ്ക്ക് 3 ഹെലികോപ്റ്ററുകൾ വാടകയ്ക്കു നൽകാമെന്ന് സമ്മതിച്ചെങ്കിലും സർക്കാർ അംഗീകരിച്ചില്ല.
കേരളം 1.44 കോടി രൂപ പ്രതിമാസ വാടക നൽകി എടുക്കുന്ന അതേ സൗകര്യമുള്ള ഹെലികോപ്റ്ററിനു ഛത്തീസ്‌ഗഡ് സർക്കാർ നൽകുന്നത് 85 ലക്ഷം രൂപ മാത്രമാണ്. പവൻഹംസിന്റെ ഹെലികോപ്റ്റർ സംസ്ഥാന സർക്കാരിന് മാസത്തിൽ 20 മണിക്കൂർ പറപ്പിക്കാം. അതിലേറെ പറന്നാൽ ഓരോ മണിക്കൂറിനും 75,000 രൂപ വീതം നൽകണം. അറ്റകുറ്റപ്പണിയുടെയും ഇന്ധനത്തിന്റെയും ചെലവ് കമ്പനി വഹിക്കും. വിദേശ പരിശീലനം നേടിയ 2 പൈലറ്റുമാരെയാണ് പവർഹംസ് ഒരു ഹെലികോപ്റ്ററിൽ നിയോഗിക്കുന്നത്. ഫ്രഞ്ച് നിർമിതമാണ് ഹെലികോപ്റ്റർ.
പ്രളയകാലത്ത് മുഖ്യമന്ത്രിക്കായി ഹെലികോപ്റ്റർ വാടകയ്ക്കെടുത്തത് വിവാദമായിരുന്നു. തുടർന്ന്, രക്ഷാപ്രവർത്തനങ്ങളിൽ ഫലപ്രദമായി ഇടപെടാൻ ഹെലികോപ്റ്റർ വാങ്ങുകയോ സ്ഥിരമായി വാടകയ്ക്ക് എടുക്കുകയോ ചെയ്യണമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ നിർദേശിച്ചിരുന്നു.
English Summary: Kerala Government to hire helicopter