ബിജെപി നേതാക്കള്‍ക്കെതിരായ ഹര്‍ജിയുടെ ബെഞ്ച് മാറ്റി; നടപടി തിരിച്ചടിക്കു പിന്നാലെ
Mail This Article
ന്യൂഡൽഹി∙ ഡൽഹിയിൽ അക്രമങ്ങൾക്ക് ആഹ്വാനം നൽകി പ്രകോപനപരമായി പ്രസംഗിച്ച സംഭവത്തിൽ ബിജെപി നേതാക്കൾക്കെതിരായ ഹർജി ജസ്റ്റിസ് മുരളീധറിന്റെ ബെഞ്ചിൽനിന്നു മാറ്റി. വ്യാഴാഴ്ച ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസായിരിക്കും ഹർജി പരിഗണിക്കുക. കേസിൽ ഇന്നു വാദം കേട്ടത് ജസ്റ്റിസ് മുരളീധറിന്റെ നേതൃത്വത്തിലുള്ള ബെഞ്ചാണ്.
വിദ്വേഷ പ്രസംഗം നടത്തിയ നേതാക്കൾക്കെതിരെ കേസെടുക്കാൻ മുരളീധർ നിർദേശിച്ചിരുന്നു. ഇതിനുപിന്നാലെയാണ് കേസ് ചീഫ് ജസ്റ്റിസ് മുൻപാകെ ലിസ്റ്റ് ചെയ്തത്. പ്രകോപനപരമായി പ്രസംഗിച്ച കപിൽ മിശ്ര, അനുരാഗ് ഠാക്കൂർ, പർവേശ് വർമ, അഭയ് വർമ എന്നിവർക്കെതിരേ എഫ്െഎആർ റജിസ്റ്റർ ചെയ്യാനാണ് ഡൽഹി ഹൈക്കോടതി ബുധനാഴ്ച ഉത്തരവിട്ടത്.
രാജ്യത്ത് ‘1984’ ആവർത്തിക്കാൻ അനുവദിക്കില്ലെന്നും സംഘർഷ ബാധിതർക്കു വേണ്ട സഹായങ്ങൾ നൽകണമെന്നും കോടതി ആവശ്യപ്പെട്ടു. പൊലീസിനെ നിശിതമായി വിമർശിച്ച കോടതി, അക്രമികള്‍ക്കെതിരെ നടപടി വൈകരുതെന്നും ഉത്തരവിട്ടു.
English Summary: Delhi violence; Chief Justice will hear petiton against BJP leaders