ക്വാറന്റൈനില്‍ ഭര്‍ത്താവ് മരിച്ചു; മൃതദേഹം മാറ്റാനാളില്ല, ബാല്‍ക്കണിയില്‍ കരഞ്ഞ് ഭാര്യ
Mail This Article
റോം∙ കോവിഡ്–19 ബാധിച്ച് മരിച്ച ഭർത്താവിന്റെ മൃതദേഹം സംസ്കരിക്കാനാകാതെ ഭാര്യ. കൊറോണ വൈറസ് ബാധ രൂക്ഷമായിരിക്കുന്ന ഇറ്റലിയിൽനിന്നാണ് ഈ ദാരുണ സംഭവവും പുറത്തുവരുന്നത്. രോഗം ബാധിച്ചതിനെത്തുടർന്ന് അപ്പാർട്മെന്റ് വിട്ടു പുറത്തിറങ്ങാനാകാതെ ഇരുവരെയും അധികൃതർ ക്വാറന്റൈൻ ചെയ്തിരിക്കുകയായിരുന്നു.
ചൊവ്വാഴ്ച പ്രാദേശിക സമയം പുലർച്ചെ 2നാണ് ഭർത്താവ് മരിച്ചത്. ക്വാറന്റൈൻ കാലാവധി കഴിയാത്തതിനാൽ ഇതുവരെയും അധികൃതർക്കു വീട്ടിലേക്കു പ്രവേശിക്കാനായിട്ടില്ല. ബാൽക്കണിയിൽനിന്നു കരയുന്ന ഭാര്യയെ ആശ്വസിപ്പിക്കാൻപോലും അയൽക്കാർക്കും ബന്ധുക്കൾക്കും ആരോഗ്യപ്രവർത്തകർക്കും കഴിയുന്നില്ലെന്നും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
പ്രാദേശിക സമയം ബുധനാഴ്ചയാകാതെ ആരോഗ്യപ്രവർത്തകർക്കു വീട്ടിൽ പ്രവേശിക്കാനാകില്ലെന്ന് ബോർഘെറ്റോ സാന്റോ സ്പിരിറ്റോ മേയർ ഗിയാൻകാർലോ കാനെപ അറിയിച്ചു. അപ്പോഴേ ക്വാറന്റൈൻ കാലാവധി കഴിയൂ. പ്രോട്ടോക്കോൾ അനുസരിച്ച് ആർക്കും മൃതദേഹത്തിനടുത്ത് എത്താനാകില്ല. സുരക്ഷാ പ്രോട്ടോക്കോൾ അനുസരിച്ചേ മതിയാകൂ, മേയർ വ്യക്തമാക്കി.
രോഗം സ്ഥിരീകരിച്ചതിനു പിന്നാലെ ഇയാളോട് ആശുപത്രിയിൽ പോകാൻ നിർദേശിച്ചിരുന്നു. എന്നാൽ വിസമ്മതിക്കുകയായിരുന്നു. അതുകൊണ്ടാണ് ഇത്തരമൊരു അവസ്ഥ വന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
English Summary: Woman in Italy is stuck with the body of her husband who died from coronavirus