ഉരുള്‍പൊട്ടലിൽ വീട് നഷ്ടമായ വിഷമത്തിൽ മരിച്ച ജോർജ്കുട്ടിക്ക് സ്ഥലം നൽകി സഹകരണബാങ്ക്
Mail This Article
മലപ്പുറം∙ ഉരുൾപൊട്ടലിൽ വീടും കടയും നഷ്ടമായ വിഷമത്തിൽ ഹൃദയാഘാതം മൂലം മരിച്ച നിലമ്പൂർ പാതാർ ഇലവനാംകുഴി ജോർജ്കുട്ടിയുടെ കുടുംബത്തിന് നിലമ്പൂർ അർബൻ സഹകരണബാങ്ക് 5 സെന്റ് സ്ഥലം നൽകും. കുടുംബം കണ്ടെത്തിയ 5 സെന്റ് സ്ഥലം അവരുടെ പേരിൽ രണ്ടാഴ്ചയ്ക്കകം റജിസ്റ്റർ ചെയ്യുമെന്ന് ബാങ്ക് ചെയർമാൻ ആര്യാടൻ ഷൗക്കത്ത് അറിയിച്ചു. സന്നദ്ധസംഘടനകൾ വീട് വയ്ക്കാൻ മുന്നോട്ടുവന്നിരുന്നെങ്കിലും ഭൂമിയില്ലാത്തത് തടസ്സമായിരുന്നു. സർക്കാർ വാഗ്ദാനം ചെയ്ത തുക ലഭിച്ചിട്ടുമില്ല.
കഴിഞ്ഞ ഓഗസ്റ്റിൽ വീടും സ്ഥലവും ഇല്ലാതായതു മുതൽ കടുത്ത മനോവിഷമത്തിലായിരുന്നു ജോർജ്കുട്ടി. പാതാർ അങ്ങാടിയിൽ കുടയും ചെരുപ്പും തുന്നി ജീവിച്ചിരുന്ന ജോർജ്കുട്ടിയുടെ ചെറിയ കടമുറിയും ഉരുൾപൊട്ടലിൽ നശിച്ചു. തുടർന്ന്, നാട്ടുകാരുടെ സഹായത്തോടെ വാടകവീട്ടിലായിരുന്നു താമസം. അടുത്തിടെ ഉന്തുവണ്ടിയിൽ ചായക്കച്ചവടം നടത്തി പിടിച്ചുനിൽക്കാൻ ശ്രമിച്ചിരുന്നു. ഞായറാഴ്ച പുലർച്ചെ മരിച്ചു. 10 ലക്ഷം രൂപ ലഭിക്കേണ്ടവരുടെ പട്ടികയിൽ ജോർജ്കുട്ടിയുടെ പേരുണ്ടായിരുന്നെങ്കിലും പണം അനുവദിച്ച് ഉത്തരവ് ലഭിച്ചില്ലെന്നാണ് വില്ലേജ് ഓഫിസറുടെ പ്രതികരണമെന്ന് ആര്യാടൻ ഷൗക്കത്ത് പറഞ്ഞു.
Content Highlight: Nilambur Urban Cooperative Bank, Malappuram, Landslide